172. വിഷ്ണുചക്രസമുത്പന്നചക്രായുധപരിഷ്കൃതാഃ – മഹാവിഷ്ണുവിന്റെ ആയുധമായ സുദര്ശനചക്രത്തില്നിന്നുണ്ടായ ചക്രായുധംകൊണ്ട് ഒരുങ്ങിയവള്. എല്ലാ ദേവന്മാരുടെയും ചൈതന്യം ഏകീഭവിച്ചുണ്ടായ മഹാദേവിക്ക് എല്ലാ ദേവന്മാരും അവരവരുടെ ആയുധങ്ങളും ശക്തികളും കാഴ്ചവച്ചു.
ശിവന്റെ സര്‍വസംഹാരകമായ ശൂലത്തില്‍ നിന്നടര്‍ത്തിയെടുത്ത ശൂലവും വിഷ്ണുവിന്റെ സുദര്‍ശനം ചക്രത്തില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത ചക്രായുധവും മാത്രമേ ഈ സ്തോത്രത്തില്‍ എടുത്തുപറയുന്നുള്ളൂ. ദേവീമാഹാത്മ്യം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദേവിമാഹാത്മ്യം രണ്ടാം അദ്ധ്യായം നോക്കുക.
വരുണന് ശംഖ് കൊടുത്തു. അഗ്നിശൂലം, വായു വില്ലും അമ്പും നിറഞ്ഞ ആവനാഴിയും. ഇന്ദ്രന്റെ വജ്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത വജ്രായുധം ഇന്ദ്രന് സമര്‍പ്പിച്ചു. ഐരാവതം എന്ന തന്റെ ആനയുടെ കഴുത്തിലെ മണിയില്‍ നിന്നുണ്ടായ മറ്റൊരു ഘണ്ടയും ഇന്ദ്രന് കാഴ്ചവച്ചു. കലാദണ്ഡത്തില് നിന്നെടുത്ത ദണ്ഡം യമനും വരുണപാശം വരുണനും പ്രജാപതി അക്ഷമാലയും ബ്രഹ്മാവു കമണ്ഡലുവും കാഴ്ചവച്ചു. ദേവിയുടെ സകല രോമകൂപത്തിലും സൂര്യന് തന്റെ രശ്മികള്‍ സമര്‍പ്പിച്ചു.
കാലന് വാളും പരിചയും പാലാഴി നിര്‍മ്മലമായ ഹാരവും നാശമില്ലാത്ത വസ്ത്രവും അര്‍പ്പിച്ചു. വിശ്വകര്‍മ്മാവ് ദിവ്യമായ ചൂഡാമണിയും കടകങ്ങളും ചന്ദ്രക്കലയും കേയൂരങ്ങളും ചിലമ്പുകളും കണ്ഠാഭരണങ്ങളും മോതിരങ്ങളും വെണ്മഴുവും പലതരത്തിലുള്ള അസ്ത്രങ്ങളും അഭേദ്യമായ കവചവും സമര്‍പ്പിച്ചു. സമുദ്രം ദേവിക്ക് വാടാത്ത താമരമാലയും അതിശോഭനമായ താമരപ്പൂവും കൊടുത്തു. ഹിമാലയം വാഹനമായ സിംഹത്തേയും മറ്റു രണ്ടാഭരണങ്ങളും അര്‍പ്പിച്ചു.
ധനാധിപനായ കുബേരന് എപ്പോഴും നിറഞ്ഞിരിക്കുന്ന പാനപാത്രവും ആദിശേഷന് നാഗഹാരവും കാഴ്ചവച്ചു. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങളും വിഭൂതികളും ദേവിക്ക് സമര്‍പ്പിച്ചു. ഇവയില്‍ ശിവശൂലവും വിഷ്ണുചക്രവും മാത്രമേ സ്തോത്രത്തില്‍ എടുത്തുപറഞ്ഞുള്ളൂ. എങ്കിലും എല്ലാം ചേര്‍ത്തു മനസ്സിലാക്കണം.
173. സര്വായുധധരാഃ – എല്ലാ ആയുധങ്ങളും ധരിച്ചവള്‍.
174. സര്‍വ ദേവശക്തി സമന്വിതാഃ – എല്ലാ ദേവശക്തികളോടുംകൂടി ചേര്‍ന്നവള്‍. എല്ലാ ദേവശക്തികളും കൂടി ചേര്‍ന്നതാണു ദേവീരൂപം. അതുകൂടാതെ ഓരോ ദേവന്റെയും ശക്തി ആ ദേവന്റെ ആയുധങ്ങളുമായി ദേവിയെ സേവിക്കുകയും ചെയ്തു.
….തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: