ന്യൂദല്‍ഹി: ഭാര്യ സുനന്ദാ പുഷ്ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന് ദല്‍ഹി പോലീസ് നോട്ടീസ് അയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും എത്രയും പെട്ടെന്ന് ഹാജരാകണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂരില്‍ ആയുര്‍വേദ ചികിത്സയിലാണ് തരൂര്‍ ഇപ്പോള്‍. സിആര്‍പിസി നൂറ്റി അറുപതാം വകുപ്പ് പ്രകാരമാകും തരൂരിനെ ചോദ്യം ചെയ്യുക എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ശശി തരൂര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സുനന്ദയുടെ കഴുത്തില്‍ കാണപ്പെട്ട മുറിവുകളുടെ കാരണമാണ് പ്രധാനമായും അന്വേഷിക്കുക. പ്രതികരണമില്ലെന്ന് കണ്ടിട്ട് എന്തുകൊണ്ടാണ് തരൂരും മറ്റുള്ളവരും വിവരം പോലീസിനെ അറിയിക്കുകയോ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യാതിരുന്നത് എന്ന കാര്യവും അന്വേഷണവിധേയമാക്കും. ഒരു ഡോക്ടറെ മുറിയിലേക്ക് വരുത്തി ഇസിജി പരിശോധിച്ചാണ് സുനന്ദയുടെ മരണം ഉറപ്പാക്കിയത്.
സുനന്ദയുടെ ശരീരത്ത് 15 ലധികം മുറിവുകളാണ് കണ്ടെത്തിയത്. ഭാര്യയുമായി പിടിവലി നടന്നതായി തരൂര്‍ നേരത്തേ സമ്മതിച്ചിരുന്നു. ഭാര്യയെ മര്‍ദ്ദിച്ചിരുന്നോ എന്നും തരൂരിനോട് ചോദിക്കുമെന്ന് അന്വേഷണസംഘം പറയുന്നു. ഇല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ ചോദ്യം മറ്റു രണ്ടു പേരോടും ചോദിക്കും. ശരീരത്തെ മുറിവുകള്‍ സുനന്ദ സ്വയം ഉണ്ടാക്കിയതല്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
കൊലപാതകം നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പായി സുനന്ദയുടെ മുറിയില്‍ കയറിയവര്‍ എന്ന നിലയില്‍ തരൂര്‍, സെക്രട്ടറി അഭിനവ്, നരേന് എന്നിവരിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാകിസ്ഥാന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ഒരു ഇന്ത്യന്‍ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് ചൊവ്വാഴ്ച കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: