ഈശ്വരഭക്തിയും നാമജപത്തിലുള്ള സുസ്ഥിരതയും അന്തിമമായി ഒരാളെ ആത്മജ്ഞാനത്തിലെത്തിക്കും. സംശയമില്ല. ഈശ്വരനാമം പരമാത്മാവിന്റെ പ്രതീകമാണ്. നാദബ്രഹ്മത്തെയാണ് അത് സൂപിപ്പിക്കുന്നത്.
നാദത്തിന്റെ തരംഗവീചികള്‍ നിങ്ങളുടെ ശരീരത്തില്‍ തുളഞ്ഞ് കയറണം. നിങ്ങളുടെ മനസ്സില്‍ അത് ആനന്ദപുളകം സൃഷ്ടിക്കണം. ഈശ്വരനാമം ബുദ്ധിയെ ശുദ്ധീകരിക്കും. മനസിനെ നിര്വൃതിയരുളും. സാധനാപരിശീലനത്തിന് അനുപേക്ഷണീയമായ ശക്തിയും ആഹ്ലാദവും അഭിനിവേശവും അനുസൂതം നിങ്ങളിലേക്ക് സംക്രമിക്കണം.
സഗുണബ്രഹ്മവും നിര്‍ഗുണബ്രഹ്മവും ഭിന്നമല്ല. സൂര്യനും അതിന്റെ കിരണങ്ങളും അഗ്നിയും അതിന്റെ ചൂടും എന്നപോലെ സഗുണബ്രഹ്മവും നിര്‍ഗുണബ്രഹ്മവും ഒരേ സത്യവസ്തുതന്നെയാണ്. നാമം, രൂപം ,ഗുണം ഇവ സഗുണത്തിനുമാത്രം അവകാശപ്പെട്ടതാണ്. നിര്‍ഗുണം ഭാവനാതീതമാണ്. നിര്വികല്പസമാധിയില് മാത്രം അനുഭവവേദ്യമായ സഗുണബ്രഹ്മവുമായി ബോധപൂര്‍വമുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് പ്രാര്‍ത്ഥന, ആരാധന, ഭക്തി, ധ്യാനം അനുബന്ധനം എന്നിവ സൂചിപ്പിക്കുന്നത്.
മാതൃകാപരമായ ശിഷ്യധര്മ്മത്തിലുള്പ്പെടുന്നവയാണ് പരമോല്‍കൃഷ്ടമായ ഈശ്വരാനേ്വഷണം. അമ്മ സംസാരിച്ച്കൊണ്ടിരിക്കെ പെട്ടെന്ന് ഭഗവാന് ശ്രീരാമചന്ദ്രന്റെ അതുല്യഭക്തനായ മാരുതിയിലേക്ക് കടന്നുചെല്ലുകയും ഉല്‍കൃഷ്ടങ്ങളായ ആദര്‍ശങ്ങള്‍ ഉല്ബോധിച്ചുകൊണ്ട് ഭക്തനായ മാരുതിയുടെ സീതാനേ്വഷണവും സീതാദേവി ദര്‍ശനവും വര്‍ണപ്പൊലിമയോടെയും ഭക്തിസാന്ദ്രമായും അവതരിപ്പിച്ചു. ഹനുമാന്റെ ശ്രേഷ്ഠ ഗുണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് അമ്മ ഇങ്ങിനെ തുടര്‍ന്നു.
ശ്രീരാമചന്ദ്രന്റെ ഈശ്വരത്വത്തിലും രാമനാമത്തിന്റെ അതുല്യപ്രഭാവത്തിലും ഹനുമാനു നിസ്സീമമായ വിശ്വാസമുണ്ടായിരുന്നു. ഏതൊരാള്‍ക്കും വിശ്വാസമാണു മുഖ്യം. പരമാവധി അനുസരണശീലനും വിവേകിയും ധീരനും വിനയാന്വിതനുമായിരുന്നു മാരുതി. രാമനും രാമകാവ്യവും ഒന്നാണെന്നുള്ള ബോധത്തില്‍ ദൃഡപ്രതിഷ്ഠിതനായി രാമകാര്യത്തിനുവേണ്ടിമാത്രം ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധനായിരുന്ന മാരുതി ഒരു അനശ്വരമാതൃകാ ശിഷ്യന് തന്നെയാണ്. അദ്ദേഹത്തിനു രാമനുമായി അന്തരാഗബന്ധമുണ്ടായിരുന്നു.
ദാസ്യഭക്തിയുടെ ചൂഢാരത്നമായിരുന്നു മാരുതി. രാമനും രാമകാര്യവുമൊഴികെ മറ്റൊന്നിനും ആ മനസ്സില്‍ സ്ഥലമനുവദിച്ചിരുന്നില്ല.
രാമനാമത്തില്‍ അപാരവിശ്വാസവും പൂര്‍ണഭക്തിയും ഉണ്ടായിരുന്നതിനാല്‍ മാരുതിയില്‍ നിഗൂഡമായിരുന്ന യോഗശക്തി പെട്ടെന്ന് പ്രോജ്ജ്വലിച്ചു. ഈ ശക്തിയില്‍ മാരുതിക്ക് ഒറ്റക്കുതിപ്പിന് സമുദ്രം താണ്ടി ലങ്കയിലെത്താന്‍ കഴിഞ്ഞില്ലേ? ഈശ്വരനാമത്തില്‍ അദമ്യമായ വിശ്വാസമുണ്ടെങ്കില്‍ ഈ ലോകത്ത് അസാദ്ധ്യമായി യാതൊന്നുമില്ല.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: