കലോത്സവത്തിന്റെ സമാപന പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്എഫ്ഐയുടെ ശ്രമം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടന പ്രസംഗം നടത്താന്‍ എഴുന്നേറ്റ ഉടന്‍ കരിങ്കൊടികളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും മിനിട്ട് പരിപാടി അലങ്കോലപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിവരുന്ന നിരാഹാര സമരത്തിന് പരിഹാരം കാണാത്തതിന്റെ പേരിലായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. ഉദ്ഘാടനത്തിനായി മന്ത്രിയെ ക്ഷണിച്ചയുടന്‍ സദസ്സിന് നടുവില്‍ നിന്നും ഏതാനും പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളി തുടങ്ങി. പോലീസിന്റെ ശ്രദ്ധ അങ്ങോട്ടായപ്പോള്‍ സ്റ്റേജിന്റെ ഇടത് വശത്ത് നിന്നും നാലോളം എസ്എഫ്ഐക്കാര്‍ കരിങ്കൊടിയുമായി വേദിയിലേക്ക് ഓടിക്കയറി. മന്ത്രിയുടെ തൊട്ടടുത്ത് വരെ എത്തി.
കോഴിക്കോടിനെ ഉത്സവലഹരിയിലാഴ്ത്തിയ കലോത്സവത്തെ പ്രതിഷേധത്തിന്റെ വേദിയാക്കിയ എസ്എഫ്ഐയുടെ നടപടി സദസ്സിന് കല്ലുകടിയായി. കോഴിക്കോടിന്റെ ആതിഥ്യ മര്യാദയും മാന്യതയും പറഞ്ഞ് എം. കെ. മുനീര്‍ പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
കലാപ്രേമികളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ് ഫലപ്രഖ്യാപനത്തിന് പിരിമുറുക്കത്തോടെ കാത്തിരിക്കുമ്പോഴാണ് കലോത്സവത്തെ തന്നെ അപമാനിച്ച എസ്എഫ് ഐയുടെ പ്രകടനം. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത നിരവധി പരിപാടികള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ ഉണ്ടായിരുന്നിട്ടും മാധ്യമ ശ്രദ്ധക്കായി മാത്രം കലോത്സവത്തില്‍ പ്രതിഷേധിച്ച എസ്എഫ് ഐക്കെതിരെ സദസ്സില്‍ നിന്നും ശബ്ദമുയര്‍ന്നു.
കലോത്സവത്തിലെ പോലീസിന്റെ സുരക്ഷാ പാളിച്ചയും ദൃശ്യമായി. പിന്നീട് സംസാരിച്ച മന്ത്രിയോ മറ്റ് വിശിഷ്ടാതിഥികളോ എസ്എഫ്ഐ പ്രകടനത്തെ പരാമര്‍ശിച്ചില്ല. ഇതിനിടെ കലോത്സവ പതാകയും പൊട്ടി താഴെ വീണു. പതാക താഴ്ത്താന്‍ ബാന്റ് വാദ്യവുമായി ചെന്നപ്പോഴാണ് പതാക നിലത്ത് വീണത് ശ്രദ്ധയില്‍പ്പട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: