ശ്രീനഗര്‍: ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.
സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രിസ്ഥാനം ഒമര്‍ അബ്ദുള്ള വ്യാഴാഴ്ച രാജിവെച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണ്ണര്‍ എന്‍.എന്‍. വോറ ശുപാര്‍ശ സമര്‍പ്പിച്ചത്.
കേന്ദ്രആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ഗവര്‍ണ്ണര്‍ വിശദീകരിച്ചു. തുടര്‍ന്ന് രാത്രി വൈകി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫയല്‍ അയച്ചു. പ്രധാനമന്ത്രിയുടെ അനുമതിയോടെ ഉടന്‍ തന്നെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ പ്രണബ് നടപടിക്ക് അംഗീകാരം നല്കി.
87 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 28 സീറ്റുകള്‍ നേടിയ പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 25 സീറ്റുകളുമായി ബിജെപി രണ്ടാമതെത്തി. ഭരണകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളുമാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനിടെ കൂടുതല്‍ നിബന്ധനകളുമായി പിഡിപിയിലെ ഒരു വിഭാഗം രംഗത്തെത്തിയത് ഇരു പാര്‍ട്ടി നേതൃത്വങ്ങളെയും പ്രതിസന്ധിയിലാക്കി.
ബിജെപി-പിഡിപി നേതൃത്വത്തിന് സഖ്യരൂപീകരണത്തിന് ജനുവരി 19വരെ ഗവര്‍ണ്ണര്‍ സമയം നല്‍കിയിരുന്നു. ഇതിനിടെയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയ കാവല്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പദവിയൊഴിഞ്ഞത്.
പുതിയ സഖ്യം നിലവില്‍ വരുന്നതുവരെ അനിശ്ചിതാവസ്ഥ ഒഴിവാക്കുന്നതിനാണ് ഗവര്‍ണ്ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ പുതിയ സഖ്യം പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കിയുള്ള കത്ത് കൈമാറിക്കഴിഞ്ഞാല്‍ രാഷ്ട്രപതിഭരണം സ്വാഭാവികമായും പിന്‍വലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാഷ്ട്രപതി ഭരണം നിലവില്‍വന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി വലിയ പ്രതിസന്ധിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: