റിയാദ്: ആധുനിക സൗദി അറേബ്യയുടെ ശില്പികളില് ഒരാളായ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് അന്തരിച്ചു.90 വയസായിരുന്നു.അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരന് 79 കാരന് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് ആണ് പുതിയ കിരീടാവകാശി. രണ്ട് വിശുദ്ധ മോസ്ക്കുകളുടെ സൂക്ഷിപ്പുകാരനായ അബ്ദുള്ള രാജാവ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്.ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
1924ല്‍ ജനിച്ച അദ്ദേഹം 2006ലാണ് രാജാവായത്. എങ്കിലും അതിന് ഒരു വ്യാഴവട്ടം മുന്‍പ്, ഫഹദ് രാജാവിന് പക്ഷാഘാതം വന്ന സമയത്തു തന്നെ കിരീടവകാശിയായി രാജ്യം ഭരിച്ചിരുന്നു. പുതിയ രാജാവ് സല്മാന് 2012മുതല്‍ പ്രതിരോധമന്ത്രിയാണ്. അതിനു മുന്‍പ് അഞ്ച് പതിറ്റാണ്ട് റിയാദ് ഗവര്‍ണ്ണറായിരുന്നു.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ 37 മക്കളില്‍ പതിമൂന്നാമനാണ് അബ്ദുള്ള രാജാവ്. രാജാവിന്റെ 16 ഭാര്യമാരില്‍ എട്ടാമത്തെയാളായിരുന്നു അബ്ദുള്ളയുടെ മാതാവ് ഫഹ്ദ സൗദിക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു അബ്ദുള്ള രാജാവ്. കൊട്ടാരത്തിലെ മതസ്കൂലായിരുന്നു പഠനം.
സൗദിയെ ആധുനിക സൗകര്യങ്ങള്‍ ഉള്ള , അതിശക്തമായ രാജ്യമാക്കിമാറ്റുന്നതില് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.സാമ്പത്തിക പരിഷ്ക്കരണത്തിന് ചുക്കാന്‍ പിടിച്ച അദ്ദേഹം എന്നാല്‍ രാജ്യത്ത് ജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നില്ല. ഇറാനോടുള്ള നയത്തിലും തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു. ലോകത്തെ എണ്ണ സമ്പത്തിന്റെ വലിയൊരു ഭാഗത്തിന്റെ ഉടമയാണ് സൗദി. വിശുദ്ധ നഗരങ്ങളായ മെക്കയും മദീനയും ലോകത്തെങ്ങുമുള്ള മുസ്ളീങ്ങളുടെ ആരാധനാലയങ്ങളാണ്.ലോകത്തേറ്റവും സമ്പന്നരായ ഭരണാധികാരികളില്‍ ഒരാളാണ് സൗദി രാജാവ്.
61ല്‍ മെക്ക മേയറായ അബ്ദുള്ള രാജാവ് 62ല്‍ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവിയായി. 95 മുതല്‍ രാജ്യം ഭരിച്ചു. അമേരിക്കയോടും ബ്രിട്ടണോടും അടുത്ത ബന്ധം പുലര്‍ത്തിയ സൗദി അവരുടെ സഖ്യകക്ഷിയുടെ പങ്കാണ് വഹിച്ചിരുന്നത്. സ്ത്രീകള്‍ക്ക് വോട്ടവകാശവും ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള അനുമതിയും നല്‍കിയത് അബ്ദുള്ള രാജാവാണ്. അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: