കാലടി: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കനാലുകളിലൂടെ ടെസ്റ്റ്റണ്ണിന്റെ വെള്ളം തുറന്നുവിടുന്ന ചടങ്ങ് 13 ന് രാവിലെ 11 മണിക്ക് ഭൂതത്താന്കെട്ടില് പൊതുമരാമത്ത് വകുപ്പുമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ ടെസ്റ്റ്റണ്ണായിരിക്കും നടത്തുക. ഇതിനുശേഷം എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ചതിനുശേഷം ട്രയല്‍ റണ്‍ നടത്തും. പിന്നീട് പൂര്‍ണമായി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
1981 ല്‍ ആരംഭിച്ച പദ്ധതി ഏതാനും വര്‍ഷത്തെ പരിശ്രമങ്ങളുടെ ഫലമായാണ് പരീക്ഷണാര്‍ത്ഥം വെള്ളം തുറന്നുവിടുന്നതിനായി സജ്ജമാക്കിയിട്ടുള്ളത്. അയ്യമ്പുഴ, മഞ്ഞപ്ര, മലയാറ്റൂര്‍, കാലടി, തുറവൂര്‍ എന്നീ പഞ്ചായത്തുകളിലെയും വേങ്ങൂരിലെയും ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും ജലസമ്പത്തിനും കാത്തിരിപ്പിന് വിരാമമാകുകയാണ്.
പദ്ധതിയുടെ ചില പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. കരാറുകാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തതിനാലും അഴിമതി സംബന്ധിച്ച വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടായിരുന്നതിനാലും നിര്‍മാണജോലികള്‍ വൈകിയതാണ് കാലതാമസത്തിന് കാരണമായത്. ലോ ലെവല്‍ കനാലില്‍ എംസി റോഡ് ക്രോസിംഗിന്റെയും ജോസ്പുരത്തെയും റെയില്വെക്രോസിംഗിന്റെയും ദേശീയപാത കടന്നുപോകുന്ന ഭാഗത്തെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ അങ്കമാലി മുനിസിപ്പാലിറ്റിയിലും നെടുമ്പാശ്ശേരിയിലും വെള്ളം എത്തിച്ചേരൂ.
നിലവില്‍ ഭൂതത്താന്‍കെട്ട് ബാരേജിന്റെ വലതുകരയില്നിന്നും ആരംഭിക്കുന്ന മെയിന്‍കനാലും ലോ ലെവല്‍ കനാലും ചാലക്കുടി റിവര്‍ ഡൈവര്‍ഷന്‍ സ്കീമിലേക്ക് കൂടുതല്‍ ജലം നല്കുന്നതിനായുള്ള ലിങ്ക് കനാലും ചേര്‍ന്നിട്ടുള്ളതാണ് ഇറിഗേഷന്‍ ജലവൈദ്യുത പദ്ധതി.
ഇടമലയാര്‍ വൈദ്യുതപദ്ധതിയുടെ എണ്ണക്കല്‍ ഡാമില്‍നിന്ന് വൈദ്യുതി ഉല്പാദനത്തിനുശേഷം പുറത്തേക്ക് വിടുന്ന വെള്ളം പെരിയാര്‍നദിയില്‍ ഭൂതത്താന്‍കെട്ട് ബാരേജില്‍ തടഞ്ഞുനിര്‍ത്തി പെരിയാറിന്റെ വലതുകരയിലൂടെ തുറന്നുവിടുന്നു. ഈ ജലം ഉപയോഗിച്ച് ആലുവ, പറവൂര്‍ താലൂക്കുകളിലും തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുമായി 14394 ഹെക്ടര്‍ പ്രദേശത്ത് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: