ബ്രിസ്ബെയ്ന്‍: കരിയറില്‍ ആയിരം ജയങ്ങളെന്ന ചരിത്രനേട്ടം ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസിലെ ചാമ്പ്യന്പട്ടത്തോടെ സ്വിറ്റ്സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡറര്‍ അതിഗംഭീരമാക്കി.
കലാശക്കളിയില്‍ കാനഡയുടെ മിലോസ് റാവോണിച്ചിനെ 6-4, 6-7, 6-4 എന്ന സ്കോറിന് ഫെഡറര്‍ അതീജിവിച്ചു. സ്വിസ് മാസ്റ്ററുടെ 83-ാം കിരീടം കൂടിയാണിത്. മത്സരജയങ്ങളുടെ കാര്യത്തില്‍ ഇതിഹാസ താരങ്ങളായ ജിമ്മി കോണേഴ്സും (1,253) ഇവാന് ലെന്‍ഡലും (1,071) മാത്രമേ ഫെഡററിനു മുന്നിലുള്ളു.
കരുത്തനായ എതിരാളിക്കു മുന്നില്പൊരുതിയാണ് റാവോണിച്ച് വീണത്. ആദ്യ സെറ്റില്‍ റാവോണിച്ചിന്റെ മൂന്നാം ഗെയിം ഭേദിച്ച ഫെഡറര്‍ അനായാസം ജയിച്ചുകയറി. എട്ട് എയ്സുകളും മുന്‍ ലോക ഒന്നാം നമ്പര്‍ തൊടുത്തു. ഒരു ബ്രേക്ക് പോയിന്റിനെപ്പോലും ഫെഡററിന് ഒന്നാം സെറ്റില്‍ അഭിമുഖീകരിക്കേണ്ടിവന്നില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ പോരാട്ടം കടുത്തു.
റാവോണിച്ചിന്റെ ആദ്യ ഗെയിം തട്ടിയെടുത്ത ഫെഡറര്‍ ജയത്തിലേക്കെന്നു തോന്നി.പക്ഷേ, മറുപടി ബ്രേക്കിലൂടെ റാവോണിച്ച് മത്സരത്തിലേക്ക് മടങ്ങിവന്നു. പിന്നെ ടൈബ്രേക്കറില്‍ സെറ്റ് കൈപ്പിടിയില്‍ ഒതുക്കി ഫെഡററെ കനേഡിയന്‍ സ്റ്റാര്‍ വെല്ലുവിളിച്ചു. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഫെഡറര്‍ അല്‍പ്പം സമ്മര്ദ്ദത്തില്വീണു. അതുപയോഗപ്പെടുത്താന്‍ റാവോണിച്ചിനായില്ല. പത്താം ഗെയിമില്‍ ബ്രേക്ക് ഉറപ്പിച്ച ഫെഡറര്‍ ട്രോഫി കൈക്കുള്ളിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: