പാരീസ്: ഫ്രഞ്ച് തലസ്ഥാനനഗരിയിലെ രണ്ടിടങ്ങളില്‍ ബന്ദിയാക്കപ്പെട്ടവര്ക്ക് രക്ഷയൊരുക്കിയത് അവരുടെ തന്നെ ചില സ്വാഭാവിക പ്രതികരണങ്ങള്‍. ഫ്രിഡ്ജിനുള്ളില് വരെ ഒളിഞ്ഞിരുന്നും ഭീകരരുടെ നീക്കങ്ങള്‍ പോലീസിനു ചോര്‍ത്തി നല്‍കിയുമൊക്കെ അവര്‍ ദൗത്യം അനായാസമാക്കി. അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ച ബന്ദികളെ അധികൃതര്‍ അഭിനന്ദിച്ചു.
ചാര്‍ലെ ഹെബ്ദോയുടെ ഓഫീസില്‍ 12പേരെ കൂട്ടക്കുരുതി ചെയ്ത ഷെരീഫ് -സയീദ് കൗച്ചി സഹോദരന്മാര് ഒളിഞ്ഞിരുന്ന വടക്കന്‍ പാരീസിലെ അച്ചടിവ്യവസായ സ്ഥാപനത്തില്‍ ബന്ദിയാക്കപ്പെട്ട ലിലിയന് എന്ന 26കാരന് തന്റെ ധൈര്യംകൊണ്ട് ഏവരെയും അതിശയിപ്പിച്ചു.
ഭീകരര്‍ പ്രസിലേക്ക് ഇരച്ചുകയറുമ്പോള്‍ ലിലിയന് മുകളിലെത്തെ നിലയിലെ കാന്റീനിന്റെ സിങ്കിന്റെ മറവില്‍ ഒളിച്ചു. ആദ്യം ഒന്നുനടുങ്ങിയെങ്കിലും പതിയെ സാധാരണനിലയിലെത്തിയ ലിലിയന് സ്ഥാപനത്തിനുള്ളിലെ ഇടങ്ങളെ സംബന്ധിച്ച വിവരങ്ങളടക്കം നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് മെസേജ് ചെയ്തുകൊണ്ടിരുന്നു. ഭീകരര്‍ തമ്മിലെ സംഭാഷണവും ലിലിയന് ദൗത്യസംഘത്തിന് ചോര്‍ത്തിനല്‍കി.
പ്രസിനുള്ളില്‍ പ്രവേശിച്ച ഭീകരര്‍ സ്റ്റോര്‍ മാനേജരെയാണ് ആദ്യ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ സയീദിന്റെ കഴുത്തിന് ചെറിയ പരിക്കേറ്റിരുന്നു. മുറിവില്‍ മരുന്നുവെയ്ക്കാന് സഹായിച്ചതിന്റെ പേരില്‍ ഭീകരര്‍ സ്റ്റോര്‍ മാനേജരെ വെറുതെവിട്ടു.
40 കിലോമീറ്റര്‍ അകലെയുള്ള കോഷെര്‍ സൂപ്പര്‍ മാര്‍ക്കറ്റിലും സമാനമൊരു സംഭവം അരങ്ങേറി. എകെ47 തോക്കുമായി ഭീകരന് ഭീതിവിതച്ചപ്പോള്‍, മൂന്നുവയസുമാത്രമുള്ള മകനെയും എടുത്ത ഇയാന്‍ എന്ന മുപ്പതുകാരന് സൂപ്പര്‍മാര്‍ക്കറ്റിലെ ശീതീകരണ യൂണിറ്റിനുള്ളില്‍ അഭയംതേടി.
തണുപ്പില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ഇയാന്‍ തന്റെ ജാക്കറ്റ് ഊരി അവനെ അണിയിച്ചു. മറ്റു ബന്ദികളോടൊപ്പം അഞ്ചുമണിക്കൂറോളം രണ്ടുപേരും ഫ്രിഡ്ജിനുള്ളില് ഇരുന്നു. മകനും ചെറുമകനും ഒളിച്ചിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞ ഇയാന്റെ അമ്മ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.
അമ്മയുടെ വിവേകപൂര്‍ണമായ തീരുമാനം ഇയാനെയും കൂട്ടരെയും ഭീകരരുടെ ശ്രദ്ധയില്‍ നിന്നകറ്റി. അതുപോലെ ബന്ദികളിലേറെപ്പേര് ഭീകരവേട്ടയ്ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: