പറവൂര്‍: പറവൂര്‍ നഗരസഭ നടപ്പിലാക്കുന്ന മാസ്റ്റര്‍പ്ലാന്‍ വികസന വിരുദ്ധമെന്ന് പരാതി. താലൂക്ക് റസിഡന്റ്സ് അസോസിയേഷന്‍സ് അപെക്സ് കൗണ്‍സില്‍ ഉള്‍പ്പെടെ അഞ്ച് സംഘടനകള്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി 18.10.2013ല്‍ വിളിച്ചുകൂട്ടിയ ഹിയറിംഗ് നടന്നില്ല. മാത്രവുമല്ല സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകപോലും ഉണ്ടായില്ല. അതേസമയം നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും 25.7.2013 മുതല്‍ പ്രാബല്യത്തില്‍ വന്നതായും വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖയില്‍ പറയുന്നു.
മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസങ്ങള്‍ക്കുശേഷമാണ് മുനിസിപ്പല്‍ സെക്രട്ടറി ഹിയറിങ്ങിനായി വിളിച്ചത്. നഗരത്തിലെ മുഴുവന്‍ റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ അടങ്ങിയ പാട്രാക്ക് നല്കിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതെ ഹിയറിങ് നഗരസഭ ഏകപക്ഷീയമായി ഒഴിവാക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതുമൂലം വികൃതമായതും അശാസ്ത്രീയവുമായ നിര്‍ദ്ദേശങ്ങള്‍ മാസ്റ്റര്‍പ്ലാനില്‍ കടന്നുകൂടാന്‍ ഇടയായി. നഗരവാസികളോട് നഗരസഭാ അധികൃതര്‍ ചെയ്ത കടുത്ത അനീതിയും ജനാധിപത്യ വിരുദ്ധവും നിലവിലുള്ള നിയമങ്ങളുടെ ലംഘനവുമാണെന്ന് ഭാരവാഹികള്‍ പറയുന്നു.
നഗരസഭ നിലവില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കുന്നത് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്. നഗരത്തിലെ 10-12 മീറ്റര്‍ വീതിയുള്ള അഞ്ച് പ്രധാന റോഡുകള്‍ 30 മീറ്ററാക്കി ഉയര്‍ത്തുകയും മറ്റുള്ള ഇടറോഡുകള്‍ 27 മീറ്റര്‍വരെയാക്കി വികസിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമെ 45 മീറ്റര്‍ വീതിയില്‍ ദേശീയപാതയും 22 മീറ്റര്‍ വീതിയില്‍ തീരദേശപാതയും ഈ നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. എന്‍എച്ച് 17 നഗരത്തിനുള്ളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് പട്ടണത്തില്‍ കൂടുതല്‍ ഗതാഗതക്കുരുക്കുകള്‍ അനുഭവപ്പെടുന്നത്.
എന്നാല്‍ പുതിയ എന്‍എച്ച് 17 നിര്‍മ്മിക്കുന്നത് നഗരാതിര്ത്തിയിലൂടെയാണ് എന്നത് പരിഗണിക്കാതെയാണ് ഇന്നര്‍ റിംഗ് റോഡ് മാസ്റ്റര്‍പ്ലാനില്‍ തയ്യാറാക്കിയിട്ടുള്ളത്.
എറണാകുളം, ആലുവ, എയര്‍പോര്‍ട്ട്, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍ ഭാഗത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കാതെതന്നെ ഗതാഗതം സാദ്ധ്യമാകുംവിധം തയ്യാറാക്കേണ്ട ഔട്ടര്‍ റിംഗ് റോഡിന് 3-5 മീറ്റര്‍ വരെയാണ് നിലവിലുള്ള വീതി. 30 മീറ്ററില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ റോഡ് ജനങ്ങള്‍ തിങ്ങിതാമസിക്കുന്നതും മുസിരിസ് പദ്ധതിയില്‍പ്പെട്ട ആരാധനാലയങ്ങള്‍ക്ക് ദോഷകരവും അഗ്രഹാരങ്ങള്‍ പൊളിച്ച് മാറ്റേണ്ടിവരുന്നവിധവുമാണ്.
റോഡുകളുടെ ഇരുവശങ്ങളിലായി താമസിക്കുന്നവരേയും വ്യാപാര സ്ഥാപനങ്ങളേയും ഇത് സാരമായി ബാധിക്കും. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് റോഡുകള്‍ക്ക് വീതികൂട്ടാന്‍ ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ചോ ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട സ്ഥലവിലയെക്കുറിച്ചോ നഗരസഭ പഠനം നടത്തിയിട്ടില്ല. അതേസമയം റോഡ് വീതികൂട്ടാന്‍ തീരുമാനിച്ച സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നഗരസഭ അനുമതി നല്‍കുന്നുമില്ല.
ഏറ്റെടുക്കും എന്ന് പറയുന്ന റോഡിന്റെ ഇരുവശവുമുള്ള സ്ഥലങ്ങളുടെ സര്‍വെ നമ്പര്‍പോലും മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടില്ല. പൂര്‍ണ്ണമായും സ്ഥലം നഷ്ടപ്പെടുന്നവരുടെ എണ്ണം എത്രയെന്നോ അവരെ പുനരധിവസിപ്പിക്കുന്നതിനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്യുകയോ പദ്ധതി തയ്യാറാക്കുകയോ ചെയ്തിട്ടില്ല.
ചീഫ് ടൗണ്‍ പ്ലാനറുടെ ഇംഗിത പ്രകാരം മാസ്റ്റര്‍പ്ലാനില്‍ ഓരോ സോണുകള്‍ തിരിച്ചിരിക്കുന്നതും നഗരവാസികള്‍ക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി 12.5.2011 മാത്രമാണ് നഗരസഭ ചെയര്മാന്, കൗണ്‍സിലര്‍മാര്‍, ഉദേ്യാഗസ്ഥര്‍ എന്നിവര്‍ കൂടിയാലോചന നടത്തിയത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതിനുശേഷം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നാണ് വിവരാവകാശരേഖ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: