ഏത് ഭരണകൂടം അധികാരത്തിലെത്തിയാലും യഥാര്‍ത്ഥത്തില്‍ ഭരണചക്രം ചലിപ്പിക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. മുമ്പേയുള്ള രാഷ്ട്രീയ വിധേയത്വം മനസ്സില്‍പേറി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുതുരാഷ്ട്രീയസംവിധാനങ്ങള് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവാം.
പോകപ്പോകെ അതൊക്കെ ശരിയാവും. അഥവാ ശരിയായില്ലെങ്കില്‍ ശരിയാക്കാന്‍ അതത് ഭരണകൂടങ്ങള്‍ ശ്രമിക്കുകയും ചെയ്യും. അത് പക്ഷേ, ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുകൊണ്ടോ നിയതമായ ചിട്ടവട്ടങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടോ ആവില്ല. ഓരോ കക്ഷിയും അധികാരത്തിലേറുന്നതിനു മുമ്പു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യാറ്. അത് ഉദ്യോഗസ്ഥര്‍ക്കു നേരേയുള്ള ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
എന്നാല്‍ കേരളത്തിലെ ഒരു ഉദ്യോഗസ്ഥനുനേരെ നടന്ന കിരാതമായ ആക്രമണത്തെ മേല്‍സൂചിപ്പിച്ചതിന്റെ അക്കൗണ്ടില്‍ വരവുവെക്കാന്‍ സാധിക്കില്ല. തികഞ്ഞ ഗുണ്ടായിസമാണ് കേശവേന്ദ്രകുമാര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനുനേരെ നടന്നത്.
സര്‍ക്കാരിന്റെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കുമ്പോഴും ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ടേ ഉദ്യോഗസ്ഥര്‍ക്ക് മുമ്പോട്ടുപോകാനാവുകയുള്ളൂ. രാഷ്ട്രീയക്കാരുടെ ഏത് വിഴുപ്പുഭാണ്ഡവും പേറി നടക്കാനുള്ള ബാദ്ധ്യതയൊന്നും ഉദ്യോഗസ്ഥര്‍ക്കില്ല. ഭീഷണിയിലൂടെയും മറ്റും അങ്ങനെ ചെയ്യിക്കുന്നവര്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണ് പതിവ്. ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പദവിയിലിരിക്കെയാണ് കെഎസ്യുക്കാര് കേശവേന്ദ്രകുമാറിന്റെ ചേംബറില്‍ അതിക്രമിച്ചുകയറി ഫയലുകള്‍ കീറിയെറിയുകയും അദ്ദേഹത്തിന്റെ ശരീരത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തത്.
ഇത്ര നീചമായ ഒരു കൃത്യം ചെയ്ത കേസിലെ അക്രമികളെ രക്ഷിക്കുന്ന സമീപനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത് ജനാധിപത്യസംവിധാനത്തോടുള്ള കടുത്ത ദ്രോഹവും ഉദ്യോഗസ്ഥരെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യവുമാണ്. പ്രതികളായ കെഎസ്യുക്കാരെ നിരുപാധികം വിട്ടയക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
പ്രതികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ബാദ്ധ്യതയുള്ള പൊതുപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസ് പിന്‍വലിക്കുകയെന്നാല്‍ അക്രമികള്‍ക്ക് ആയുധം മൂര്‍ച്ചകൂട്ടി നല്‍കുകയെന്നാണര്‍ത്ഥം.
സര്‍ക്കാരിനുമേല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇതിനുള്ള ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണ, പ്രതികളുടെ ചില രക്ഷിതാക്കള്‍ എന്നിവരുടെ ശുപാര്‍ശയുടേയും നിവേദനത്തിന്റെയും പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
എന്‍ജിഒ അസോസിയേഷന് നേതാവിന്റെ മകന്, മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന് എന്നിവരുള്‍പ്പെട്ട കേസില്‍ പ്രതികളെ രക്ഷിക്കാന്‍ തയാറായ സര്‍ക്കാര്‍ നാളെ ഏതു കേസിലും ഇതേ സമീപനമല്ലേ പിന്തുടരുക ?
ഫീസ് വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നെഞ്ചത്തു കേറുന്നതിനു പകരം സ്വന്തം നേതാക്കളെ ആയിരുന്നില്ലേ കെഎസ്യുക്കാര് കുത്തിന് പിടിച്ച് ചോദ്യം ചെയ്യെണ്ടിയിരുന്നത്. അതായിരുന്നില്ലേ അതിന്റെ കാവ്യനീതി?
രാഷ്ടീയ നേതൃത്വം പുഴുങ്ങിയെടുക്കുന്ന നിയമങ്ങള്‍ നടപ്പാക്കാന്‍ ദത്തശ്രദ്ധരായ ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? ഇവിടെ കേശവേന്ദ്രകുമാറിന്റെ ഭാഗം കേള്‍ക്കാതെയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതാണ് ഏറ്റവും ക്രൂരമായ കാര്യം.
അക്രമികള്‍ക്ക് സര്‍ക്കാര്‍ പോത്സാഹനം നല്കുന്ന സമീപനം സ്വീകരിക്കുന്നതോടെ അങ്കലാപ്പിലായിരിക്കുന്നത് ഉദ്യോഗസ്ഥരാണ്. കേശവേന്ദ്രകുമാറിന്റെ കാര്യത്തില്‍ അസ്വസ്ഥരായ ഐഎഎസുകാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. പോലീസിനോടുപോലും ആലോചിക്കാതെ എടുത്ത തീരുമാനത്തില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു ഉദ്യോഗസ്ഥരുടെ അസോസിയേഷന്.
കേസിന്റെ കാര്യത്തില്‍ യുക്തമായ നീക്കങ്ങള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടാവണം. അതിന് അവസരം കൊടുക്കുകയാണ് വേണ്ടത്. കഴിയുംവേഗം കേസ് തീര്‍പ്പാക്കാനുള്ള നടപടികള്‍ക്ക് ഗതിവേഗം കൂട്ടുകയും സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുകയും വേണം.
തങ്ങളുടെ രാഷ്ട്രീയ വേതാളങ്ങള്‍ക്ക് തിറയാട്ടം നടത്താനുള്ളതല്ല ഉദ്യോഗസ്ഥരെന്ന് സമയം കിട്ടുമ്പോള്‍ മുഖ്യമന്ത്രി തന്റെ നേതൃനിരയോട് പറയണം. അവര്‍ അണികള്‍ക്ക് സംസ്കാരമുള്ള രാഷ്ട്രീയം കാണിച്ചുകൊടുക്കണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും സമരം നടത്താനും അവകാശമുണ്ടെന്ന ന്യായീകരണം മുട്ടാപ്പോക്കിന് വളംവച്ചുകൊടുക്കുന്നതാവരുത്.
അത്തരം ധാരണ പരക്കാന്‍ കേസ് പിന്വലിക്കുന്നതുള്പ്പെടെയുള്ളവ വഴിവെക്കും. ഇന്നത്തെ ഭരണക്കാര്‍ നാളത്തെ സമരക്കാരും തിരിച്ചും ആവുന്നതാണല്ലോ ജനാധിപത്യത്തിന്റെ ഒരു സ്വഭാവം. അതുകൊണ്ട് ആര്‍ക്കും ഇത് ബാധകമാണ്. സംസ്കാരചിത്തരായ ഒരു തലമുറയെ വാര്‍ത്തെടുക്കുമ്പോള്‍ ശിക്ഷാ നടപടികള്‍ക്കും മതിയായ സ്ഥാനമുണ്ടെന്നത് മറക്കാതിരിക്കുന്നതത്രെ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: