വെള്ളൂര്‍: എച്ച്എന്‍എല്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തുന്നത് തങ്ങളുടെ ശ്രമഫലമായിട്ടാണെന്ന ഐഎന്‍ടിയുസിയുടെ പ്രചാരണം രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപി വെള്ളൂര്‍ മേഖലാ കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പനി പ്രതിസന്ധിയിലായ കഴിഞ്ഞ പത്തു വര്‍ഷവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു. കേരളത്തില്‍ നിന്ന് എട്ടുമന്ത്രിമാരുണ്ടായിട്ടും എച്ച്എന്‍എലിനെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഐഎന്‍ടിയുസി നേതൃത്വം ഇപ്പോള്‍ മോദി സര്‍ക്കാര്‍ കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ അതിന്റെ പിതൃത്വമേറ്റെടുക്കാന്‍ നടത്തുന്ന ശ്രമത്തിലെ കാപട്യം തൊഴിലാളി സമൂഹം തിരിച്ചറിയും. വാജ്പേയി സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോഴാണ് എച്ച്എന്എലില് ഡി-ഇങ്കിങ് പ്ലാന്റ് ആരംഭിച്ചത്.
എഫ്എസിടി, കൊച്ചിന്‍ഷിപ്പ് യാര്‍ഡ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ച മോദി സര്‍ക്കാര്‍ എച്ച്എന്‍എല്‍ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിനുള്ള പ്രാഥമിക പഠനം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ഐഎന്‍ടിയുസി നേതൃത്വത്തിന് താത്പര്യമുണ്ടെങ്കില്‍ ഉത്പാദനം ആരംഭിച്ച സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന് വേണ്ടി നല്‍കാമെന്ന് സമ്മതിച്ചിരുന്ന 6,000 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ചെയ്യേണ്ടതെന്നും ബിജുകുമാര്‍ പറഞ്ഞു.
മേഖലാ പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സുനില്‍കുമാര്‍, പി.ഡി. സുനില്‍ബാബു, ജയദീപ്, എസ്. സന്ദീപ്, മുരളി പൂത്തുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: