ന്യൂദല്‍ഹി: രാജ്യത്തെ റയില്‍വേ സംവിധാനങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ആദ്യപടിയായി പതിനഞ്ച് സംസ്ഥാനങ്ങളിലെ റെയില്‍വേ ഗതാഗത വികസനത്തിനായി 2400 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പാസഞ്ചര്‍ ട്രയിനുകളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കേന്ദ്രതീരുമാനം. ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) സ്ഥാപിക്കുന്നതിനായി യൂറോപ്യന്‍, ജാപ്പനീസ് കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും.
മൂന്നു ഘട്ടമായിട്ടാണ് സംസ്ഥാനങ്ങളിലെ റയില്‍വേ വികസനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഇന്‍സുലേറ്റഡ് ഗേറ്റ് ബിപോളാര് ട്രാന്‍സിസ്റ്റര്‍ (ഐജിബിടി)സംവിധാനമാണ് ആദ്യം നടപ്പിലാക്കുക. തീവണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് സ്വിച്ചിലൂടെ നിയന്ത്രിക്കുന്നതാണ് ഇത്. തീവണ്ടിയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതിനാല്‍ എഞ്ചിന്റെ ആവശ്യകതയില്ല. നിലവില്‍ തീവണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ 25ശതമാനം ഊര്‍ജ്ജം കുറച്ചുമതിയെന്ന സവിശേഷതകൂടി ഇതിനുണ്ട്.
രാജ്യത്തെ പ്രമുഖ പാസഞ്ചറുകളായ അഞ്ച് ശാതാബ്ദിയിലും 10 രാജധാനികളിലുമാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഐജിബിടി നടപ്പിലാക്കുന്നതോടെ മണിക്കൂറില്‍ 130 കിലോമീറ്ററായി ഈ ട്രയിനുകളുടെ ശരാശരി വേഗത ഉയരും. നിലവില്‍ മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഈ ട്രയിനുകളുടെ വേഗത. ഇതോടെ ദല്‍ഹി- ഹൗറ, ദല്‍ഹി- മുംബൈ എന്നിവ മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാം.
രാജ്യത്തെ റയില്‍വേ സംവിധാനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്കരിക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് സ്വീഡിഷ് സര്‍ക്കാരുകള്‍ ഭാരതത്തെ അറിയിച്ചതായി സൂചനയുണ്ട്. കൂടാതെ ജര്‍മ്മനിയുടെ എല്‍എച്ബി ഡിസൈന്‍ കോച്ചുകള്‍ ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്.
എല്എച്്ബി കോച്ചുകള്‍ ആധുനിക വത്കരിക്കുന്നതിനായി എയ്റോഡയനാമിക് ഡിസൈനുകളിലേക്കുമാറ്റി ഭാരതത്തിലെ റയില്‍ സംവിധാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മെച്ചപ്പെടുത്താവുന്നതാണ്. 21 കോച്ചുകളെ ഇത്തരത്തില്‍ ആധുനിക വത്കരിക്കുന്നതിനായി 48 കോടിരൂപയാണ് കേന്ദ്രം ചെലവ് പ്രതീക്ഷിക്കുന്നത്. 15 കോച്ചുകളില്‍ ഡീസല്‍ എഞ്ചിനുകള്‍ ഘടിപ്പിക്കുന്നതിനായി 64 കോടിരൂപയും വകയിരുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഭാരതത്തിലെ റയില്‍ സംവിധാനത്തിന് ഉതകുന്ന അത്യാധുനിക ട്രെയിനുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുക. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുക. സംസ്ഥാനങ്ങളുടെ ഉടമസ്ഥതയില്‍ ട്രയിനിന്റേയും മറ്റും ഉപകരണങ്ങളുടെ ഉത്പ്പാദനവും റെയില്‍ കോച്ച്ഫാക്ടറിയും ആരംഭിക്കുക എന്നിങ്ങനെ നാല് പുതിയ പദ്ധതികള്‍ക്കാണ് അടുത്ത റയില്‍വേ ബജറ്റില്‍ പ്രധാനമായും മുന്‍തൂക്കം കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: