കൊച്ചി: നിര്‍ധനരും നിസഹായരുമായ മൂന്നു സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി.
പെരിയാര്‍ നഗര്‍ കോളനിയില്‍ ഫൗസിയ, അല്ലപ്ര അരൂപറമ്പില് അസ്മ, പെരിയാര്‍ നഗര്‍ കോളനിയില്‍ കെ. എ. ബിന്ദു എന്നിവര്‍ക്ക് സഹായം നല്‍കാനാണ് നിര്‍ദ്ദേശം. സാമൂഹ്യ പ്രവര്‍ത്തകനായ തോമസ് കെ. ജോര്‍ജ്ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫൗസിയ അവിവാഹിതയാണ്. 70 ശതമാനം ബുദ്ധിമാന്ദ്യം ഉണ്ട്. അമ്മയുടെ തൊഴിലുറപ്പ് ജോലിയാണ് ഏകവരുമാനമാര്‍ഗ്ഗം. 6 സെന്റ് ഭൂമിയും വീടുമുണ്ട്. സാമ്പത്തിക ഞെരുക്കം കാരണം ചികിത്സ നടത്തുന്നില്ല.
അസ്മക്ക് മാനസികാരോഗ്യം കുറവാണ്. അച്ഛന് മരിച്ചു. അമ്മക്ക് 75 വയസ്സായി. എപിഎല്‍ റേഷന്‍കാര്‍ഡാണ് കുടുംബത്തിനുള്ളത്. സ്വന്തമായി വീടില്ല. ബിന്ദുവിന് മാനസികാരോഗ്യക്കുറവുണ്ട്. കാലിന് സ്വാധീനക്കുറവുമുണ്ട്. 50,000 രൂപ ചികിത്സാ സഹായം അനുവദിക്കുന്നതാണെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയില്ല.
ഫൗസിയയുടെ തുടര്‍ചികിത്സാ സര്‍ക്കാര്‍ നടത്തണമെന്ന് ജസ്റ്റിസ് ജെ. ബി. കോശി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
അസ്മയുടെ കുടുംബത്തിന് ബിപിഎല്‍ കാര്‍ഡ് അനുവദിക്കണം. സീറോലാന്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഇവര്‍ക്ക് സ്ഥലവും വീടും നല്‍കണം. ബിന്ദുവിന് 50,000 രൂപ ചികിത്സാ സഹായം നല്‍കണമെന്നും ജസ്റ്റിസ് ജെ. ബി. കോശി ഉത്തരവിട്ടു.
സാമൂഹികനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ്സെക്രട്ടറിയും ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: