മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം പുലര്‍ച്ചെ നാലരയോടെയാണ് അവര്‍ അരങ്ങിലെത്തിയത്. 14കാരിയില്‍ നിന്നും 80 വയസുള്ള അമ്മൂമ്മയായി പകര്‍ന്നാടുമ്പോള്‍ രാജിതയെ ക്ഷീണം അലട്ടിയതേയില്ല. നാടിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന മാഫിയക്കാരോട് മാര്‍ത്തയെന്ന കഥാപാത്രമായി അവള് പറഞ്ഞു. ഈ ഭൂമി നിന്റേതല്ല. നെയ്യാറിന്റെ ചാലുകളില്‍ എന്റെയും നിന്റെയും ചോരവിണ് ചുവക്കും വരെ നമുക്ക് പോരാട്ടം തുടരാം.
ഇടര്‍ച്ചയില്ലാത്ത വാക്കുകളിലൂടെ പ്രതിഷേധത്തിന്റെ ഭാവതലങ്ങള്‍ അരങ്ങിലെത്തിച്ച രാജിത മികച്ച നടിയുമായി. ഹൈസ്കൂള്‍ വിഭാഗം നാടകമത്സരത്തില്‍ മണല്‍മാഫിയക്കെതിരെ പോരാടി പ്രശസ്തയായ ഡാര്‍ളി അമ്മൂമ്മയുടെ കഥ പറഞ്ഞ ഭൂമിപാതാളം എന്ന നാടകത്തിലെ മാര്‍ത്തയെന്ന കഥാപാത്രം അഭിനയിച്ചാണ് രാജിത മികച്ച നടിയായത്. കാസര്‍കോട് കാടകം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. നാട്ടുകാരനായ രതീഷ് ആണ് നാടകം സംവിധാനം ചെയ്തത്. അവസാന നാടകമായി പുലര്‍ച്ചെ നാലരക്കാണ് ഭൂമിപാതാളം അരങ്ങിലെത്തിയത്.
തിന്മയുടെ പ്രതീകമായ ചെകുത്താനെ ഇഷ്ടപ്പെടുന്നവരുണ്ടാകില്ല. എന്നാല്‍ നാടകോത്സവത്തിലെ ചെകുത്താന് എല്ലാവരുടെയും മനം കവര്‍ന്നു. മികച്ച നടനെന്ന പേരും സ്വന്തമാക്കി. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കറിവേപ്പില എന്ന നാടകത്തില്‍ ചെകുത്താനായി അരങ്ങിലെത്തിയ ജുഗല്‍ ബിന്നിയാണ് ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച നടന്. പ്രായമായ അമ്മയെ സ്വര്‍ണമാക്കി മാറ്റാന്‍ ചെകുത്താന്റെ സഹായം തേടുന്ന മകന് മാലാഖ നേര്‍വഴി കാണിച്ചുകൊടുക്കുകയും നഷ്ടപ്പെട്ട നന്മകള് വീണ്ടെടുക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. നിഷ്കങ്കത അവസാനിക്കുന്നിടത്ത് ചെകുത്താന്റെ തിന്മ കടന്നുവരുന്നുവെന്ന് നാടകം ഓര്‍മ്മിപ്പിക്കുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജുഗല്‍ ആദ്യമായാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: