കൊല്ലം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആക്ഷേപങ്ങള്‍ക്കിടയിലും ആശ്രാമത്ത് അന്താരാഷ്ട്രനിലവാരം അവകാശപ്പെടുന്ന ഹോക്കി സ്റ്റേഡിയം സജ്ജമാകുന്നു. ദേശീയഗെയിംസ് പടിവാതിലില്‍ എത്തിയതോടെ ദ്രുതഗതിയില്‍ അവസാനഘട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. പന്തുരുളുന്ന കളത്തില്‍ പച്ച വിരിച്ചുകൊണ്ട് ഫീല്‍ഡ് ടര്‍ഫ് തയ്യാറായിക്കഴിഞ്ഞു. അമേരിക്കന്‍ നിര്‍മ്മിത ഫീല്‍ഡ് ടര്‍ഫ് ഇംഗ്ലണ്ട് നിര്‍മിതമായ ഈടുറ്റ പശയിലാണ് ഒട്ടിച്ചിരിക്കുന്നത്.
കളിക്കളത്തിന് ചുറ്റും വേലി കെട്ടുന്ന ജോലികള്‍ 12നകം പൂര്‍ത്തിയാക്കും. കെട്ടിടത്തിന്റെ ഫിനിഷിംഗ് വര്‍ക്കുകള്‍ പത്ത് ദിവസത്തിനകവും കളത്തിനും കെട്ടിടത്തിനും ചുറ്റുമുള്ള ഇന്റര്‍ലോക്ക് വര്‍ക്കുകള്‍ 22നകവും വയറിംഗും മറ്റും അഞ്ച് ദിവസത്തിനകവും പൂര്‍ത്തിയാകുമെന്നാണ് ഹോക്കി സ്റ്റേഡിയം വെന്യു അഡ്മിനിസ്ട്രേറ്റര്‍ കെ. രാമഭദ്രന് പറയുന്നത്.
ഹോക്കി പോസ്റ്റ് വരുന്ന ഇരുഭാഗത്തും അഞ്ചര മീറ്റര്‍ നീളത്തിലും മറ്റു രണ്ട് ഭാഗങ്ങളില്‍ രണ്ടേകാല്‍ മീറ്റര്‍ വീതിയിലുമാണ് ഫെന്‍സിംഗ് വേലി നിര്‍മിക്കുക. മൊത്തം 4.67 ഏക്കറിലാണ് സ്റ്റേഡിയവും കെട്ടിടങ്ങളും പണിതിരിക്കുന്നത്. വിഐപി, വിവിഐപി, പവലിയനുകളും മീഡിയാ ഗാലറിയും ഉള്‍പ്പെടെ വിപുലമായ സൗകര്യത്തോടെയാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ആകെ 56 ശൗചാലയങ്ങളാണ് പ്രാഥമികകാര്യങ്ങള്ക്കായി ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലായാണ് സെപ്റ്റിക് ടാങ്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും ഇവയെല്ലാം സ്ലാബ് കൊണ്ട് മൂടിയിരിക്കുന്ന ഓടകള്‍ വഴി അഷ്ടമുടിക്കായലിലേക്ക് ഒഴുക്കാനാണ് പരിപാടിയെന്നാണ് ആക്ഷേപം. തൊട്ടടുത്ത് തന്നെയുള്ള അഷ്ടമുടിക്കായല്‍ ഇതിനോടകം തന്നെ നഗരത്തിലെ മാലിന്യങ്ങളുടെ സംഭരണകേന്ദ്രമായി കുപ്രസിദ്ധമാണ്. ഗെയിംസിന്റെ നടത്തിപ്പിനും സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് വ്യാപാരിസംഘടനയുടെ പ്രതിനിധിയാണെന്ന ആക്ഷേപവും വ്യാപകമായുണ്ട്. പൊതുസമൂഹത്തിന്റെ ആകെ പിന്തുണയോടെ നടത്തേണ്ട ഇത്തരം കായികമാമാങ്കങ്ങള്‍ തീര്‍ത്തും കോണ്‍ഗ്രസ് മേളയാക്കി മാറ്റാനാണിതെന്നും ആരോപണമുണ്ട്.
മേല്‍നോട്ട ചുമതല ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും അവരുടെ കൃത്യമായ ഇടപെടല്‍ നിര്‍മാണഘട്ടങ്ങളില്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയം തലമുറകള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് സംഘാടകര്‍ പറയുന്നതെങ്കിലും മാസങ്ങള്‍ക്കകം നിലവാരത്തകര്‍ച്ച ബോധ്യമാകുന്നതായാണ് മറ്റ് ഗെയിംസ് വേദികളിലെ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.
ആശ്രാമം മൈതാനത്തിനും കെഎസ്ആര്‍ടിസിക്കും സമീപമായാണ് ഹോക്കി സ്റ്റേഡിയം ഒരുങ്ങുന്നത്. ലിങ്ക് റോഡിനെ ബന്ധിപ്പിച്ചുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന റോഡും നിര്‍മാണത്തിലാണ്. ഇതിലേക്ക് രണ്ട് ഘട്ടമായി മെറ്റലുകള്‍ പാകിയിട്ടുണ്ട്. ദേശീയ ഗെയിംസ് ഇനങ്ങളില്‍ കൊല്ലം ആശ്രാമത്ത് ഹോക്കിയും ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ റഗ്ബിയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ആശ്രാമത്തെ സ്റ്റേഡിയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ ടീമുകള്‍ ഏറ്റുമുട്ടുന്ന മുപ്പതോളം മത്സരങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ ചാര്‍ട്ട് വരുംദിവസങ്ങളില്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: