ഭാരതത്തിന്റെ തന്ത്രപ്രധാനമായ മേഖലയില്‍ സ്ഥിതിചെയ്യുന്ന ശ്രീലങ്കയിലെ ഭരണമാറ്റം അപ്രതീക്ഷിതമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്സെയെ പരാജയപ്പെടുത്തി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മൈത്രീപാല സിരിസേന പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.പതിറ്റാണ്ട് നീണ്ട രജപക്സെ ഭരണത്തിന് ഇതോടെ അന്ത്യമായി.
രജപക്സെക്ക് 47ശതമാനം വോട്ടും സരിസേനയ്ക്ക് 51ശതമാനം വോട്ടുമാണ് ലഭിച്ചത്. മൂന്നാമതും അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് രജപക്സെ ഭരണകാലാവധിയില്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് നടത്തി കനത്തതിരിച്ചടി ഏറ്റുവാങ്ങിയിരിക്കുന്നത്.
തമിഴരുടെ വോട്ടാണ് സിരിസേനയെ തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. ഇവര്‍ക്ക് ശക്തിയുള്ള മേഖലകളില്‍ സിരിസേനയ്ക്ക് നല്ല ജനപിന്തുണ ലഭിച്ചു. പതിറ്റാണ്ടുകളായി സംഘര്‍ഷ മേഖലയാണ് ശ്രീലങ്ക. ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള സിംഹളരുടെ പിന്തുണയും രജപക്സെക്ക് നഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍.
എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെടുകയും തമിഴര്‍ക്കെതിരെ പട്ടാളം അഴിച്ചുവിട്ട കൊടുംക്രൂരതകളുമാണ് രജപക്സെക്ക് വിനയായത്. വന്‍ ജനപിന്തുണ തനിക്കുണ്ടെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നും രജപക്സെ കരുതി. ഈ മോഹമാണ് തകര്‍ന്നടിഞ്ഞത്.
രജപക്സെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈയാളിയ സഹപ്രവര്‍ത്തകനായിരുന്നു സിരിസേന. ശക്തമെങ്കിലും രജപക്സെയുടെ പല നടപടികളും തമിഴ്വിരുദ്ധമായിരുന്നു എന്ന വിമര്‍ശനം ഉയരുകയുണ്ടായി. എല്‍ടിടിഇക്കാരോടും തമിഴരോടും കാട്ടിയ ക്രൂരതകളും രജപക്സെക്ക് വിനയായെന്നു വിലയിരുത്തപ്പെടുന്നു.
പ്രഭാകരനെ നിഷ്ഠുരമായി കൊല്ലുക മാത്രമല്ല പത്തു വയസുകാരന് മകനോടും പട്ടാളം കൊടുംക്രൂരതയാണ് കാട്ടിയത്. ഇത് ലോകമെങ്ങും വലിയ പ്രതിഷേധവും ചര്‍ച്ചയുമായി. സൈന്യത്തിന്റെ പിടിയിലായശേഷം ബിസ്ക്കറ്റ് കഴിച്ചുകൊണ്ടിരിക്കവെയാണ് കണ്ണില്‍ച്ചോരയില്ലാത്ത ചില പട്ടാളക്കാര്‍ അവനെ വധിച്ചത്. പുലികള്‍ കീഴടങ്ങിയതോടെ ലങ്കയിലെങ്ങും പട്ടാളം കിരാതമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു.
തമിഴരെ തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നു. യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. വഴിയോരങ്ങളിലും വീടുകളിലും യുവതികളുടെ നഗ്നമൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ഭയാനകമായ ചിത്രങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ചയായതാണ്. ഭാരതത്തില്‍ പ്രത്യേകിച്ച് തമിഴ്നാട്ടില്‍ അതിന്റെ അമര്‍ഷം വിവരിക്കാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ടുതന്നെയാണ് രജപക്സെ വീണപ്പോള്‍ തമിഴ്നാട് ആഘോഷ തിമിര്‍പ്പിലായത്. രണ്ടാം നൂറ്റാണ്ടു മുതല്‍ തന്നെ ശ്രീലങ്കയില്‍ അധിവസിച്ച വിഭാഗമാണ് ശ്രീലങ്കന്‍ തമിഴര്‍.
ബ്രിട്ടീഷ് ആധിപത്യകാലത്ത് ശ്രീലങ്കയിലെ തേയില, റബര്‍ തുടങ്ങിയ തോട്ടങ്ങളിലെ കൂലിപ്പണിക്കായി കൊണ്ടുപോയവരാണ് ഇന്ത്യന്‍ തമിഴര്‍. തോട്ടങ്ങളില്‍ പണിയെടുക്കാന്‍ സിംഹളര്‍ തയ്യാറാവാത്തതായിരുന്നു കാരണം. ഇന്ത്യന്‍ തമിഴരും സര്‍ക്കാരും പലപ്പോഴും ശത്രുത പ്രകടമാക്കിയിട്ടുണ്ട്.
ശ്രീലങ്കയുടെ ഏതുമാറ്റവും കരുതലോടെ വീക്ഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ ആവശ്യമാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രീലങ്കയില്‍ സ്വാധീനമുറപ്പിക്കാന്‍ പരിശ്രമിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഭാരതം സ്വാതന്ത്ര്യം നേടി ഒരു വര്‍ഷം കഴിഞ്ഞ് സ്വതന്ത്രയായ ശ്രീലങ്കയുടെ വാണിജ്യ പ്രാധാന്യം പുരാതനകാലത്തു തന്നെ കച്ചവടക്കാര്‍ മനസ്സിലാക്കിയിരുന്നു. അറബികളും മറ്റും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ തീരങ്ങളിലുമെത്തിച്ച് യൂറോപ്യന്മാര്ക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുമുള്ള കച്ചവടക്കാര്‍ക്ക് ചരക്കുകള്‍ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക.
1505 ല്‍ പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവര്‍ മലയായിലെ മലാക്കയില്‍ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയില്‍ നിന്നും ചരക്കുകയറ്റി വരുന്ന പോര്‍ച്ചുഗീസ് കപ്പലുകള്‍ ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രയ്ക്കു മുമ്പായുള്ള ഇടത്താവളമായാണ് ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. അങ്ങനെ കൊളംബോ ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖമായി.
1641 ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍നിന്നും മലാക്ക പിടിച്ചെടുക്കുകയും തുടര്‍ന്ന് 1656 ല്‍ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീര്‍ഘമായ സാന്നിദ്ധ്യം ഇന്നും സങ്കരവര്‍ഗ്ഗക്കാരായ ബര്‍ഗര്‍മാരിലൂടെ ശ്രീലങ്കയില്‍ ദര്‍ശിക്കാനാകും. ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം സര്‍വ്വവ്യാപിയായി.
പ്രശ്നങ്ങളുടെ നടുവില്‍പ്പെട്ടുഴലുന്ന ശ്രീലങ്കയ്ക്ക് സഹായവുമെത്തിക്കുന്നതിന് അതീവ താല്പര്യം കാണിക്കുന്ന വന്‍രാഷ്ട്രങ്ങളുടെ തന്ത്രങ്ങള്‍ കരുതലോടെ വീക്ഷിക്കേണ്ടതുണ്ട്. ഭരണാധികാരി ആരായാലും ശ്രീലങ്ക സൗഹൃദ രാജ്യമാകണമെന്ന നമ്മുടെ ആഗ്രഹമാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: