കേരളത്തിലെ ഒരു പ്രധാന കൃഷിയായ റബറിന്റെ വില താഴ്ന്നതോടെ റബര്‍ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. റബറിന്റെ വില താഴുവാനുള്ള ഒരു പ്രധാനകാരണം റബര്‍ ഇറക്കുമതിയാണ്. സ്വാഭാവിക റബര്‍ ഉല്‍പ്പാദനത്തില്‍ 60,000 ടണ്‍ കുറവു വന്നപ്പോള്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ പക്ഷേ ഇറക്കുമതി ചെയ്യുന്നത് 3.25 ലക്ഷം ടണ്ണാണ്. റബര്‍ വിലയിടിവിന് പ്രധാന കാരണം ഇതാണ്.
ഇറക്കുമതി നിയന്ത്രിക്കാതെ റബര്‍ കര്‍ഷകരെ കരകയറ്റാന്‍ സാധ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മേക് ഇന്‍ ഇന്ത്യ’യുടെ ഭാഗമാക്കുകയും ഇറക്കുമതി ചുങ്കം 20 ല്‍നിന്നും 25 ശതമാനമായി ഉയര്‍ത്തണമെന്നുമാണ് റബര്‍ ബോര്‍ഡിന്റെയും റബര്‍ കര്‍ഷകരുടെയും ആവശ്യം. റബര്‍ വില കൂടിയപ്പോള്‍ നല്ലൊരു ശതമാനം കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും മറ്റും മാറി റബറില്‍ ശ്രദ്ധകേന്ദ്രീകരിച്ച് റബര്‍ ഉല്‍പ്പാദനം കൂടിയിരിക്കവെയാണ് അവര്‍ക്ക് തിരിച്ചടിയായി റബര്‍ ഇറക്കുമതി വരുന്നത്. ഇപ്പോള്‍ കേരളം ആവശ്യപ്പെടുന്നത് റബര്‍ ഇറക്കുമതി നിര്‍ത്തണമെന്നാണ്.
ഇതിനുപുറമെ ഷീറ്റ് റബറിന്റെയും ബ്ലോക്ക് റബറിന്റെയും ഇറക്കുമതി തീരുവ 25 ശതമാനമായി ഉയര്‍ത്തണമെന്നും സിന്തറ്റിക് റബറിന് ഒരു കിലോക്ക് രണ്ടുരൂപ സെസ് ചുമത്തണമെന്നുമാണ് ആവശ്യങ്ങള്‍. വളരെക്കാലമായി റബര്‍ ബോര്‍ഡ് ഉന്നയിക്കുന്ന ആവശ്യമാണ് റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിച്ച് റോഡുകളുടെ ആയുസ്സ് കൂട്ടുക എന്നത്. ഇന്ന് കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുമ്പോഴും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറും ബിറ്റുമിനും ഉപയോഗിച്ച് റോഡിന്റെ മരണക്കെണികള്‍ക്ക് അന്ത്യം കുറിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെടുന്നു.
നെല്‍കൃഷിയില്‍നിന്നും കര്‍ഷകര്‍ റബറിലേക്ക് തിരിഞ്ഞതും ധാരാളം കൃഷിഭൂമി റബര്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുതുടങ്ങിയതോടെ കേരളകര്‍ഷകരുടെ നട്ടെല്ലായി റബര്‍ മാറി. ഈ സ്ഥിതിവിശേഷം നിലനില്‍ക്കെ റബര്‍ വില ഇറക്കുമതി മൂലം കുത്തനെ താഴ്ന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യോജിച്ച് റബര്‍ പ്രശ്നം പ്രധാനമന്ത്രിയുടെ മുന്പില് അവതരിപ്പിച്ചത്.
പുനര്‍കൃഷിയില്‍ നിന്നും പിന്മാറുന്ന കര്‍ഷകരെ തടയാന്‍ മികച്ച സബ്സിഡി, കുറഞ്ഞനിരക്കില്‍ ബാങ്ക് വായ്പ, വിലസ്ഥിരതാനിധി മുതലായവയും കേരളത്തിന്റെ അജണ്ടയായി പ്രധാനമന്ത്രിയുടെ മുന്പില് അവതരിപ്പിക്കപ്പെട്ടു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതോടൊപ്പം കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുന്നതും പരിഗണിക്കപ്പെടും. റബര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായാല്‍ അത് കര്‍ഷകര്‍ക്കു മാത്രമല്ല ‘മേക്ക് ഇന്‍ ഇന്ത്യ’യ്ക്കുതന്നെ ഗുണകരമാകും. പുനര്‍കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്മാറാതിരിക്കാന് മികച്ച സബ്സിഡിയും കുറഞ്ഞ നിരക്കില്‍ വായ്പയും വിലസ്ഥിരതാ നിധിയും ഉപകരിക്കും. മന്മോഹന് സിംഗ് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരുകള്‍ കേരളത്തോട് തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ പ്രശ്നം അനന്തമായി തുടരുമ്പോഴും കേന്ദ്രം തമിഴ്നാടിനോട് അനുഭാവവും കേരളത്തോട് അവഗണനയുമാണ് കാണിച്ചിരുന്നത്. മുല്ലപ്പെരിയാറില്‍ ഒരു പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിക്ക് ജയലളിത സര്‍ക്കാര്‍ തുരങ്കംവച്ചതും കേരളത്തിന് തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടും മന്മോഹന് സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചു.
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചത് പ്രധാനമന്ത്രിയെ സന്തുഷ്ടനാക്കി. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിച്ച് മത്സ്യബന്ധന മേഖലയുടെ നിലനില്‍പ്പ് ഭദ്രമാക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ ക്ഷമാപൂര്‍വം കേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നങ്ങള്‍ പരിഹരിക്കും എന്നാണ് നേതാക്കളുടെയും കേരളത്തിന്റെയും പ്രതീക്ഷ. രാഷ്ട്രപതി തിരിച്ചയച്ച പ്ലാച്ചിമട ബില്‍ പുനഃപരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേരളം നിരന്തരം ആവശ്യപ്പെട്ട കാര്യങ്ങള്‍ യുപിഎ സര്‍ക്കാര്‍ അവഗണിച്ചു എങ്കിലും ഭരണമാറ്റം വന്ന്, ഒരു ബിജെപി എംഎല്‍എയെപ്പോലും തെരഞ്ഞെടുക്കാതിരുന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം പെരുമാറിയത് കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രധാനമന്ത്രി നരേന്ദ്രമോദി വച്ചുപുലര്‍ത്തുന്ന വിശാലമനസ്കതയ്ക്ക് തെളിവാണ്. പ്രധാനമന്ത്രി മോദി ഉറപ്പുനല്കിയതോടെ കേരളത്തിന്റെ പ്രശ്നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: