മുംബൈ: ബാബാ സാഹിബ് അംബേദ്കര്‍ ലണ്ടനില്‍ താമസിച്ച വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങുന്നു. 2,050 ചതുരശ്ര അടിയുള്ള ഈ വസതി സ്വന്തമാക്കുന്നത് രാജ്യത്തിന്റെ അഭിമാന വിഷയമാണ്. 35 കോടിയാണ് ഇതിന്റെ വില.
മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി വിനോദ് താവ്ഡെ ലണ്ടനില്‍ ലോക വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ അധികൃതരുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. തുടര്‍ന്ന് ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡാവോസിലുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്.
വസതി അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14-ന് ജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് വിനോദ് താവ്ഡെ ഒരു സന്ദേശത്തില്‍ അറിയിച്ചു.
അംബേദ്കര്‍ 1921-22 കാലത്ത് ഈ വസതിയില്‍ താമസിച്ചിരുന്നു. ഈ വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോളാണ് മഹാരാഷ്്രട സര്‍ക്കാര്‍ വാങ്ങാന്‍ താല്പര്യമെടുത്തത്.
ഈ കെട്ടിടം വാങ്ങുന്നതിന് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മുംബൈ ബിജെപി അദ്ധ്യക്ഷന്‍ ആഷിഷ് ഷെലാര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് എഴുതിയിരുന്നു. മഹാരാഷ്ട്രയില്‍ അംബേദ്കര്‍ക്ക് കൂടുതല്‍ അനുഭാവികള്‍ ഉള്ളതിനാല്‍ ഈ വിഷയം അതിവൈകാരികമാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇക്കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നതായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് പറഞ്ഞു. ”എന്റെ സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ വസതി വാങ്ങണമെന്നും ഇക്കാര്യത്തില്‍ അന്തര്‍ദേശീയ ഇടപാടുകള്‍ വേണ്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണമായിരുന്നു തീരുമാനമെടുക്കാന്‍. ഇക്കാര്യം ഞാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍, പിന്നീട് എന്താണു സംഭവിച്ചതെന്ന് അറിയില്ല, ” ചൗഹാന് പറഞ്ഞു.
ദളിത് നേതാക്കള്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ പരക്കെ സ്വാഗതം ചെയ്തു. ഈ തീരുമാനം എടുത്തത് നല്ല കാര്യമാണ്. ഇതിനു കാരണക്കാരനായ മുഖ്യമന്ത്രി ഫഡ്നാവിസിനെ ഞാന്‍ അഭിനന്ദിക്കുന്നു, അംബേദ്കറുടെ ചെറുമകനും ഭാരിപ് മഹുജന്‍ മാഹാ സംഘ് നേതാവുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: