ജനുവരി നമ്മുടെ സാഹിത്യ സാംസ്കാരിക മേഖലയ്ക്ക് വിലയ നഷ്ടങ്ങള്‍ നല്കിയ മാസമാണ്. മഹാരഥന്മാരായ നിരവധിപേര്‍ നമ്മെ വിട്ടു പിരിഞ്ഞത് ജനുവരി മാസത്തിലാണ്. വിഖ്യാത ചലച്ചിത്ര നടന്മാരായ പ്രേംനസീറും ഭരത്ഗോപിയും അന്തരിച്ചത് ജനുവരിയിലാണ്.
നിരൂപണ സാഹിത്യത്തിന് പുതിയ ജീവനും ശൈലിയും നല്കിയ സുകുമാര്‍ അഴീക്കോട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും ഒരു ജനുവരിമാസത്തിലാണ്. സാഹിത്യത്തെ സാമൂഹ്യ വിമര്‍ശനത്തിനുപയോഗിച്ച മഹാനായ എഴുത്തുകാരന് വടക്കേകൂട്ടാല നാരായണന്‍നായര്‍ എന്ന വികെഎന്നും ജനുവരിയുടെ വലിയ നഷ്ടമാണ്.
പുസ്തക പ്രസാധനത്തെ സാഹിത്യപ്രവര്ത്തനമാക്കി വളര്‍ത്തിയെടുക്കുകയും എഴുത്തുകാരനായി തിളങ്ങുകയും ചെയ്ത ഡി.സി.കിഴക്കേമുറി അന്തരിച്ചതും ജനുവരിയിലാണ്. അരങ്ങിന്റെ വിസ്മയമായിരുന്ന തിക്കോടിയനും കഥകളി സംഗീതത്തിലെ ദേവസാന്നിധ്യമായിരുന്ന കലാമണ്ഡലം ഹൈദരാലിയും ഗൃഹാതുരമായ ഓര്‍മ്മകള്‍ കവിതയിലേക്കാവാഹിച്ച എന്‍.എന്‍.കക്കാടും ജനുവരിമാസത്തിന്റെ നഷ്ടക്കണക്കിലുണ്ട്. മഹാകവി കുമാരനാശാനും അന്തരിച്ചത് ജനുവരിയിലാണ്.
ജനുവരിയിലെ തണുപ്പുള്ള ഒരു വെളുപ്പാന്‍ കാലത്താണ് സാഹിത്യത്തിലും വെള്ളിത്തിരയിലും ഗന്ധര്‍വ്വ സാന്നിധ്യമായിരുന്ന പി.പദ്മരാജന് അന്തരിക്കുന്നത്. നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ പറയാന്‍ നിരവധി കഥകള്‍ ബാക്കിവച്ച്, അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ അനവധിയായ ദൃശ്യങ്ങളെ ശേഷിപ്പിച്ച് പദ്മരാജന് യാത്രയായത് ജനുവരി 24നാണ്. പത്മരാജന്റെ സിനിമകള്‍ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ പറന്നുനടക്കുന്ന തൂവാനത്തുമ്പികളാണ്. മലയാളിയുടെ മനസ്സില്‍ ഒരു നൊമ്പരത്തിപ്പൂവായി, ജനുവരിയുടെ നഷ്ടമായി എല്ലാക്കാലത്തും അദ്ദേഹം ജീവിക്കുന്നു.
1975ല്‍ പ്രയാണം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് പത്മരാജന് മലയാള സിനിമാ മേഖലയിലേക്കു കടന്നു വരുന്നത്. അതിനുമുന്നേ തന്നെ നല്ല സാഹിത്യകാരനെന്ന നിലയില്‍ അദ്ദേഹം പേരെടുത്തു കഴിഞ്ഞിരുന്നു. ‘പ്രയാണം’ സംവിധാനം ചെയ്തത് ഭരതനായിരുന്നു. പിന്നീട് ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ‘ഇതാ ഇവിടെവരെ’ എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥയൊരുക്കി. അന്നുവരെയുണ്ടായിരുന്ന മലയാള സിനിമാ സ്വഭാവത്തെ മാറ്റിമറിച്ച ചലച്ചിത്രമായിരുന്നു അത്.
1979 ല്‍ പുറത്തുവന്ന ‘പെരുവഴിയമ്പലം’ മുതല്‍ 1991ലെ ‘ഞാന്‍ ഗന്ധര്വ്വന്’ വരെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടും. എല്ലാം ഒന്നിനൊന്ന് മെച്ചമായവ. ഓരോ സിനിമയും ആസ്വാദക മനസ്സില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദാനം ചെയ്യുന്നത്.
കള്ളന് പവിത്രന്, കരിയിലക്കാറ്റുപോലെ, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ സിനിമകള്‍ അതുവരെ വെള്ളിത്തിരയിലെത്തിയിട്ടുള്ള സിനിമകളുടെ രൂപഭാവങ്ങളെ അട്ടിമറിച്ചു. മലയാളി പ്രേക്ഷകരുടെ മനസ് മനസ്സിലാക്കാനും അവരുടെ അഭിരുചിക്കൊത്ത് സഞ്ചരിക്കാനുമുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രേക്ഷകന്റെ രുചിയറിഞ്ഞ് സിനിമ നിര്‍മ്മിച്ചുവെന്നതു തന്നെയാണ് പത്മരാജന്റെ വിജയം. പത്മരാജന്റെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ചു പറയുമ്പോഴെല്ലാം സിനിമാ പ്രേമികള്‍ വിട്ടുകളയാത്ത ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. ജയകൃഷ്ണന്റെയും ക്ലാരയുടെയും കഥപറഞ്ഞ ‘തൂവാനത്തുമ്പികള്‍’ കാലാതിവര്‍ത്തിയായി ആസ്വാദ്യത നിലനിര്‍ത്തുന്ന ചലച്ചിത്രമാണ്. എപ്പോള്‍ കണ്ടാലും മനസ്സിലേക്ക് മഴയുടെ തണുപ്പ് അരിച്ചിറങ്ങുന്നു.
നിത്യഹരിത നായകന് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് പ്രേംനസീറിന്റെതാണ്. മറ്റൊരു നിത്യഹരിത നടനും മലയാള സിനിമയിലില്ല. അദ്ദേഹം അന്തരിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ നിത്യഹരിതമായി നില്‍ക്കുകയാണ് പ്രേംനസീറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. മലയാള സിനിമാ പ്രേക്ഷകനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നടനുമുണ്ടാകില്ല. ഇപ്പോഴും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. പ്രേംനസീര്‍ അന്തരിച്ചിട്ട് തിങ്കളാഴ്ച 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹമില്ലെന്ന് കരുതാനാകുന്നില്ല. നിത്യഹരിതനായകനായി ഇപ്പോഴും അദ്ദേഹം ജീവിച്ചുകൊണ്ടേയിരിക്കുന്നു.
1989 ജനുവരി 16നാണ് നസീര്‍ അന്തരിച്ചത്. സിനിമയില്‍ നിരവധി റെക്കോഡുകള്‍ സ്ഥാപിക്കാന്‍ നസീറിന് കഴിഞ്ഞു. നസീറിനു മുമ്പും പിമ്പും നടന്മാര് നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. 917 സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക. ഇതെല്ലാം പ്രേംനസീറിനു സ്വന്തമായ ലോക റെക്കോഡുകളാണ്.
ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുകള്‍. 36 കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത് അദ്ദേഹം നിലനിന്നു. ഇതും ഒരു സര്‍വകാല റെക്കോഡായിരിക്കും.
സാഹിത്യത്തെ സാമൂഹ്യ വിമര്‍ശനത്തിനുപയോഗിച്ച മഹാനായ എഴുത്തുകാരനാണ് വടക്കേകൂട്ടാല നാരായണന്‍നായര്‍. ചിരിയിലെ ചിന്ത എന്താണെന്ന് അദ്ദേഹം കാട്ടിത്തന്നു. വികെഎന്‍ ഇല്ലാത്ത മലയാള സാഹിത്യലോകത്ത് പ്രതിഷേധത്തിന്റെ സ്വരമില്ല.
പരിഹാസത്തിന്റെ ശബ്ദമില്ല. സമൂഹത്തില്‍ നടക്കുന്നതൊന്നും കാണാതിരിക്കാന്‍ തന്റെ രണ്ടു കണ്ണുകളും പൊട്ടിച്ചു കളയേണമേ എന്ന് ഒരിക്കല്‍ ആഗ്രഹിച്ച വികെഎന്‍ ഇതെല്ലാം കാണാന്‍ തനിക്ക് കൂടുതല്‍ കണ്ണുകള്‍ തരേണമെ എന്നും അപേക്ഷിച്ചു. രണ്ടു കണ്ണുകള്‍കൊണ്ടുമാത്രം കണ്ടുതീരാന്‍ കഴിയുന്നില്ലെന്നായിരുന്നു പരിഭവം. അതും തെറ്റുകള്‍ക്കും തിന്മകള്ക്കും നേരെയുള്ള പ്രതിഷേധമായിരുന്നു.
തിന്മകള്ക്കു നേരെ കണ്ണുകള്‍ തുറന്നു വയ്ക്കുകയും അതിനോടു പരിഹാസത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറേനേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും? ലജ്ജിച്ചു തല താഴ്ത്തില്ലെ? മനുഷ്യനിലെ കപടതകള്‍ക്കു നേരെ നോക്കി വികെഎന്‍ എന്ന എഴുത്തുകാരന് പൊട്ടിച്ചിരിച്ചപ്പോള്‍ കാപട്യക്കാരെല്ലാം ലജ്ജിച്ചു തലതാഴ്ത്തി നിന്നു. വികെഎന്‍ എന്ന അതികായന്നു മുന്നില്‍ മാത്രമാണ് അവരെല്ലാം അങ്ങനെ നിന്നിട്ടുള്ളത്. ജനുവരി 25നാണ് വികെഎന്നിന്റെ ഓര്‍മ്മദിനം.
കേരളം കണ്ട മഹാനായ പ്രഭാഷകനും ചിന്തകനുമായിരുന്നു സുകുമാര്‍അഴീക്കോട്. വാക്കുകളുടെ മുള്‍മുനയില്‍ ശ്രോതാക്കളെ തളച്ചിട്ടിരുന്ന മാന്ത്രികശേഷിയുള്ള പ്രഭാഷകന്‍. അദ്ദേഹം ഒഴിച്ചിട്ടുപോയ ഇടം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. മലയാള നിരൂപണസാഹിത്യത്തിലും പ്രഭാഷണ കലയിലും സുകുമാര്‍ അഴീക്കോടിനൊപ്പം നില്ക്കാന് കരുത്തുള്ള വ്യക്തിത്വങ്ങളൊന്നും പിന്നീടിതുവരെ ഉണ്ടായിട്ടില്ല.
കേരളത്തില്‍ പ്രഭാഷകര്‍ക്ക് ഒട്ടും കുറവില്ല. പലതരത്തിലും രൂപത്തിലും സംസാരിക്കുന്നവരുണ്ട്. എന്നാല്‍ അഴീക്കോടിനെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ ഇത്രത്തോളം ഇടപെട്ട മറ്റൊരു വ്യക്തിയില്ലെന്നു തന്നെപറയാം. മലയാളിയുടെ ജീവിതത്തെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങളില്‍ തെറ്റും ശരിയും വേര്‍തിരിച്ച് പറഞ്ഞു തരാന്‍ കഴിവുള്ള ഒരു ഉപദേശകന്റെയോ വിമര്‍ശകന്റെയോ സ്ഥാനമാണ് അഴീക്കോടിന്റെ നിര്യാണത്തിലൂടെ ഇല്ലാതായത്. അദ്ദേഹത്തിന്റെ ഓരോ ഇടപെടലും സക്രിയമായ സംവാദത്തിനാണ് തിരികൊളുത്തിയത്. അതിലൂടെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിഞ്ഞു. ആ മരണത്തിലൂടെ മലയാളിക്ക് സ്വന്തം നാവ് തന്നെയാണ് നഷ്ടമായത്. ജനുവരി 24നാണ് അഴീക്കോട് അന്തരിച്ചത്.
ഒരു സിനിമാ നടന്റെ സാമ്പ്രദായിക രൂപഭാവങ്ങളില്ലാത്ത നടനായിരുന്നു ഗോപി. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹം വെള്ളിത്തിരയിലെ മിന്നുന്ന താരമായത്. അഭിനയം എന്താണെന്ന് പഠിക്കാനുള്ള പാഠപുസ്തകമായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ നായക സങ്കല്പ്പത്തിന് പുതിയ മാനവും ഭാവവും നല്കാന് അദ്ദേഹത്തിനായി. കൊടിയേറ്റമെന്ന ഒറ്റ ചിത്രത്തിലൂടെ ഒരു നടനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ മനസിലാക്കിത്തരാന്‍ അദ്ദേഹത്തിനായി. റിയലിസ്റ്റിക്ക് ക്യാരക്ടറുകള്‍ക്കാണ് ഗോപി എന്നും പ്രധാന്യം നല്‍കിയിരുന്നത്.
നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാളസിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ചിറയന്‍കീഴ്കാരനായ വേലായുധന് ഗോപിനാഥന് നായര്‍ എന്ന ഗോപി നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ ഭാഗമായി തീര്‍ന്ന ഗോപിയുടെ ആദ്യസിനിമാനുഭവം സ്വയംവരമായിരുന്നു.
അടൂരിന്റെ തന്നെ കൊടിയേറ്റത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച് ഗോപി കൊടിയേറ്റം ഗോപിയായി. കൊടിയേറ്റത്തിലെ അഭിനയത്തിനാണ് ദേശീയ അംഗീകാരം ഈ നടനെ തേടിയെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന മികച്ച നടനുള്ള പുരസ്കാരത്തിന് ഭരത് എന്ന പേര് അവസാനമായി നല്‍കിയത് ഗോപിക്കാണ്. അങ്ങനെ അദ്ദേഹം ഭരത് ഗോപിയായി. പിന്നീട് ഗസറ്റില്‍ പരസ്യം ചെയ്ത് പേര് തന്നെ ഭരത് ഗോപിയെന്നാക്കി. യവനിക, പഞ്ചവടിപ്പാലം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്….എന്നിങ്ങനെ നിരവധി സിനിമകളില്‍ മികച്ച വേഷങ്ങളാണ് ഗോപി സമ്മാനിച്ചത്. ഗവ.ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡും ഗോപിക്ക് ലഭിച്ചു.
ജനുവരിമാസത്തില്‍ മലയാളത്തിന് നഷ്ടപ്പെട്ടത് മഹാരഥന്മാരുടെ വലിയ കൂട്ടത്തെയാണ്. മരിച്ചിട്ടും മരിക്കാത്തവരായി ഓരോ മലയാളിയുടെയും മനസ്സില്‍ അവര്‍ നിറഞ്ഞുനില്ക്കുന്നു. ഓരോ ജനുവരിയും അവരുടെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കാനുള്ള അവസരം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: