റാഞ്ചി: അറുപതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മെഡല്‍ വേട്ടയില്‍ കേരളത്തിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും മൂന്നാം ദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും മികച്ച പ്രകടനം നടത്തി. ഇന്നലെ മാത്രം ആറ് സ്വര്‍ണ്ണവും 7 വെള്ളിയും 5 വെങ്കലവുമാണ് കേരളത്തിന്റെ കൗമാരതാരങ്ങള്‍ വെട്ടിപ്പിടിച്ചത്. ഇതോടെ കേരളത്തിന്റെ ആകെ നേട്ടം 13 സ്വര്‍ണ്ണവും 14 വെള്ളിയും 9 വെങ്കലവുമടക്കം 76 പോയിന്റായി.
രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 7 സ്വര്‍ണ്ണവും 4 വെള്ളിയും 4 വെങ്കലവുമടക്കം 33 പോയിന്റാണുള്ളത്. മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവുമടക്കം 23 പോയിന്റുമായി തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്.
എന്നാല്‍ മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടി കര്‍ണാടകയുടെ മനീഷ് ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ രശ്മി ഷെരെഗറും ഏറ്റവും വേഗമേറിയ താരങ്ങളായി. സ്പ്രിന്റില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം മാത്രമാണ് ലഭിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിസ്ന മാത്യുവാണ് സ്വര്‍ണ്ണജേത്രി. കഴിഞ്ഞ ദിവസം 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ ജിസ്ന ഡബിള്‍ തികച്ചു. മറ്റൊരു മലയാളിതാരമായ പി.ആര്. അലീഷയും ഇന്നലെ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി.
ആദ്യ ദിവസം 3000 മീറ്ററില്‍ ഒന്നാമതെത്തിയ പി.ആര്. അലീഷ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും പൊന്നണിഞ്ഞു. എന്നാല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ റെക്കോര്‍ഡ് മറികടന്നിട്ടും കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായ കെ.എസ്. അനന്തു ദല്‍ഹിയുടെ തേജസ്വിന് ശങ്കറിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുവരും 2.07 മീറ്ററാണ് താണ്ടിയത്.
മൂന്നാം ദിവസമായ ഇന്നലെ ഹൈജമ്പിലേതടക്കം നാല് റെക്കോര്‍ഡുകളാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണി, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ രാജസ്ഥാന്റെ പ്രദീപ്കുമാര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമറില്‍ ഹരിയാനയുടെ ആശിഷ് ഝക്കര്‍ എന്നിവരാണ് ഇന്നലത്തെ റെക്കോര്‍ഡിന് അവകാശികള്‍.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഫ്സല്, ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീറ്റര്‍ നടത്തത്തില്‍ സുജിത കെ.ആര്., സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആതിര. കെ.എസ് ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞവര്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദിവ്യമോഹന്‍, 1500 മീറ്ററില്‍ ബബിത. സി, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെരേസ ജോസഫ്, ഹൈജമ്പില്‍ സി.ടി. ചെഷ്മ, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ 3000 മീറ്ററിലെ സ്വര്‍ണ്ണജേത്രി.
ഷോട്ട്പുട്ടില്‍ ആതിര സുരേന്ദ്രന്, സബ്ജൂനിയര് പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പ്രഭാവതി പി.എസ്, മീറ്റിന്റെ നാലാം ദിവസമായ ഇന്ന് 21 ഫൈനലുകള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: