തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭീകരവാദികളുടെ ശൃംഖലകയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അതീവ ഗൗരവമായ വിഷയമാണിതെന്നു പറഞ്ഞ മുഖ്യമന്ത്രി ഭീകരവാദ ശൃംഖല സംബന്ധിച്ച് ജയില്‍ എഡിജിപി റിപ്പോര്‍ട്ട് നല്കിയിട്ടുണെന്നും നിയമസഭയില്‍ പറഞ്ഞു. ജയിലില്‍ നിന്നു തടവുകാര്‍ വിദേശരാജ്യങ്ങളിലേക്കു പോലും വിളിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ജയിലധികൃതരുടെ റിപ്പോര്‍ട്ട് ഗൗരവമായി പരിഗണിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സായുധ പോലീസിന്റെ സാന്നിധ്യത്തില്‍ ഫോണുകള്‍ക്കായി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൊബെയില്‍ ഫോണുകള്‍ നിലവില്‍ വന്നകാലം മുതല്‍ ജയിലില്‍ ലഭിക്കുന്നുണ്ട്. കണ്ണൂര്‍ ജയിലിലെ തടവുകാരുടെ ദേഹപരിശോധന തടഞ്ഞത് സിപിഎം ആണ്. ഐബി, റോ മുതലായ ഏജന്‍സികള്‍ അന്വേഷിക്കേണ്ടവയാണ് പലതും. സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ടെലിഫോണ്‍ കോളുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ ഫോണുകള്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ ശക്തമായ ഭീകരവാദ ശൃംഖല ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് വ്യാഴാഴ്ച എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്തെ ജയിലുകളില്‍ ഭീകരവാദത്തിന്റെ ശാഖകള്‍ എത്തിയെന്നും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എന്തോ ഒന്ന് ജയിലുകള്‍ക്കുള്ളില്‍ നടന്നുവെന്നും അനുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളുമായി ‘ജയിലിലെ ഭീകരവാദികള്‍’ ബന്ധപ്പെടുന്നതായി സംശയിക്കപ്പെടുന്നതിനാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.
ജയിലുകളില്‍ നിന്ന് വിദേശത്തേക്ക് ഫോണ്‍ കോളുകള്‍ പോകുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വിവിധ ജയിലുകളില്‍ നിന്നായി നൂറ്റമ്പതോളം മൊബെയില്‍ ഫോണുകളും ആയിരക്കണക്കിന് സിംകാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ സിംകാര്‍ഡുകളില്‍ നിന്ന് വിളി പോയിട്ടുള്ളതായി സംശയമുണ്ട്. പതിനെട്ടക്ക നമ്പരുകള്‍ വരെ ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഭൂമിയിലെ ടവറുകളുമായി ബന്ധപ്പെടാതെ ഉപഗ്രഹത്തിന്റെ സഹായത്തോടെ നേരിട്ട് വിദേശ രാജ്യത്തെ നമ്പരുകളിലേക്ക് ബന്ധപ്പെടാവുന്ന സാറ്റലൈറ്റ് ഫോണുകളും സ്കൈപ് പോലുള്ള ഇന്റര്‍നെറ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ വിളിക്കാവുന്ന ഫോണുകളും ജയിലില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏത് നമ്പരിലേക്കാണ് വിളിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമായ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് ജയിലില്‍ ചില സംഘങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതായാണ് സംശയിക്കപ്പെടുന്നത്.
രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ സ്ഥലം എന്ന നിലയില്‍ ജയിലിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നുണ്ടോയെന്ന് സംശയമുണ്ട്. ഭീകരവാദക്കേസുകളില്‍ അറസ്റ്റിലായ പലരുമായും സജീവ ബന്ധം പുലര്‍ത്താന്‍, നിരോധിക്കപ്പെട്ട ചില സംഘടനകള്‍ ശ്രമിക്കുന്നതിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര പ്രമേയമായി പ്രതിപക്ഷ എംഎല്‍എ രാജു എബ്രഹാമാണ് ഇന്നലെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: