അഞ്ചല്‍: കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഞ്ചല്‍ പോലീസ് സ്റ്റേഷന്റ് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് ഭീഷണി ഭീഷണിയായി കരുതുന്നില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും ആദിവാസികളുടെയും ദാരിദ്ര്യത്തെ ചൂഷണം ചെയ്തുകൊണ്ടാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിക്കുന്നത്. മാവോയിസ്റ്റുകളെ ആരും അംഗീകരിക്കുന്നില്ല.
എന്നാല്‍ സാമൂഹ്യപ്രശ്നത്തോട് കണ്ണടയ്ക്കാനാവില്ല. ആദിവാസി കോളനികളില്‍ വികസനപോരായ്മകളുണ്ട്. പുതിയതായി 200 ആദിവാസികളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി പോലീസിലെടുക്കും. മാവോയിസ്റ്റുകളെ നേരിടാന്‍ പോലീസ് സജ്ജമാണ്. ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോലീസ് മാന്യമായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും നീതി നടപ്പാക്കുകയും ചെയ്യണം. അഞ്ചലില്‍ ജനമൈത്രി സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.രാജു എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.വാസവന്, പുനലൂര്‍ മധു, ജില്ലാപഞ്ചായത്തംഗം വിജയമ്മ ചന്ദ്രമോഹന്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ലളിതാഭായി തുടങ്ങിയവര്‍ സംസാരിച്ചു.
കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രന് സ്വാഗതവും എഎസ്പി ജെ.ഹിമേന്ദ്രനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: