ആലപ്പുഴ: ദേശീയ ഗെയിംസിലെ ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയാകാന്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച മുനിസിപ്പല്‍ സ്റ്റേഡിയം കുട്ടിയും കോലും പോലും കളിക്കാനാകാതെ അനാഥം. ദേശീയ ഗെയിംസിലെ ജലകായിക മത്സരങ്ങള്‍ക്ക് ആലപ്പുഴയില്‍ അരങ്ങുണരുമ്പോള്‍ കയര്‍മേളയും പാര്‍ട്ടി സമ്മേളനങ്ങളും നടത്താനുള്ള വേദിയായി മാറി മുനിസിപ്പല്‍ സ്റ്റേഡിയം.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് പതിനാലു കോടിയോളം മുടക്കി സ്റ്റേഡിയം നിര്‍മ്മിച്ചത്. ദേശീയ ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുവദിച്ച തുക കൂടി ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചത്. തുടക്കത്തില്‍ പത്ത് കോടിയുടേതായിരുന്നു ബജറ്റ്. പിന്നീട് ഇത് 14 കോടിയായി ഉയരുകയായിരുന്നു. ധ്രുതഗതിയില്‍ നിര്‍മ്മാണം പൂരോഗമിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് 2010 ആഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയില്‍ തന്നെ നിര്‍മ്മാണത്തിലെ അഴിമതി പകല്‍പോലെ വ്യക്തമായി. സ്റ്റേഡിയത്തിലെ ചെളിക്കുണ്ടില്‍ കയര്‍ കാര്‍പെറ്റ് വിരിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയവരോട് മഴയ്ക്ക് ശേഷം ഗ്രൗണ്ട് ഫില്ലിങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ യാതൊന്നും നടന്നില്ല.
ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം അഞ്ചാറാകാറായിട്ടും സമ്മേളനങ്ങളും വിവിധ മേളകളുമല്ലാതെ കാല്‍പ്പന്തുകളി പോലും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. വന്‍ അഴിമതിയാണ് സ്റ്റേഡിയം നിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്. ഗ്യാലറികളിലെ ടൈല്‍സും മറ്റും ഇളകി നശിച്ചു കഴിഞ്ഞു. ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികള്‍ക്ക് പലതിനും ഗുണനിലവാരമില്ലായിരുന്നു. കടമുറികള്‍ ചോര്‍ന്നൊലിച്ചു തുടങ്ങി.
കായികമേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്താതെ തോന്നിയതു പോലെ നിര്‍മ്മാണം നടത്തുകയായിരുന്നു. ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ആദ്യം വേണ്ടത് കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനും വാം അപ്പ് ചെയ്യാനുള്ള സൗകര്യങ്ങള്‍, നല്ല ഗ്രൗണ്ട് എന്നിവയാണ്. എന്നാല്‍ ഇവിടെ ഗ്യാലറി നിര്‍മ്മിക്കാനായിരുന്നു തിടുക്കം.
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ പന്ത്രണ്ടു മീറ്റര്‍ താഴ്ചയില്‍ പൈലിങ് നടത്തണമെന്നായിരുന്നു ഡിസൈനിലുണ്ടായിരുന്നതെങ്കിലും ആറ് മുതല്‍ ഏഴ് മീറ്റര്‍ വരെ മാത്രമേ പൈലിങ് നടത്തിയുള്ളൂവെന്നും ആക്ഷേപമുണ്ട്. നിലവില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ മുറപോലെയാണെന്ന് മാത്രം. ഇഎംഎസിന്റെ സ്മരണ നിലനിര്‍ത്താനായി ഇടതു ഭരണസമിതി നിര്‍മ്മിച്ച സ്റ്റേഡിയം ഫലത്തില്‍ അദ്ദേഹത്തെ അപമാനിക്കുന്നതായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: