കോട്ടയം: മദ്യലഹരിയില്‍ സുഹൃത്തിനെ കമ്പി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൂനമ്മാച്ചി പാറയില്‍ വീട്ടില്‍ സുനിലി(50)നെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ അമ്പലപ്പുഴ ടോപ്പില്‍ കോളനിയില്‍ ആനിരുദ്ധനെ (പാറ രാജന്– 58)യാണ് വെസ്റ്റ് സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം പിടികൂടിയത്.
ബുദ്ധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ നാഗമ്പടം റെഡ്ക്രോസ് ടവറിനു സമീപമായിരുന്നു സംഭവം. ശബരിമല ദര്‍ശനത്തിനു ശേഷം രണ്ടു പേരും കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നു മദ്യം വാങ്ങിയ ശേഷം രണ്ടു പേരും ചേര്‍ന്നു നാഗമ്പടത്തെ ആളൊഴിഞ്ഞ പുരയിടത്തിലിരുന്നു മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ സുനില്‍ തന്റെ കയ്യിലിരുന്ന കമ്പി ഉപയോഗിച്ചു ആദ്യം രാജനെ കുത്തി. സുനിലിനെ കീഴ്പ്പെടുത്തിയ രാജന് കമ്പി പിടിച്ചു വാങ്ങി തിരികെ കുത്തി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ രാജന് സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. പൊലീസ് എത്തി ആശുപത്രിയിലാക്കിയ സുനില്‍ ഇന്നലെ പുലര്‍ച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. അക്രമത്തിനിടെ പരുക്കേറ്റ പ്രതി ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഏറ്റുമാനൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി എത്തിയെങ്കിലും പൊലീസ് പിന്നാലെ വരുന്നതറിഞ്ഞു ഇവിടെ നിന്നു രക്ഷപെട്ടു.
ഇന്നലെ രാവിലെ ഏറ്റുമാനൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയെ ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്ഗേീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എന്‍ മനോജ് ഐ.സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: