കുന്നത്തൂര്‍: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഹിന്ദുസംഘടനകള്‍ ഇടപെട്ട് തടഞ്ഞു.
ഒരുമാസത്തിന് മുമ്പ് ലേല നോട്ടീസ് പതിക്കുകയും കഴിഞ്ഞദിവസം ലേലം നടത്താന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുകയുമായിരുന്നു. നിത്യഅന്നദാനം നടക്കുന്ന ക്ഷേത്രത്തിന്റെ സദ്യാലയം ലേലം ചെയ്യാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത് വരികയായിരുന്നു.
ദേവസ്വം സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ക്ഷേത്രത്തിലെ നിത്യഅന്നദാനത്തിന് തടസം സൃഷ്ടിക്കുകയും ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ചേരാത്ത രീതിയില്‍ ദേവസ്വം സദ്യാലയം ഉപയോഗിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസംഘടനകള്‍ ലേലനടപടികള്‍ തടഞ്ഞത്. നല്ലരീതിയില്‍ വരുവാനുള്ള തിരുവിതാംകൂര്‍ ദേവസ്വങ്ങളിലൊന്നായ ശാസ്താംകോട്ടയിലെ സദ്യാലയം ലേലം ചെയ്യുന്നത് ക്ഷേത്രത്തിന്റെ സാമ്പത്തികലാഭത്തിനല്ലെന്നും ചില ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥാപിത താല്പര്യമാണ് ഇതിന് പിന്നിലെന്നും നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസറെ നൂറോളംവരുന്ന വിവിധ ഹൈന്ദവ സംഘടനാപ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലേലനടപടികള്‍ ഹൈന്ദവസംഘടനകള്‍ തടയുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നതിനാല്‍ ലേലംകൊള്ളാന്‍ ആരുംതന്നെ എത്തിയിരുന്നില്ല.
പിന്നീട് ലേലനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ആര്‍എസ്എസ് ശാസ്താംകോട്ട താലൂക്ക് കാര്യവാഹക് ആര്.രജനീഷ്, മണ്ഡലം കാര്യവാഹക് ലാല്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, വിവിധ ഹൈന്ദവസംഘടനാ നേതാക്കളായ പി.എസ്.ഗോപകുമാര്‍, സത്യപാലന്‍നായര്‍, മണികണ്ഠന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: