കുചേലനെപ്പറ്റി അറിയാത്ത ഒരു കുചേലനും പരശുരാമന് മഴു എറിഞ്ഞ് നേടിയ കേരളത്തില്‍ ഉണ്ടാകില്ല. കുചേലന് അവില്‍പ്പൊതിയുമായി തന്റെ സഹപാഠിയായ ശ്രീകൃഷ്ണനെ കാണുവാന്‍ ദ്വാരകയ്ക്കു പുറപ്പെട്ടതും ചാലേ വലത്തോട്ട് ഒഴിഞ്ഞ ചകോര പക്ഷിയെ കണ്ട് കുബേരനായി തിരിച്ചുവന്നതും എല്ലാവര്ക്കും സുപരിചിതം.
ഇതു പഠിച്ചശേഷം ഞാന്‍ പരീക്ഷയ്ക്കു പോകുമ്പോള്‍ ചകോര പക്ഷി ചാലേ വലത്തോട്ട് ഒഴിയണേ എന്നു പ്രാര്‍ത്ഥിച്ച് ഇറങ്ങുമായിരുന്നു. ചകോര പക്ഷിയുടെ നാടന്‍ പേര് ഉപ്പന്‍ എന്നാണല്ലോ. പക്ഷേ അതിനെ ഉപ്പന്‍ എന്നു വിളിക്കാന്‍ എന്റെ അമ്മ സമ്മതിച്ചിരുന്നില്ല. ഉപ്പന്‍ എന്നുവിളിച്ചാല് അതിന് തീറ്റ കിട്ടുകയില്ലത്രെ.
ഗ്രാമങ്ങള്‍ അപ്രത്യക്ഷമായപ്പോല് ചകോരപക്ഷിയും അദൃശ്യയായി. ഉപ്പന്‍ ചിലക്കുന്നത് കേള്‍ക്കുമ്പോള്‍ വിചാരിച്ച കാര്യം സാധിക്കുമെന്ന വിശ്വാസവും നിലനിന്നിരുന്നു. ഇന്ന് ചകോര പക്ഷികള്‍ ചിലയ്ക്കുന്നത് കാറിന്റെ ഹോണുകളില്‍ കൂടിയാണല്ലോ. കിളി കൂജനങ്ങള്‍ മൊബൈല്‍ ബെല്ലും.
കുചേലന്മാര് ഇല്ലാത്ത, സ്വയം പര്യാപ്തരായ ആരുടെ മുമ്പിലും കൈനീട്ടേണ്ടിവരാത്ത നാടാണ് എല്ലാവരുടേയും സ്വപ്നം. പക്ഷേ ഇതിനെ അപ്രസക്തമാക്കുകയാണ് ഏലൂക്കര എന്ന ഗ്രാമം. ആ ഗ്രാമത്തിന്റെ സ്വപ്നം ‘കുബേര’ രഹിത ഗ്രാമമാണ്. അതിനുള്ള നടപടികള്‍ ഏലൂക്കരയില്‍ തുടങ്ങുന്നത് ഏലൂക്കര സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്. പലിശരഹിത നിക്ഷേപവും പലിശരഹിത വായ്പയും എന്ന പദ്ധതി ഏലൂക്കര യില്‍ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്തത് വി.ഡി.സതീശന് എംഎല്‍എ ആണ്. കേരളത്തില്‍ ഇന്ന് വ്യാപക ഓപറേഷന് ‘കുബേര’യാണല്ലൊ.
പണ്ട് കടം കൊടുത്തിരുന്നത് ബ്ലേഡ് കമ്പനികളാണ്. അത് അമിതമായ പലിശയ്ക്കും. തിരിച്ചടച്ചില്ലെങ്കില്‍ കമ്പനി ക്വട്ടേഷന്‍ സംഘത്തെ വിട്ട് ആക്രമിക്കും. ക്വട്ടേഷന്‍ എടുക്കുന്നത് ”ഇരുത്തണോ നടത്തണോ കിടത്തണോ ഉറക്കണമോ” എന്ന അടിസ്ഥാനത്തിലാണ്. ഇരുത്തണമെങ്കില്‍ കാല് രണ്ടും തല്ലി ഒടിക്കും, നടത്തണമെങ്കില്‍ ഒരു കാല് തല്ലി ഒടിയ്ക്കും, കിടത്തണമെങ്കില്‍ നടു തല്ലി ഒടിയ്ക്കും, ഉറക്കണമെങ്കില്‍ പരലോകത്തേയ്ക്ക് പറഞ്ഞയയ്ക്കും.
ഏലൂക്കരയിലെ ബ്ലേഡ് വ്യത്യസ്തമാണ്. ഏലൂക്കരയില്‍ മുക്കിന് മുക്കിന് കൊച്ചു കടകള്‍ ന്യൂ ജനറേഷന് ബാങ്കുകളെപോലെ സമീപിച്ചാല്‍ വളരെ പെട്ടെന്ന് ചായയും തന്ന് പണം തരും. ഒരു കാര്യം മാത്രം. പലിശ ഷൈലോക്കിന്റെ നിരക്കിലാണ്.
കാര്യമായ നൂലാമാലകളില്ലാതെ പണം കയ്യില്‍ കിട്ടും. കടക്കെണിയിലായ കേരളീയര്‍ക്ക് കൃഷിയിറക്കാനും കുഞ്ഞുങ്ങളെ എയ്ഡഡ് വിദ്യാലയത്തില്‍ പഠിപ്പിക്കാനും മറ്റും പണം വേണമല്ലോ. മറ്റൊരാവശ്യം ചികിത്സാ ചെലവാണ്. ഇതിനൊക്കെ ഏലൂക്കരയില്‍ മുക്കിനുമുക്കില് വട്ടിപ്പലിശക്കാര്‍ അനവധി (പേര് ബ്ലേഡല്ല, വട്ടി) ഓഫീസ് പൊല്ലാപ്പില്ലാതെ കമ്പ്യൂട്ടറില്ലാതെ ഉപദേശകരില്ലാതെ പൈസ കൊടുക്കുന്നവര്‍. മുക്കിന് മുക്കിന് നിന്ന് ഓപറേഷന് നടത്തുന്ന വട്ടിപ്പലിശക്കാരെ സിബിഐയ്ക്ക് പോലും കണ്ടുപിടിക്കാന്‍ സാധ്യമല്ല. പലിശ കൃത്യമായി അടച്ചിരിക്കണം. ഇല്ലെങ്കില്‍ ഇവരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ പണിതരും. ആദ്യം ഭീഷണി, പിന്നെ പ്രേരണ, പിന്നെ പലിശ വാങ്ങല്‍.
ഏലൂക്കരയില്‍ 30,000 രൂപ വരെ കടം വാങ്ങി അഞ്ചുലക്ഷം വരെ പലിശകൊടുത്ത കഥ ‘കുബേര’ രഹിത ഗ്രാമം” പദ്ധതി ഉദ്ഘാടന വേളയില്‍ ഒരാള്‍ പങ്കുവച്ചു. ഇയാള്‍ ഷേക്സ്പിയറിന്റെ ഷൈലോക്കിനെ തോല്‍പ്പിച്ചില്ലേ. അദ്ദേഹം കോടതി വരെ എങ്കിലും പോയി. തന്റെ ജീൗിറ ഛള എഹലവെ ന് ഏലൂക്കരയില്‍ പോലീസില്ല, കോടതിയില്ല, സാക്ഷിയുമില്ല. പിന്നില്‍ ആരുമറിയാത്ത ക്വട്ടേഷന്‍ സംഘവും.
ബ്ലേഡില്‍നിന്ന് കടം വാങ്ങി തിരിച്ചുകൊടുക്കാനാവാതെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയ ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ഇപ്പോള്‍ ഏലൂക്കര അത് ആവര്‍ത്തിക്കുകയാണ്. കേരളത്തില്‍ അഭ്യസ്തവിദ്യരായവരും വട്ടിപ്പലിശ കടക്കെണിയില്‍പ്പെടുന്നു. വരവിനനുസരിച്ച് ചെലവഴിക്കുന്ന ശീലം മലയാളികള്‍ക്കു പ്രത്യേകിച്ച് ഉപഭോഗ സംസ്കാരത്തിനടിമകളായ വനിതകള്‍ക്കില്ല.
ഈ പശ്ചാത്തലത്തിലാണ് ഏലൂക്കര നിവാസികള്‍ ‘കുബേര’രഹിത ഗ്രാമം പദ്ധതി ആസൂത്രണം ചെയ്തത്. ”ഇങ്ങനെ ഒരു സംരംഭം കേരളത്തില്‍ ആദ്യമാണ്. വളരെ ആശാവഹവും നൂതനവുമായ ഒരു ആശയമാണിത്. കേരളത്തിന്റെ മറ്റു ഭാഗങ്ങളും ഏലൂക്കരയെ മാതൃകയാക്കണം എന്ന് പറഞ്ഞ് ഏലൂക്കരയില്‍ പലിശരഹിത നിക്ഷേപത്തിന് തയ്യാറായവില് പ്രസിദ്ധ ചലച്ചിത്ര സംവിധായകന് സിബി മലയിലും ഉണ്ടായിരുന്നു.
ഏലൂക്കരയിലെ അബ്ദുള്‍ ഖാദര്‍ ഹാജി സഹകരണ ബാങ്കിന്റെ പലിശരഹിത നിക്ഷേപത്തില്‍ മുടക്കിയത് 50 ലക്ഷം! സ്വാഭാവികമായും ആ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം ആദരിക്കപ്പെട്ടു.
ഏലൂക്കര എന്ന ചെറിയ ഗ്രാമം കേരളത്തിന് മുന്നില്‍വയ്ക്കുന്നത് വളരെ മഹനീയവും അനുകരണീയവുമായ മാതൃകയാണ്. പലിശരഹിത നിക്ഷേപം കാര്യക്ഷമമായി നടത്താന്‍ കടക്കെണിയില്‍ വീണിരിക്കുന്ന ഏലൂക്കര നിവാസികളെ സഹായിക്കാന്‍ പലിശരഹിത വായ്പ നല്‍കാനാകും. അത് അവര്‍ക്കും എത്ര ആശ്വാസകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേരളം ഉപഭോഗസംസ്ഥാനമാണ്. പക്ഷെ ഉപഭോഗസംസ്കാരം മൂര്‍ത്തീകരിക്കുന്നത് സ്ത്രീകളിലാണ്. കാണുന്ന പരസ്യങ്ങള്‍ എല്ലാം സ്ത്രീകളെ പ്രലോഭിപ്പിക്കുന്നതാണ്. മഞ്ജുവാര്യര്‍ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യവുമായി പണിക്കൂലി അഞ്ച് ശതമാനം കുറഞ്ഞെന്ന പേരില്‍ വളകള്‍ വാങ്ങുമ്പോള്‍, മാലകള്‍ക്ക് ഏഴു ശതമാനം പണിക്കൂലി കൊടുത്താല്‍ മതി എന്നു പറയുമ്പോള്‍ സ്വര്ണഭ്രാന്തരായ കേരളസ്ത്രീകള്‍ ഭ്രമിക്കുകയില്ലേ? ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണകള്ളക്കടത്ത് നടത്തുന്നത് േകരളത്തിലാണ്. എന്തുകൊണ്ട്? ഇവിടുത്തെ സ്ത്രീകള്‍ സ്വര്ണാഭരണവിഭൂഷിതകളായേ പുറത്തിറങ്ങൂ. ഇവര്‍ മാലപൊട്ടിക്കല്‍ സംഘത്തിന്റെ ലക്ഷ്യത്തിലുള്ളവരാണ്. മാലപൊട്ടിക്കല്‍ വാര്‍ത്ത കേള്‍ക്കാതെ ഒരു ദിവസവും കടന്നുപോകാറില്ല.
ഞാന്‍ ദല്‍ഹി ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിചെയ്യുമ്പോഴും മാലപൊട്ടിക്കല്‍ എന്ന തൊഴിലിന് പ്രചോദനം നല്‍കിയിരുന്നത് മലയാളിസ്ത്രീകളാണ്. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ സാരിക്ക് മാച്ചുചെയ്യുന്ന മുത്തുമാലകളും മറ്റും അണിയുന്നു. ഇപ്പോള്‍ അവതാരകര്പോലും സാരിക്കിണങ്ങിയ മുത്തുമാലകള്‍ ധരിച്ച് ദൃശ്യമാധ്യമങ്ങൡ വരുന്നത് പുതുതലമുറയെയെങ്കിലും സ്വര്ണഭ്രമത്തില്നിന്നും വിമുക്തരാക്കുമെന്ന് പ്രത്യാശിക്കാം.
ഇപ്പോള്‍ കുടുംബശ്രീയിലെ സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. അവര്‍ ജൈവ പച്ചക്കറികള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് തമിഴ്നാട്ടില്‍നിന്നും കീടനാശിനികളില്‍ മുക്കി അയക്കുന്ന പച്ചക്കറികളാണ്. മണ്ണില്‍ പണിയെടുക്കുന്നത് ‘നികൃഷ്ട’മാണ് എന്ന ധാരണ നിലനില്‍ക്കെ കേരളത്തില്‍ സ്വന്തമായി നെല്ലോ പച്ചക്കറിയോ ഉല്‍പ്പാദിപ്പിക്കുന്നില്ല. നെല്‍വയലുകള്‍ (കായല്‍ പോലും) നികത്തി ബഹുനില ഫഌറ്റുകള്‍ നിര്‍മ്മിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ കേരളത്തിന്റെ സംസ്കാരംതന്നെ അട്ടിമറിക്കുന്നു.
വീടുകളില്‍ സന്ധ്യക്ക് ‘ദീപം’ എന്നുപറഞ്ഞ് വിളക്ക് കത്തിക്കുന്നത് ഇന്ന് സീരീയല്‍ ദൃശ്യങ്ങളാണ്. പുഴയും തോടും കുളവും കിണറും മാലിന്യനിക്ഷേപങ്ങളായി മാറിയപ്പോള്‍ ഇവിടെ ശുദ്ധമായ കുടിവെള്ളം പോലും കിട്ടാനില്ല. പണ്ട് വിദേശ സഞ്ചാരികള്‍ ഏറ്റവും പ്രകീര്‍ത്തിച്ചിരുന്നത് കേരളീയരുടെ വൃത്തിയും സാക്ഷരതയും ”അതിഥി ദേവോ ഭവഃ” സംസ്കാരവുമായിരുന്നു. ഇന്ന് വീട്ടിലെത്തുന്ന വിദേശാതിഥികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നോ, വിദേശവനിതകളെ എങ്ങനെ ആക്രമിക്കാമെന്നോ ചിന്തിക്കുന്നവരായി മലയാളികള്‍ മാറി.
ധനാര്‍ത്തിയും ഇന്ന് മലയാളികളുടെ സ്വഭാവത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പിന്നെ ‘നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും’ എന്ന് വിശ്വസിക്കുന്നവരായി കേരളീയര്‍ മാറി. ഉല്ക്കര്ഷേച്ഛ മനുഷ്യര്‍ക്ക് നല്ലതാണ്. പക്ഷെ അതൊരിക്കലും മൂല്യങ്ങളെ ബലികൊടുത്താവരുത്.
ഇന്ന് കുടുംബങ്ങളില്‍ മൂല്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ ബഹിര്‍സ്ഫുരണമാണല്ലോ പ്രായമായവരെ ഉപേക്ഷിക്കുന്നത്. സ്വത്തുക്കള്‍ എഴുതിവാങ്ങിയശേഷം പുറംതള്ളപ്പെടുന്ന വയോജനങ്ങള്‍ക്ക് വൃദ്ധഭവനങ്ങള്‍ മാത്രം ആശ്രയമാകുന്നു. മാതാ, പിതാ, ഗുരു, ദൈവം എന്ന ചൊല്ലെല്ലാം അപ്രസക്തം. ഇനി കേരളത്തിനാവശ്യം കൂടുതല്‍ വൃദ്ധസദനങ്ങളാണ്. കേരളത്തിലെ സാമൂഹ്യവ്യവസ്ഥ ഈവിധം മാറുമ്പോള്‍ ബജറ്റില്‍ കൂടുതല്‍ വൃദ്ധസദനങ്ങള്‍ക്ക് തുക മാറ്റിവയ്ക്കേണ്ടിവരും.
പെണ്‍വാണിഭം ഇന്ന് ഒരു വ്യവസായമാണ്. ‘വൈശികതന്ത്രം’ എന്ന പുസ്തകത്തില്‍ ഒരമ്മ അനംഗസേന എന്ന ബാലികക്ക് ഉപദേശിക്കുന്നത് എങ്ങനെ നല്ല വേശ്യയാകാം! എന്നാണല്ലോ. പറവൂര്‍ പെണ്‍കുട്ടിയെ വിറ്റത് അമ്മയായിരുന്നല്ലോ. ഇപ്പോഴത്തെ ചുംബനസമരക്കാരുടെ പാഠം എന്താണാവോ!
എന്തായാലും കേരളം ഒരു വഴിത്തിരിവിലാണ്. സാക്ഷരതയും സാംസ്കാരിക ഉന്നമനവുമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സ്ത്രീ-ബാലികാ സമൂഹത്തെ ഉദ്ധരിക്കണം. കേരളം കുചേലരഹിത സംസ്ഥാനമായി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: