ജക്കാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. ജാവാക്കടലില്‍ നിന്നാണ് വോയിസ് റിക്കാര്‍ഡര്‍ വീണ്ടെടുത്തത്. പൈലറ്റുമാരും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്തിരിക്കുന്ന ഉപകരണമാണിത്.
വിമാനത്തിന്റെ വേഗത, പറക്കുന്ന ഉയരം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും ഇതില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഇത് കണ്ടെത്തിയതോടെ അപകടകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. അതേസമയം വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ പൂര്‍ണമായി വീണ്ടെടുക്കാന്‍ ഒരു മാസത്തോളം വേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അന്തരീക്ഷ മര്‍ദ്ദ വ്യതിയാനമാണു വിമാനം തകരാന്‍ കാരണമെന്നും ബ്ലാക് ബോക്സ് സിഗ്നല്‍ പരിശോധനയില്‍നിന്നു വെളിപ്പെട്ടതായി അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഞായറാഴ്ച ലഭിച്ച ബ്ലാക്ക് ബോക്സ് തിങ്കളാഴ്ച രാവിലെ കരയ്ക്കെത്തിച്ചിരുന്നു.
അന്തരീക്ഷ മര്‍ദ്ദത്തില്‍ വിമാനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായി തകര്‍ന്നെന്നാണു നിഗമനമെന്നും ഇന്തോനേഷ്യന്‍ ദേശീയ സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി കോ ഓര്‍ഡിനേറ്റര്‍ സുര്യദി ബംബാംഗ് സുപ്രിയാദി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, രണ്ടാമത്തെ ബ്ലാക്ക് ബോക്സ് വിമാനാവശിഷ്ടങ്ങള്ക്കടിയില്പ്പെട്ടു കിടക്കുന്നതിനാല്‍ വീണ്ടെുക്കാനായിട്ടില്ല. 32 മീറ്ററോളം താഴ്ചയിലാണിത്.
ഡിസംബര്‍ 28നാണ് 162 പേരുമായി പോയ വിമാനം കടലില്‍ തകര്‍ന്നുവീണത്. ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: