തിരുവനന്തപുരം: വിവാദങ്ങളുടെ ട്രോഫി നേടാന്‍ പണിതീരാത്ത ട്രാക്കിലൂടെ ദേശീയ ഗെയിംസ് അധികൃതരുടേയും വകുപ്പ് മന്ത്രിയുടേയും ഓട്ടം. ദേശീയ ഗെയിംസ് പടിവാതിലില്‍ എത്തി നില്ക്കുമ്പോള് ആത്മവിശ്വാസം അല്‍പ്പംപോലും ചോരാതെ കായികമന്ത്രി പറയുന്നു കേരളം എന്തിനും തയ്യാര്‍. അതിനു പിന്‍ബലം നല്കി സിഇഒ ജേക്കബ് പുന്നൂസും പറയുന്നു, ജനുവരി 31ന് തന്നെ ഗെയിംസ് ആരംഭിക്കാനുള്ള പരിശ്രമത്തിലാണെന്ന്. ഒന്നിനും ഒരുറപ്പുമില്ല.
ഉദ്ഘാടന സമാപന ആഘോഷങ്ങള്‍ നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കുന്ന ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, കുമാരപുരം ടെന്നീസ് കോംപ്ലക്സ്, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ഹോക്കി നടക്കുന്ന കൊല്ലം സ്റ്റേഡിയം തുടങ്ങി നിരവധി സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി. എന്നാല്‍, ഈ സ്റ്റേഡിയങ്ങളിലൊന്നും മാധ്യമപ്രവര്‍ത്തകരെ കയറ്റുന്നില്ല. പണിതീരാത്ത നിരവധി ഭാഗങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ് ഈ സ്റ്റേഡിയങ്ങളില്‍.
ദേശീയ ഗെയിംസിന്റെ കൗണ്ട്ഡൗണ്‍ ആഘോഷപൂര്‍വ്വം നടത്തുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ആരും അറിഞ്ഞിരുന്നില്ല പണിതീര്‍ക്കാന്‍ ബാക്കിയുള്ള സ്റ്റേഡിയങ്ങളെ കുറിച്ച്. ഇനി 22 ദിവസങ്ങള്‍ മാത്രം. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ എതുതരത്തിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത്. 2007ല്‍ പ്രഖ്യാപിച്ച ദേശീയ ഗെയിംസ് 2010ല്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ട് അത് മാറ്റേണ്ടിവന്നു. ഗെയിംസിന്റെ തീയതി മാറ്റിയെങ്കിലും 2007 മുതല്‍ തന്നെ കേരളത്തില്‍ ഗെയിംസ് നടത്തിപ്പിനായുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. ആ ജീവനക്കാര്‍ ഏഴുവര്‍ഷം ഒരു പണിയും ചെയ്യാതെ ശമ്പളം പറ്റുകയും ചെയ്തു.
കഴിഞ്ഞ സര്‍ക്കാരിലെ കായികമന്ത്രി എം. വിജയകുമാറും പിന്നീടുവന്ന കെ.ബി. ഗണേശ് കുമാറും ഇപ്പോഴത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദേശീയ ഗെയിംസിന്റെ പേരില്‍ അഴിമതി നടത്തുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്തവരാണെന്നതില്‍ സംശയമില്ല. കേരളത്തിനുലഭിച്ച അസുലഭ സൗഭാഗ്യമായ ദേശീയ ഗെയിംസിനെ വിവാദ ഗെയിംസാക്കാന് ഇടതുവലതു സര്‍ക്കാരുകള്‍ അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചടങ്ങുകള്ക്കുമാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പണിപൂര്‍ത്തിയാകാത്ത സാഹചര്യമുണ്ടെങ്കില്‍ ഉദ്ഘാടന പരിപാടികള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. അതുമല്ലെങ്കില്‍ ദേശീയ ഗെയിംസ് മാറ്റിവെയ്ക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് മന്ത്രിയും സംഘവും അപേക്ഷിക്കും.
ഗെയിംസിനുമുന്നോടിയായി നടത്തുന്ന റണ്‍ കേരളാ റണ്‍ എന്ന മെഗാ പരിപാടി തന്നെ ഇപ്പോള്‍ അഴിമതിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ അഭിമാനമായ സച്ചിന് ടെണ്ടുല്‍ക്കര്‍ പങ്കെടുക്കുന്ന പരിപാടി. കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സിലും ലോകായുക്തയിലും പരാതികളും ഫയല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.
പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ ചോര്‍ച്ചയുണ്ടെന്ന കണ്ടെത്തല്‍ ആശങ്കയുണ്ടാക്കുന്നു. പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികള്‍ എത്തുന്ന ഗെയിംസിന് സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട 18 കോടി നല്കാന് കഴിയില്ലെന്ന് ധനവകുപ്പ് പറഞ്ഞു കഴിഞ്ഞു. സുരക്ഷയില്ലാത്ത സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി എത്തുമോയെന്നു കായികമന്ത്രിക്കുപോലും ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല.
ശരീരികാസ്വാസ്ഥ്യംമൂലം പ്രസിഡന്റ് പങ്കെടുക്കില്ലെന്ന് മന്ത്രിതന്നെ പറയുന്നു. മറ്റു ജില്ലകളിലെ സ്റ്റേഡിയങ്ങളില്‍ നിര്‍മ്മാണ പുരോഗതി എന്താണെന്നുള്ളത് ഉദ്യോഗസ്ഥര്‍ മന്ത്രിക്കു നല്കുന്ന വിവരം മാത്രമാണുള്ളതെന്നതും വ്യക്തം. ഒന്നുകില്‍ മന്ത്രി ജനങ്ങളെ പറ്റിക്കുന്നു. അല്ലെങ്കില്‍ മന്ത്രിയെ ഉദ്യോഗസ്ഥര്‍ പറ്റിക്കുന്നു. രണ്ടായാലും പണിതീരാത്ത ട്രാക്കിലൂടെ മന്ത്രിയും സംഘവും ഓടുന്നത് വിവാദങ്ങളില്‍ തീര്‍ത്ത ട്രോഫിക്കാണെന്നതിനു തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: