ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മൂന്ന് ഗ്രാമങ്ങളില്‍ ഭൂമി ഏറ്റെടുത്തത് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ദിയോല, ഷാബെരി, ആസാദ് അല്ലപൂര് എന്നീ മൂന്നു ഗ്രാമങ്ങളില്‍ ഭൂമി ഏറ്റെടുത്തതാണ് റദ്ദാക്കിയത്. തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 491 പേര് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ 3000 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അലഹബാദ് ഹൈക്കോടതിയില്‍ പ്രത്യേകം രൂപീകൃതമായ ജസ്റ്റിസ് അശോക് ഭൂഷണ്, എസ്.യു.ഖാന്, വി.കെ.ശുക്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നാഷണല്‍ ക്യാപിറ്റല്‍ റീജിയന് പ്ലാനിംഗ് ബോര്‍ഡിന്റെ അനുവാദമില്ലാതെ ഈ പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കോടതി വിലക്കിയിട്ടുണ്ട്. വ്യാവസായിക വികസനത്തിന് എന്ന പേരില്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ നിര്‍മാതാക്കള്‍ക്ക് വീടുകള്‍ നിര്‍മിച്ചു വില്ക്കാന് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയതെന്നത് കോടതി കണ്ടെത്തി. ഭൂമി സ്വകാര്യ നിര്‍മാതാക്കള്‍ക്ക് നല്‍കിയതിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവര്‍ ഭൂമി കൈക്കലാക്കിയ രീതികള്‍ അന്യായമായിരുന്നുവെന്നും കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു.
ഭൂമി പിടിച്ചെടുക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തങ്ങള്‍ക്ക് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനോ കുറച്ചുകൂടി മികച്ച നഷ്ടപരിഹാരം ലഭിക്കാനോ ഉള്ള അവസരം ഇല്ലാതായെന്ന് കര്‍ഷകര്‍ അറിയിച്ചു. പിടിച്ചെടുത്ത ഭൂമി ആസൂത്രിതമായ വ്യാവസായിക വികസനത്തിനായി ഉപയോഗിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ അത് സ്വകാര്യ വ്യക്തികള്‍ക്ക് ഹൗസിംഗ് പ്ലോട്ടുകള്‍ നിര്‍മിക്കാന്‍ നല്‍കുകയായിരുന്നു. ഇത്തരം ഭവനനിര്‍മാണ പദ്ധതികളില്‍ മുതല്മുടക്കിയവരും വീടുകള്‍ക്ക് അഡ്വാന്‍സ് നല്കിയവരും തങ്ങളുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന തരത്തിലുള്ള വിധി ഉണ്ടാവരുതെന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: