124. ഈഹാത്രയവിനാശിനീ: മൂന്ന് ആഗ്രഹങ്ങളെ നശിപ്പിക്കുന്നവള്‍. സമൂഹജീവിയായ മനുഷ്യന് കുടുംബബന്ധങ്ങളില്‍ കുടുങ്ങിയാണ് ജീവിക്കുന്നത്. എണ്ണിപ്പറയാനാകാത്തവിധം പെരുകുന്ന ആഗ്രഹങ്ങള്‍ക്ക് കുടുംബബന്ധം കാരണമാകുന്നു. അവയെ അപഗ്രഥിച്ചു പരിശോധിച്ചാല്‍ മിക്ക ആഗ്രഹങ്ങള്‍ക്കും ആധാരം ഭാര്യ (ഭര്‍ത്താവ്), പുത്രന് (പുത്രി), സമ്പത്ത് എന്നിവയാണെന്നു കാണാം. ആചാര്യന്മാര് ദാരേഷണ, പുത്രേഷണ,വിത്തേഷണ എന്ന് ഇവയെ സംഗ്രഹിക്കുന്നു. ആഗ്രഹമെന്ന കൊടുങ്കാടിനെ ലഘൂകരിച്ച് കുറ്റിക്കാടായി അവതരിപ്പിക്കുകയാണെന്നു ഈ വാദത്തെ എതിര്‍ക്കുന്നവരുണ്ട്. ലൗകികബന്ധത്തിന് അടിസ്ഥാനമായ എല്ലാ ആഗ്രഹങ്ങളെയും നശിപ്പിക്കുന്നവള്‍ എന്ന് ഈ നാമത്തെ വ്യാഖ്യാനിക്കാം.
ലജ്ജാരൂപാ ലയകരീ ലയവൃദ്ധിവിവര്ജിതാ
ഹ്രീംകാരലാപനപ്രീതാ ഹ്രീംകാരപരസൗഖ്യദാ
125. ലജ്ജാരൂപാ: ലജ്ജരൂപമായവള്. ലജ്ജ എന്ന പദത്തിന് നാണം എന്ന് അര്‍ത്ഥം പറയാം. കാമവികാരം കൊണ്ടോ ആത്മനിന്ദകൊണ്ടോ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന സങ്കോചം എന്നു ലജ്ജയെ നിര്‍വചിക്കാം. സ്ത്രീകള്‍ക്ക് ലജ്ജ ഭൂഷണമാണ്. ലജ്ജകൊണ്ടു സ്ത്രീക്കുണ്ടാകുന്ന മന്ദാക്ഷം, സ്തംഭം, രോമാഞ്ചം തുടങ്ങിയവ സ്ത്രീസൗന്ദര്യത്തെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കും. ലജ്ജാരൂപത്തില് ദേവി സ്ത്രീകളില്‍ വസിക്കുന്നു.
അരുതാത്തതു ചെയ്തുപോകുന്നതുകൊണ്ടുണ്ടാകുന്ന ജളതയും ലജ്ജ എന്നപേര്. ഈശ്വരപ്രാപ്തിക്കു പരിശ്രമിക്കുന്ന ജീവാത്മാവ് ശരീരത്തില്‍ അകപ്പെടുമ്പോള്‍ ശാരീരിക ചോദനകള്‍ക്ക് വഴങ്ങി ജീവിതലക്ഷ്യം മറന്നുപോയെന്നു വരാം. അജ്ഞാനമെന്നും അവിദ്യയെന്നും പറയാവുന്ന ഈ ഗതി ഭ്രംശത്തെക്കുറിച്ചു ബോധമുണ്ടാകുമ്പോള്‍ ജീവാത്മാവ് സ്വയം നിന്ദിച്ചുപോകും. ആ ആത്മനിന്ദയെയും ലജ്ജ എന്നുപറയും.
തെറ്റു ചെയ്യാതിരിക്കാനും ജീവിതലക്ഷ്യം മറക്കാതിരിക്കാനും ജീവാത്മാവിനെ പ്രേരിപ്പിക്കുന്ന ലജ്ജയെ ദേവീരൂപമായി കണക്കാക്കാം.
126. ലയകരീ: ഒന്നു മറ്റൊന്നില്‍ അലിഞ്ഞുചേരുന്ന പ്രക്രിയയാണു ലയം. ഉപ്പ് വെള്ളത്തിലെന്നപോലെ മറ്റൊന്നിന്റെ ഭാഗമായിത്തീരല്. പലത് പരസ്പരം ഇഴുകിച്ചേരുന്നതും ലയമാണ്. ശ്രുതിയും താളവും നാദവും ലയിച്ചുചേരുന്ന സംഗീതം, ശ്രുതിയും താളവും നാദവും ശരീരചലനങ്ങളും മുഖഭാവവും സംശ്ലേഷിപ്പിക്കുന്ന നൃത്തം എന്നിവയും ലയത്തിനുദാഹരണമാണ്. സ്തോത്രത്തില്‍ പരാമര്‍ശിക്കുന്ന ലയം ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചു ചേര്‍ന്നുണ്ടാകുന്ന കൈവല്യരൂപമായ ആനന്ദമാണ്. തന്റെ ഭക്തര്‍ക്കു കൈവല്യസുഖം നല്കുന്നവളാകയാല് മൂകാംബിക ലയകരീ എന്നു സ്തുതിക്കപ്പെടുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: