കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവുണ്ടായിട്ടും പെട്രോളിന് വിലകുറയ്ക്കാതെ ഇന്ധനകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു.ഓഗസ്റ്റ് മുതല്‍ ക്രൂഡ് ഓയിലിന് വിലകുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആഗോളവിപണിയില്‍ ബാരലിന് 87 ഡോളര്‍ മാത്രമാണുള്ളത്. ക്രൂഡ് ഓയിലിന് വിലകുറയുമ്പോള്‍ പെട്രോളിന്റെ വില കുറയ്ക്കുമെന്നായിരുന്നു ഇന്ധനകമ്പനികളും കേന്ദ്രസര്‍ക്കാരും വിലനിര്‍ണ്ണയാവകാശം ലഭിച്ചപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടിക്കടി വിലവര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതല്ലാതെ വിലകുറയ്ക്കുവാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നില്ല.
എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണ്ണയാവകാശം ലഭിക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലിന് 148 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് 50 രൂപ 50 പൈസ മാത്രമായിരുന്നു വില. എന്നാല്‍ ക്രൂഡ് ഓയിലിന് 87 ഡോളറുള്ളപ്പോള്‍ 70 രൂപയാണ് പെട്രോളിന്റെ വില.
ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കാതെ ജനങ്ങളെ പിഴിയുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ മറവില്‍ സപ്തംബര്‍ 15ന് 3.14 രൂപയുടെ വിലവര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
ക്രൂഡ് ഓയിലിന്റെ വിലയ്ക്കനുസൃതമായിരിക്കും പെട്രോളിന്റെ വില നിര്‍ണ്ണയിക്കുകയെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല വന്‍തോതില്‍ വിലവര്‍ദ്ധിപ്പിക്കുകയും ചെയ്തു. എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണ്ണയാവകാശം ലഭിച്ചതിനെത്തുടര്‍ന്ന് 15 തവണയായി 24 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
ക്രൂഡ് ഓയിലിന്റെ 80 ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതാണ്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും എണ്ണ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന വിലയ്ക്കനുസൃതമായിട്ടാണ് വില കണക്കാക്കുന്നത്. ഇതിലൂടെ മാത്രം കോടികളാണ് എണ്ണക്കമ്പനികള്‍ ലാഭമുണ്ടാക്കുന്നത്.പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയിലാണ് രാജ്യത്തിനാവശ്യം. അത്യാധുനിക എണ്ണ ശുദ്ധീകരണശാലകള്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ ചെലവ് മാത്രമേ അസംസ്കൃത എണ്ണയുടെ ശുദ്ധീകരണത്തിനായി വരുന്നുള്ളൂ. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് വില അടിക്കടി വര്‍ദ്ധിപ്പിച്ചാണ് കോടികള്‍ ലാഭമുണ്ടാക്കുന്നത്.
ക്രൂഡ് ഓയില്‍ വില 12 ശതമാനം വരെ കുറഞ്ഞ സാഹചര്യത്തില്‍ ചൈനയും ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും 4 മുതല്‍ 7 ശതമാനം വരെ പെട്രോളിന് വില കുറച്ചിരുന്നു.
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ പെട്രോളിന്റെ വില. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, ചൈന, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇന്ത്യയിലേക്കാള്‍ വളരെ വില കുറവാണുള്ളത്.
വിമാനകമ്പനികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കുമെന്നുള്ളതിനാല് മാത്രമാണ് വിമാന ഇന്ധനവില കുറയ്ക്കുവാന്‍ പെട്രോളിയം കമ്പനികള്‍ നിര്‍ബന്ധിതമായത്.രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുവാനാണ് കമ്പനികള്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. കമ്പനികള്‍ക്ക് വന്‍നഷ്ടമാണെന്ന് പ്രചരണം നടത്തുകയും പുതിയവ തുറക്കുകയും ചെയ്യുന്നതിലെ കാപട്യം വ്യക്തമാണ്. പുതിയ പമ്പുകള്‍ തുടങ്ങുന്നതിനെതിരെയും എണ്ണക്കമ്പനികളുടെ കൊള്ളയടിക്കെതിരെയും ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു.
എണ്ണക്കമ്പനികള്‍ വില നിര്‍ണ്ണയാവകാശം നേടിയതിന് ശേഷം റിലയന്‍സ്, എസ്സാര്‍ പോലുള്ള സ്വകാര്യ കുത്തകകള്‍ വന്‍ നേട്ടമാണുണ്ടാക്കിയത്. ഒരു കാലത്ത് പൂട്ടിക്കിടന്നിരുന്ന റിലയന്‍സ് പമ്പുകളെല്ലാം ഇപ്പോള്‍ നല്ല രീതിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. ഇതില്‍ നിന്നുതന്നെ എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് വെറും തട്ടിപ്പാണെന്നും സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും വ്യക്തമാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: