ഹര്‍ത്താലുകള്‍ പൊതുവെ ജനങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു സമരമുറയാണ്. എന്നാല്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ അങ്ങനെയായിരുന്നില്ല. അവര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ഒരു അസാധാരണ സമരമുറയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഭരണനേതൃത്വത്തില്‍ നടക്കുന്ന കൊടുംചതികളും തീവെട്ടിക്കൊള്ളകളും ഇത്ര വെളിപ്പെട്ട ഒരു അവസരം കേരളത്തിലുണ്ടായിട്ടില്ല. എന്നാല്‍ അതൊക്കെ ഒരു തണലും താങ്ങുമായി കരുതി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഭരണ നേതൃത്വത്തിന് കേരളത്തിന്റെ മനസ്സാക്ഷിയുടെ കരുത്ത് കാണിച്ചുകൊടുക്കുന്ന ഒരു സമരരൂപമാണ് ഇന്നലെ സടകുടഞ്ഞെഴുന്നേറ്റത്. കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടക്കുന്നത്.
ധനകാര്യമന്ത്രിയുടെ കൈകാര്യകര്‍തൃത്വത്തില്‍ അതിഭീകരമായ അഴിമതി നടന്നിട്ടും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഭരണക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെ താഴെ ഇറക്കാന്‍ മാത്രമായിരുന്നില്ല ഇന്നലെ നടന്ന ഹര്ത്തല്. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളുടെ ഉള്ളറകളിലേക്ക് ജനകീയ പ്രക്ഷോഭത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കാന്‍ കൂടിയായിരുന്നു. അഴിമതിയുടെ തിറയാട്ടത്തിനനുസരിച്ച് ചെണ്ടമേളത്തിന് കൊഴുപ്പുകൂട്ടാനുള്ള ശ്രമം നടന്നുവരികയാണ്. എന്നാല്‍ അത് അതിഭീകരമായ അവസ്ഥയിലെത്തിയിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം എന്നവകാശപ്പെടുന്ന ഇടതുകക്ഷികള്‍ നിശ്ശബ്ദരാണ്. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള അവസരങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊക്കെ കളഞ്ഞുകുളിക്കുകയായിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം.
ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരു അന്തരീക്ഷത്തിലാണ് ജനവികാരത്തിന്റെ തുടിപ്പറിയുന്ന ഭാരതീയ ജനതാപാര്‍ട്ടി കൊള്ളരുതായ്മകള്‍ക്കെതിരെ അതി ശക്തമായി രംഗത്തുവരുന്നത്.
ഭരണകൂടത്തിന്റെ വന്‍ വെട്ടിപ്പുകള്‍ക്കെതിരെ നേരത്തെ ബിജെപി ക്രിയാത്മകമായ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അതിനൊക്കെ ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാവുകയും ചെയ്തു. വാസ്തവത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലെങ്കിലും യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ ബിജെപി നേതൃത്വം കൊടുക്കുന്ന ഓരോ പ്രക്ഷോഭ പരിപാടിക്കും ജനങ്ങളുടെ കൈയ്മെയ് മറന്നുള്ള പിന്തുണയാണ് ലഭിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം ചേരാനും അവരുടെ ഇച്ഛാശക്തിയെ ഏകോപിപ്പിക്കാനും പാര്‍ട്ടിക്കായി എന്നത് മറ്റു പാര്‍ട്ടികളെ അമ്പരിപ്പിക്കുക തന്നെ ചെയ്തു.
അഴിമതിക്കെതിരെ ഭാരതമൊട്ടാകെ നടന്ന വന്‍ പ്രതികരണത്തിന്റെ ബാക്കിപത്രമാണ് കേന്ദ്രത്തിലെ ഭരണ മാറ്റമെന്ന് ജനങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിധ്വനി കേരളത്തിലുമുണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നത് വസ്തുതയാണ്. അത്തരമൊരു ഫലപ്രാപ്തിയിലേക്കുള്ള പ്രയാണത്തിന് ഗതിവേഗം കൂടുന്നതാണ് ഇന്നലെ നടന്ന ഹര്‍ത്താലിനോടുള്ള ജനങ്ങളുടെ പ്രതികരണം. ആവേശപൂര്‍വം ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങള്‍ സ്വമേധയാ രംഗത്തിറങ്ങിയ അനുഭവമാണ് കേരളമങ്ങിങ്ങോളം ഉണ്ടായത്.
അഴിമതിയില്‍ മുങ്ങിയ ഭരണകൂടവും നിര്‍ജ്ജീവമായ പ്രതിപക്ഷവും ഒരേ തൂവല്പക്ഷികളായിരിക്കുകയാണ്. അപകടകരമായ ഒരു രാഷ്ട്രീയ സമവാക്യത്തിന്റെ കെട്ട മുഖമാണ് ഇപ്പോള്‍ കേരളത്തിന്റെ ശോഭ കെടുത്തുന്നത്. അത്തരമൊരവസ്ഥയില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള കനകാവസരം ഭാരതീയജനതാപാര്‍ട്ടിക്ക് വന്നു ചേര്‍ന്നിരിക്കുകയാണ്. അത് ഫലപ്രദമായി നിറവേറ്റാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിന് സാധിച്ചു എന്നതാണ് ഇന്നലത്തെ ഹര്‍ത്താല്‍ പ്രതികരണം വ്യക്തമാക്കുന്നത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന് മുമ്പില്‍ ഇനിയും ഭരണകൂടത്തിന് ധാര്‍ഷ്ട്യത്തോടെ നില നില്ക്കാന് പറ്റുമെന്ന് തോന്നുന്നില്ല.
നേര്‍വഴിക്ക് പോകാത്ത ഭരണകൂടത്തെ അതിന് നിര്‍ബന്ധിക്കുന്ന തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനായിരുന്നില്ല ഔദ്യോഗിക പ്രതിപക്ഷം ശ്രമിച്ചത് എന്നും കൂടി ഇവിടെ ഓര്‍ത്തുവെക്കണം. ഇടതായാലും വലതായാലും അഴിമതി അഴിമതി തന്നെയാണെന്നും അത് ജനങ്ങളുടെ പ്രതീക്ഷകളൂം സ്വപ്നങ്ങളും അട്ടിമറിക്കുമെന്നും സംസ്ഥാനം അഭിശപ്തമായ അവസ്ഥയിലാകുമെന്നും ചൂണ്ടിക്കാണിക്കാന്‍ ബിജെപിക്കായി. ആ ആര്‍ജ്ജവത്തിനുള്ള ജനങ്ങളുടെ അംഗീകാരത്തിനാണ് കേരള മനസ്സാക്ഷി നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തത്. ഇത് എളിമയോടെ ഏറ്റുവാങ്ങുകയും ജനവികാരത്തിനൊപ്പം നില്‍ക്കുകയും അവരുടെ പ്രതീക്ഷകള്‍ സഫലീകരിക്കാന്‍ പൂര്‍ണ മനസ്സോടെ പ്രയത്നിക്കുകയുമത്രെ ഇനി വേണ്ടത്. അക്കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധമാവുമെന്നതില് സംശയമില്ല. ധനകാര്യ മന്ത്രി എല്ലാ ആരോപണങ്ങളും നിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: