മാഡ്രിഡ്: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരായ റയല്‍ മാഡ്രിഡ് വിജയ സ്പര്‍ശം വീണ്ടെടുത്തു. തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ നാണക്കേടു പേറിയ റയല്‍ ലാ ലീഗയില്‍ എസ്പാന്യോളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കിയപ്പോള്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിക്കും ആരാധകര്‍ക്കും ആശ്വാസം.
ജെയിംസ് റോഡ്രിഗസ്, ഗാരെത് ബെയ്ല്, നാച്ചോ ഫെര്‍ണാണ്ടസ് എന്നിവര്‍ റയലിന്റെ ഗോളടിവീരര്. ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള (38) വ്യത്യാസം നാലാക്കാനും റയലിനു (42) സാധിച്ചു.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ആദ്യാവസരങ്ങള്‍ തുറന്നെടുത്തത് എസ്പാന്യോളായിരുന്നു. എന്നാല്‍ ഫെലിപ്പെ കൈസേഡോയും സെര്‍ജിയോ ഗാര്സ്യയുമൊക്കെ അവയെല്ലാം തുലച്ചു. പതിയെ താളത്തിലെത്തിയ റയല്‍ പത്താം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ മുന്നിലെത്തിയേനെ. എന്നാല്‍ ഫ്രഞ്ച് സ്ട്രൈക്കറുടെ ഉശിരന്‍ ഹാഫ്വോളി പോസ്റ്റില്‍ തട്ടിത്തെറിച്ചു.
അധികംവൈകാതെ റയല്‍ ലീഡെടുത്തു. 18-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സുന്ദരമൊരു ബാക്പാസ് സ്വീകരിച്ച റോഡ്രിഗസ് എസ്പാന്യോളിന്റെ വലചലിപ്പിച്ചു (1-0). അതോടെകൂടി കളി റയലിന്റെ വരുതിയിലായി. 28-ാം മിനിറ്റില്‍ റയലിനൊരു ഫ്രീ കിക്ക്, പതിവായി കിക്കെടുക്കാറുള്ള ക്രിസ്റ്റ്യാനോയ്ക്ക് പകരം ബെയ്ല് വന്നു. 30 വാര അകലെ നിന്ന് ബെയ്ല് തൊടുത്ത തകര്‍പ്പന്‍ ഷൂട്ട് ഗോളി കികോ കാസില്ലയെ നിഷ്പ്രഭനാക്കി വലയിലെത്തി (2-0).
12രണ്ടാം പകുതിയില്‍ മാഡ്രിഡിന് തിരിച്ചടി നേരിട്ടു. 53-ാം മിനിറ്റില്‍ കനാസുമായി കൂട്ടിയിടിച്ച ഫാബിയോ കോണ്‍ട്രാവോ ചുവപ്പുകാര്‍ഡ് കണ്ടുപുറത്തായ നിമിഷം അവര്‍ പത്തുപേരായി ചുരുങ്ങി. പക്ഷേ, എതിരാളിയുടെ എണ്ണക്കുറവ് മുതലെടുക്കാന്‍ എസ്പാന്യോളിനു കഴിഞ്ഞില്ല. മറുവശത്ത് റയല്‍ പതറാതെ പന്തുതട്ടി.പെനാല്‍റ്റി ഏരിയക്കരുകില് നിന്ന് ക്രിസ്റ്റ്യാനോയുടെ ഷൂട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോകുമ്പോള്‍ എസ്പാന്യോള് നെടുവീര്‍പ്പിട്ടു. എങ്കിലും 76-ാം മിനിറ്റില്‍ അല്‍വാരോ അര്ബെലോയുടെ ക്രോസിന് പൂര്‍ണതയേകി നാച്ചോയും റയലിന്റെ ഗോള്‍ ഷീറ്റില്‍ കയറിപ്പറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: