ന്യൂദല്‍ഹി:സുനന്ദ പുഷ്ക്കര്‍ കൊലക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്നും പോലീസ് ആവശ്യപ്പെടും.
സുനന്ദ കൊലക്കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഉടന്‍ പോലീസ് ചോദ്യംചെയ്യുമെന്ന് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുനന്ദയുടെ ആന്തിരികാവയവങ്ങള് വിദേശത്തേക്ക് അയയ്ക്കുന്നതിന് കോടതിയുടെ അനുമതി പോലീസ് തേടിയിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്ക് സാമ്പിളുകള്‍ വിദേശത്തേക്ക് അയച്ച് പരിശോധിക്കും. ഏതു ലാബിലയച്ചാണ് പരിശോധന നടത്തേണ്ടതെന്ന് വരും ദിവസങ്ങളില്‍ തീരുമാനിക്കും. കോടതിയുടെ അനുമതിയോടെ നടത്തിയാല്‍ മാത്രമേ പരിശോധനാ ഫലത്തിന് നിയമസാധുതയുണ്ടാകൂ എന്നതിനാലാണിത്.
അതിനിടെ, ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി.
സുബ്രഹ്മണ്യന് സ്വാമിക്ക് കൊലപാതകികളെ അറിയാമെങ്കില്‍ പോലീസിന് പറഞ്ഞുകൊടുക്കണമെന്ന് പറഞ്ഞ തരൂര്‍ ആരാണ് സുബ്രഹ്മണ്യന് സ്വാമിയെന്ന് രോഷത്തോടെ ചോദിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനായി ദല്‍ഹി വിമാനത്താവളത്തിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തരൂരിനെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യണമെന്നും തരൂരിന് ഉടന്‍ മറവിരോഗം വരാന്‍ സാധ്യതയുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററിലൂടെ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: