കാന്‍ബെറ: കുവൈറ്റിനെ കീഴടക്കി ദക്ഷിണ കൊറിയയും ഒമാനെ തകര്‍ത്ത് ആതിഥേയരായ ഓസ്ട്രേലിയയും ഗ്രൂപ്പ് എയില്‍ നിന്ന് ഏഷ്യാകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഇന്നലെ നടന്ന കളിയില്‍ ഏകപക്ഷീയമായ ഏകഗോളിനായിരുന്നു ദക്ഷിണ കൊറിയ കുവൈറ്റിനെ പരാജയപ്പെടുത്തിയത്. കളിയുടെ 36-ാം മിനിറ്റില്‍ ടായ് ഹീ നാം ആണ് കൊറിയയുടെ വിജയഗോള്‍ നേടിയത്. ആദ്യകളിയില്‍ ദക്ഷിണ കൊറിയ ഒമാനെയും ഇതേ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.
ഒമാനെതിരായ ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് വന്‍ അഴിച്ചുപണി നടത്തിയാണ് കുവൈറ്റിനെതിരെ ഇറങ്ങിയത്. ഏഴ് പേരാണ് ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു കാന്‍ബറ സ്റ്റേഡിയത്തില്‍ കണ്ടത്. ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുലച്ചു കളഞ്ഞശേഷമാണ് കളിയിലെ ഏക ഗോള്‍ പിറന്നത്.
36-ാം മിനിറ്റില്‍ വലതുവിംഗിലൂടെ കുതിച്ചുകയറി ഡു റി ചാ നല്കിയ ക്രോസാണ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ടായ് ഹീ നാം കുവൈറ്റ് വല കുലുക്കിയത്. പിന്നീട് സമനിലക്കായി കുവൈറ്റ് മികച്ച ആക്രമണം നടത്തിയെങ്കിലും ഗോള്‍വിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കുവൈറ്റ് താരം അലി അല്‍ മഖ്സീദ് പറത്തിയ തകര്‍പ്പന്‍ ലോംഗ്റേഞ്ചര്‍ മുഴുനീളെ പറന്ന ദക്ഷിണ കൊറിയന്‍ ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടി തെറിച്ചു. പിന്നീട് ഫഹദ് അല്‍ ഹജേരിയുടെ ഒരു ഷോട്ടും ലക്ഷ്യം പിഴച്ചു.
60-ാം മിനിറ്റില്‍ അല്‍ മഖ്സീദിന്റെ മറ്റൊരു ശ്രമം ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി. തുടര്‍ന്നും മത്സരത്തില്‍ നിരവധി മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും സമനില ഗോള്‍ നേടാന്‍ കുവൈറ്റിനോ ലീഡ് ഉയര്‍ത്താന്‍ ദക്ഷിണ കൊറിയക്കോ കഴിഞ്ഞില്ല. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കുവൈറ്റ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയാണ് കുവൈറ്റിനെ 4-1ന് തകര്‍ത്തുവിട്ടത്.
സിഡ്നിയില്‍ നടന്ന രണ്ടാം പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ഒമാനെ തകര്‍ത്തുവിട്ടത്. സോക്കുറസ് ടീം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മാറ്റ് മക്കായി, റോബി ക്രൂസ്, മാര്‍ക്ക് മില്ലിഗന്‍, ടോമി ജൂറിക്ക് എന്നിവരാണ് ഗോളുകള്‍ നേടിയത്.
കളിയുടെ 70 ശതമാനവും പന്ത് കൈവശംവെച്ച ഓസ്ട്രേലിയന്‍ പട 25 ഷോട്ടുകളാണ് എതിര് ഗോള്‍മുഖത്തേക്ക് പായിച്ചത്. അതില്‍ ഒമ്പതെണ്ണവും ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ ഒമാന്‍ ഗോളിയുടെ മികച്ച പ്രകടനം കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഓസീസ് പടയെ തടഞ്ഞുനിര്‍ത്തി.
തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് ഇരച്ചുകയറിയ ഓസ്ട്രേലിയ 27-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ട്രെന്റ് സായിന്സ്ബറിയുടെ പാസില്‍ നിന്ന് മാറ്റ് മക്കായിയാണ് ആദ്യം ലക്ഷ്യം കണ്ടത്. മൂന്നുമിനിറ്റിനുശേഷം ഓസ്ട്രേലിയ ലീഡ് ഉയര്‍ത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയശേഷം റോബി ക്രൂസ് പായിച്ച ഷോട്ടാണ് ഒമാന്‍ വലയില്‍ കയറിയത്. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഓസ്ട്രേലിയ ലീഡ് 3-0 ആക്കി ഉയര്‍ത്തി.
ടിം കാഹിലിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സോക്കുറസ് ലീഡ് ഉയര്‍ത്തിയത്. മാര്‍ക്ക് മില്ലിഗന്‍ എടുത്ത കിക്ക് അനായാസം വലയില്‍ കയറി. പിന്നീട് 70-ാം മിനിറ്റില്‍ ടോമി ജൂറിക്കും ലക്ഷ്യം കണ്ടതോടെ ഓസ്ട്രേലിയന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
17ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്ഓസ്ട്രേലിയ ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. കളി സമനിലയില്‍ കലാശിച്ചാല്‍ ഓസ്ട്രേലിയ ഗ്രൂപ്പ് ജേതാക്കളാകും. മറ്റൊരു മത്സരത്തില്‍ ഒമാനും കുവൈറ്റും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്തായതിനാല്‍ മത്സരത്തിന് പ്രസക്തിയൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: