കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. രാത്രി എട്ടിന് ശ്രീപാര്‍വ്വതീ ദേവിയുടെ നട അടക്കുന്നതോടെയാണ് പന്ത്രണ്ട് ദിവസം നീണ്ട് നിന്ന നടതുറപ്പ് മഹോത്സവത്തിന് സമാപനമാകുന്നത്. വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം നടതുറന്ന് ദര്‍ശനം നല്കുന്ന ദേവിയെ ദര്‍ശിക്കാന്‍ ഇനി അടുത്തവര്‍ഷത്തെ ധനുമാസത്തിലെ തിരുവാതിര വരെ കാത്തിരിക്കണം. എന്നാല്‍ മഹാദേവന്റെ നട എല്ലാ ദിവസവും തുറക്കുകയും നിത്യപൂജയും ദര്‍ശനവുമുണ്ട്.
നടഅടക്കുന്ന ദിവസമായ ഇന്നും വന്ഭക്തജനത്തിരക്കായിരിക്കുമെന്നാണ് പ്രതീക്ഷ. നടതുറപ്പ് പോലെ തന്നെ നടയടക്കുന്നതിനും പ്രത്യേക ചടങ്ങുകളുണ്ട്. രാത്രി മഹാദേവന്റെ അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുവാനായി പാര്‍വതീ ദേവിയെ പാട്ടുപുരയില്നിന്നും ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കും.
ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാര്‍ ചേര്‍ന്ന് ക്ഷേത്ര ഉത്സവ നടത്തിപ്പിനായി ‘സമുദായ’മായി അവരോധിച്ചിട്ടുള്ള ചെറുമുക്ക് വൈദികന് വാസുദേവന്‍ നമ്പൂതിരിയും ദേവിയുടെ ഉറ്റതോഴിയായി സങ്കല്പ്പിക്കപ്പെടുന്ന ‘പുഷ്പിണി’യുടെ സ്ഥാനത്തുള്ള ബ്രാഹ്മിണിയമ്മ എടനാട് അല്ലിമംഗലത്ത് തങ്കമണി ടീച്ചറും നടയ്ക്കല്‍ വന്നുനില്ക്കും.
ആചാരപ്രകാരം എല്ലാവരും തൃക്കണ്‍ പാര്ത്തുവോയെന്ന പുഷ്പിണിയുടെ മൂന്ന് വട്ട ചോദ്യത്തിന് ഉവ്വെന്ന് സമുദായം തിരുമേനിയുടെ ഉത്തരം കിട്ടിയശേഷം നട അടപ്പിക്കട്ടെയെന്ന് മൂന്ന് വട്ടം പുഷ്പിണി ചോദിക്കും. അടപ്പിച്ചാലും എന്ന് തിരുമേനിയുടെ മറുപടി ലഭിക്കുന്നതോടെ പുഷ്പിണി ശാന്തിക്കാരനോട് നട അടയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതോടെ ശ്രീ പാര്‍വതീ ദേവിയുടെ നട അടക്കും.
സിനിമാതാരം ദിലീപ് ഇന്നലെ ദര്‍ശനം നടത്തി. തിരുവനന്തപുരം കവടിയാര്‍ കൊട്ടരത്തിലെ പൂയം തിരുനാള്‍ അശ്വതി തമ്പുരാട്ടി, ജില്ലാകളക്ടര്‍ എം.ജി. രാജമാണിക്യം ഭാര്യയും എസിപിയുമായ നിശാന്തിനി, സിനിമാതാരങ്ങളായ ചിപ്പി, ഭാമ, ദേവന്, ജയന്, ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധമേഖലകളിലെ നിരവധി പ്രമുഖര്‍ ഇത്തവണ ദര്‍ശനത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: