മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി. എട്ടില്‍നിന്ന് 7.75 ശതമാനമായാണു റീപ്പോ നിരക്ക് കുറച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റീപോ. റീപ്പോ നിരക്കു കുറഞ്ഞതോടെ ബാങ്ക് വായ്പകളുടെ പലിശ കുറഞ്ഞേക്കും. ഭവന, വാഹന വായ്പകളുടെ പലിശ കുറയുന്നതു സാധാരണക്കാരന് ആശ്വാസമാകും.
അപ്രതീക്ഷിതമായിട്ടായിരുന്നു ആര്‍ബിഐയുടെ നീക്കം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവുമാണ് പൊടുന്നനെ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിവേഴ്സ് റീപ്പോ നിരക്കില്‍ വ്യത്യാസം വരുത്തിയിട്ടില്ല.
2013 മേയിലാണ് ഇതിനു മുമ്പ് റിപ്പോ നിരക്ക് കുറച്ചത്. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാലു ശതമാനമായും വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്കില്‍ കടമെടുക്കുമ്പോള്‍ നല്കുന്ന റിവേഴ്സ് റിപ്പോ 6.75 ശതമാനമായും തുടരും.
നേരത്തെ റിപ്പോ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയ്ക്കു മേല്‍ വ്യവസായ ലോകം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പണപ്പെരുപ്പം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രഘുറാം രാജന് ഇതിന് വഴങ്ങിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: