ദുബായ്: ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ടെസ്റ്റ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഇന്ത്യക്ക് പിന്നില്‍ വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് സിംബാബ്വെ എന്നീ ടീമുകളള്‍ മാത്രമാണുള്ളത്. അതുപോലെ ബാറ്റിംഗ് റാങ്കിംഗിലും ബൗളിംഗ് റാങ്കിംഗിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഓള്‍റൗണ്ടര്‍മാരില്‍ ആര്. അശ്വിന് മൂന്നാം സ്ഥാനം നിലനിര്‍ത്തിയത് മാത്രമാണ് ഇന്ത്യക്ക് നേരിയ ആശ്വാസം നല്‍കുന്നത്. ടെസ്റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന് എന്നീ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ താരവും ഇടംപിടിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലി മൂന്ന് സ്ഥാനം ഉയര്‍ന്ന് 12-ാം സ്ഥാനത്തെത്തിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ നാല് സെഞ്ചുറികള്‍ നേടി ഒരു സ്ഥാനം മുന്നേറി നാലാം സ്ഥാനത്തെത്തി.
ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. കീവീസിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയാണ് സംഗയെ വീണ്ടും റാങ്കിംഗില്‍ എത്തിച്ചത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ഹാഷിം ആംല മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ശ്രീലങ്കന്‍ നായകന് എയ്ഞ്ചലോ മാത്യൂസ് അഞ്ചാം സ്ഥാനത്താണ്. അതേസമയം ന്യൂസിലാന്റ് താരം കെയ്ന്‍ വില്ല്യംസണ് ഏഴ് സ്ഥാനങ്ങള്‍ മുന്നേറി ആറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് വില്ല്യംസണിന് മികച്ച മുന്നേറ്റം നേടിക്കൊടുത്തത്.
ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെ്വയ്ല് സ്റ്റെയിനാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ റയാന് ഹാരിസാണ് രണ്ടാമത്. ലങ്കന്‍ ബൗളര്‍ ഹെറാത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആദ്യ ഇരുപതില്‍ ഇന്ത്യയുടെ ഇഷാന്ത് ശര്‍മ്മ മാത്രമാണുള്ളത്. 19-ാം സ്ഥാനത്ത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ മുഹമ്മദ് ഷാമി ഏഴ് സ്ഥാനങ്ങള്‍ മുന്നേറി 31-ാം സ്ഥാനത്തെത്തി. ഓള് റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനും ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: