സിഡ്നി: നന്ദിപറയാം അജിന്‍ക്യ രഹാനെക്കും ഭുവനേശ്വര്‍കുമാറിനും. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് സമനില പിടിച്ചുവാങ്ങിത്തന്നതിന്. ഒരുഘട്ടത്തില്‍ മൂന്നിന് 200 എന്ന നിലയില്‍ നിന്ന് 7ന് 217 എന്ന നിലയിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തി പരാജയത്തിലേക്ക് തുറിച്ചുനോക്കിയെങ്കിലും രഹാനെയും ഭുവനേശ്വര്‍കുമാറും ഓസ്ട്രേലിയന്‍ ബൗളിംഗ് നിരക്കെതിരെ 11.3 ഓവര്‍ പിടിച്ചുനിന്ന് ടീം ഇന്ത്യക്ക് വിലപ്പെട്ട സമനിലനേടിക്കൊടുത്തു.
രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായി 349 റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യ അവസാന ദിവസമായ ഇന്നലെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് കളി അവസാനിപ്പിച്ചു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരിസും. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 7ന് 572, 6ന് 251. ഇന്ത്യ 475, 7ന് 252.
തലേന്ന സ്കോറില്‍ തന്നെ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ 90 ഓവറില്‍ 349 റണ്‍സ് എന്ന വന്‍ വിജയലക്ഷ്യവുമായാണ് ഇന്ത്യ അവസാന ദിനമായ ഇന്നലെ ബാറ്റിങ് തുടങ്ങിയത്. മികച്ച ബാറ്റിങ് കരുത്തുള്ള ഇന്ത്യയ്ക്ക് ഏറെക്കുറെ സാധിക്കുന്നതായിരുന്നു ഇത്. എന്നാല്‍ ഒരിക്കല്‍ പോലും ടീം ഇന്ത്യ വിജയത്തിനായി പൊരുതിയില്ല. മറിച്ച് സമനിലയായിരുന്നു ഇന്ത്യന്‍ ലക്ഷ്യമെന്ന് മുന്‍നിര ബാറ്റ്സ്മാന്മാരുടെ ശൈലിയില്‍ നിന്ന് വ്യക്തമായിരുന്നു. സ്കോര്‍ 48 ല്‍ എത്തി നില്‍ക്കേ കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ ലോകേഷ് രാഹുല്‍ 16 റണ്‍സുമായി ലിയോണിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്കി മടങ്ങി.
പിന്നാലെയെത്തിയ രോഹിത് ശര്‍മ്മ പക്ഷെ പ്രതിരോധത്തിന്റെ തന്ത്രമാണ് പുറത്തെടുത്തത്. 90 പന്തില്‍ 39 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 104 റണ്‍സായിരുന്നു. വാട്സന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
ഏത് പ്രതിസന്ധിയിലും പതറാതെ പോരാടുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇന്നലെ പ്രതിരോധത്തിലൂന്നിയതോടെ സമനില മാത്രമാണ് ടീം ഇന്ത്യ ലക്ഷ്യം വെച്ചതെന്ന് ഉറപ്പായിരുന്നു. കോഹ്ലി ക്യാപ്റ്റനായിരുന്ന ആദ്യ ടെസ്റ്റില്‍ 363 റണ്‍സിന്റെ വിജയലക്ഷ്യത്തെ വീരോചിതമായി പിന്തുടര്ന്നെങ്കിലും 48 റണ്‍സിന് ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ അതിന് മുതിര്‍ന്നില്ല.
നാലാം ഇന്നിങ്സില്‍ മുന്നൂറിനു മുകളില്‍ സ്കോര്‍ ചെയ്ത് ജയിക്കുകയെന്ന് വെല്ലുവിളിയാകുമെന്ന് കരുതിയാകും മുരളി വിജയ്- കോഹ്ലി സഖ്യം പ്രതിരോധത്തിലൂന്നി കളിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പക്ഷെ സ്കോര്‍ 178 ല്‍ എത്തിയപ്പോള്‍ 80 റണ്‍സുമായി വിജയ് ഹെയ്സല്‍വുഡിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്കി മടങ്ങി. 165 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുകളും ഉള്‍പ്പെടെ 80 റണ്‍സായിരുന്നു വിജയിന്റെ സമ്പാദ്യം. പിന്നീട് സ്കോര്‍ 201-ല്‍ വച്ച് കോഹ്ലിയും മടങ്ങി.
46 റണ്‍സെടുത്ത കോഹ്ലിയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വാട്സണ് പിടികൂടി. തൊട്ടുപിന്നാലെ സുരേഷ് റെയ്നയും മടങ്ങി. ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായി മടങ്ങിയ റെയ്നക്ക് രണ്ടാം ഇന്നിംഗ്സിലും അതിനുതന്നെയായിരുന്നു വിധി. സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് റെയ്ന പുറത്തായത്. രണ്ടരവര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച റെയ്ന തീര്‍ത്തും നിരാശപ്പെടുത്തി. സ്കോര്‍ 5ന് 203.പിന്നീട് സ്കോര്‍ 208-ല്‍ വച്ച് വൃദ്ധിമാന്‍ സാഹയെയും (0) നഷ്ടമായതോടെ ഓസ്ട്രേലിയ വിജയം മണത്തു. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സാഹ മടങ്ങിയത്. സ്കോര്‍ 217-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത അശ്വിനെ ഹെയ്സല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസ്ട്രേലിയ വിജയം ഉറപ്പിച്ചു. എന്നാല്‍ അജിന്‍ക്യ രഹാനെയും ഭുവനേശ്വര്‍കുമാറും ചേര്‍ന്ന് തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യയെ സമനിലയിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്. കളി അവസാനിക്കുമ്പോള്‍ 38 റണ്‍സുമായി രഹാനെയും 20 റണ്‍സുമായി ഭുവനേശ്വര്‍ കുമാറുമായിരുന്നു ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: