കോഴിക്കോട്: ആ മുദ്രകളില്‍ പ്രണയം പൂത്തുലഞ്ഞിരുന്നു. ചലനത്തിലും ഭാവത്തിലും പ്രണയിനിയുടെ വിരഹവും. കാത്തിരുന്ന് വരണ്ട കാണികളുടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി വേദി ഒന്നിലെ മോഹിനിയാട്ടം.
ആറ് മണിക്ക് തുടങ്ങുമെന്നറിയിച്ച ‘മോഹനം’ വേദിയില്‍ തിരശ്ശീല ഉയര്‍ന്നത് രാത്രി എട്ടോടെ. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു ആദ്യ ഇനം.
പന്തലിന്റെ തറയില്‍ പായ വിരിച്ചിരുന്നുവെങ്കിലും പൊടിയുടെ ശല്യമുണ്ടായിരുന്നു. അതും സഹിച്ച് മോഹിനിയാട്ടം കാത്തിരുന്ന കലാഹൃദയത്തിന് മുന്നില്‍ ആദ്യം ചിലങ്കയണിഞ്ഞെത്തിയത് കല്‍പ്പറ്റ എസ്കെജെഎംജെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രതീക്ഷാ ജയപ്രകാശ്.
കണ്ണനെ കാത്തിരുന്ന് പരിഭവിക്കുന്ന രാധയെയായിരുന്നു പ്രതീക്ഷ അവതരിപ്പിച്ചത്. പ്രണയവും വിരഹവും ഭക്തിയുമെല്ലാം സമന്വയിച്ചു ആ നടനത്തില്‍.
കല്‍പ്പറ്റ ”പ്രതീക്ഷ” വീട്ടില്‍ ജയപ്രകാശിന്റെ മകളാണ് ഈ കലാകാരി. അമ്മ: പ്രഭ. സഹോദരന്: പ്രത്യൂഷ്. വിവിധ മല്‍സരങ്ങളില്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ട്. പനമരത്തെ ഉഷാ രാജേന്ദ്രന്റെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മോഹിനിയാട്ടം അഭ്യസിക്കുന്നു. കുച്ചുപ്പുടിയില്‍ ജില്ലാ തലത്തില്‍ സ്ഥാനം നേടിയിട്ടുണ്ട് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: