മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍വീഴ്ച്ച. നാലാം കിരീടം ലക്ഷ്യമിട്ട മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്്സര്ലന്റ് ഇതിഹാസം റോജര്‍ ഫെഡററെ ഇറ്റലിയുടെ ആന്ദ്രിയസ് സെപ്പി മൂന്നാം റൗണ്ടില്‍ മറിച്ചിട്ടു, സ്കോര്‍: 6-4, 7-6, 4-6, 7-6. കരിയറില്‍ ഇതാദ്യമായാണ് സെപ്പിക്കു മുന്നില്‍ ഫെഡറര്‍ മുട്ടുകുത്തുന്നത്. പോരാട്ടത്തിന്റെ തുടക്കത്തില്‍ ഫസ്റ്റ് സര്വുകളിലെ പിഴവാണ് ഫെഡററെ പിന്നോട്ടടിച്ചത്. അഞ്ച് ബ്രേക്ക് പോയിന്റുകളില്‍ മൂന്നും മുതലാക്കിയ സെപ്പി രണ്ടു സെറ്റുകള്‍ക്ക് മുന്നിലെത്തി.
മൂന്നാം സെറ്റ് കൈക്കലാക്കി ഫെഡറര്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അന്തിമ ഫലം അനുകൂലമാക്കാനായില്ല. അതേസമയം, ആറാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ പോര്‍ച്ചുഗലിന്റെ ജാവോ സൗസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് നാലാം റൗണ്ട് കണ്ടു (6-1, 6-1, 7-5). ഇസ്രയേലിന്റെ ഡുഡി സെലയെ വീഴ്ത്തി സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാലും കുതിച്ചു, സ്കോര്‍:61,60, 75). ബള്‍ഗേറിയന്‍ പ്രതിഭ ഗ്രിഗോര്‍ ദിമിത്രോവ്, ഓസ്ട്രേലിയയുടെ ബെര്‍ണാഡ് ടോമിക്, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് എന്നിവര്‍ ഇന്നലെ ജയംകണ്ട മറ്റുപുരുഷന്മാര്.
വനിതകളില്‍ റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവയും റൊമാനിയയുടെ സിമോണെ ഹാലെപ്പും ചൈനയുടെ ഷു പെങ്ങും കാനഡയുടെ യൂജന്‍ ബൗച്ചാര്‍ഡും വിജയപ്രയാണം തുടര്‍ന്നു. ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് കനത്ത പ്രഹരമേറ്റു. പുരുഷന്മാരില് ലിയാണ്ടര്‍ പേസ്- ദക്ഷിണാഫ്രിക്കയുടെ റാവന്‍ ക്ലാസന്, രോഹന് ബൊപ്പണ്ണ- ഡാനിയേല്‍ നെസ്റ്റര്‍ (സെര്‍ബിയ)ജോടികളും വനിതകളില്‍ സാനിയ മിര്‍സ- സു വെയ് ഹെ (ചൈനീസ് തായ്പെയി) കൂട്ടുകെട്ടും രണ്ടാം റൗണ്ടില്‍ പുറത്തേക്കു വഴിതേടി. മിക്സഡ് ഡബിള്‍സില്‍ സാനിയ- ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യം ആദ്യ കടമ്പ കടന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: