ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. എഴുപതംഗ നിയമസഭയില്‍ 34മുതല്‍ 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ആംആദ്മി പാര്‍ട്ടി 25 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് 3-5 സീറ്റുകളും നേടും. മറ്റുള്ളവര്‍ രണ്ടു വരെ സീറ്റുകളില്‍ ജയിച്ചേക്കാമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിജെപിക്ക് 40 ശതമാനം വോട്ട് ലഭിക്കുമെന്ന് ഇന്ത്യാ ടുഡേയും സിസെറോയും ചേര്‍ന്ന് നടത്തിയ സര്‍വ്വേ പറയുന്നു. ആംആദ്മി പാര്‍ട്ടിക്ക് 36 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചേക്കാം. ആകെയുള്ള 70 നിയോജകമണ്ഡലങ്ങളിലെ 210 പോളിംഗ് ബൂത്തുകളിലായി 4,459 പേരില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ ഫലം തയ്യാറാക്കിയത്.
കഴിഞ്ഞ മാസം ഇന്ത്യാ ടുഡേ ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് പ്രവചിച്ച വോട്ടിംഗ് ശതമാനവും സീറ്റുകളുടെ എണ്ണവും ജനുവരിയായപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2014 ഡിസംബറില്‍ 4,273 പേരില്‍ നിന്നായി നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് 39 ശതമാനം വോട്ടാണ് പ്രവചിച്ചിരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരെയും മുന്നില്‍ വെയ്ക്കാത്തതിനാല്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനാണ് മുഖ്യമന്ത്രി പദത്തിലേക്കായി ഏറ്റവുമധികം പേരുടെ പിന്തുണ ലഭിച്ചത്. 35 ശതമാനം പേര് കെജ്രിവാളിനെ പിന്തുണയ്ക്കുന്നു. ബിജെപി നേതാവ് ഡോ. ഹര്ഷവര്ദ്ധന് 23 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിന് ~ഒന്‍പത് ശതമാനം പേരുടെ പിന്തുണയുണ്ട്. അഴിമതിയും സ്ത്രീ സുരക്ഷയുമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ജനങ്ങള്‍ കണക്കാക്കുന്നത്. ജലക്ഷാമം, വിലക്കയറ്റം എന്നീ വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജനങ്ങളെ സ്വാധീനിക്കുന്നതായി അഭിപ്രായ സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: