നൈജീരിയ: നൈജീരിയയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ ബാഗ പട്ടണത്തില്‍ ബോക്കോ ഹറാം ഭീകരര്‍ രണ്ടായിരത്തിലധികം ആളുകളെ കൊലപ്പെടുത്തി.
ബോക്കോ ഹറാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പൈശാചികമായ കൂട്ടക്കൊല നടക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വെള്ളിയാഴ്ച പറഞ്ഞു. ഈ ആഴ്ച പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥന് പുനര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം.
പ്രദേശത്തെ കുറ്റിക്കാടുകളില്‍ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങളാണ് ചിതറിക്കിടക്കുന്നതെന്നും പലയിടത്തേയും മരണസംഖ്യ ഇനിയും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമാണെന്ന് ജില്ലാ തലവന്‍ ബാബ അബ്ബാ ഹസന് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.എസ് ഭീകരര്‍ ബാഗ പട്ടണം പിടിച്ചെടുത്തത്. അതിന് ശേഷമുള്ള ആറ് ദിവസങ്ങളിലായി ഇവിടെയുള്ള പ്രദേശവാസികളെ കൊന്നൊടുക്കുകയായിരുന്നെന്ന് രക്ഷപെട്ട പ്രദേശവാസികള്‍ പറഞ്ഞു.
2011 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം ബോക്കോ ഹറാം ആക്രമണത്തില്‍ 16,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ല്‍ മാത്രം 11,245 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: