കടുത്തുരുത്തി: മുളക്കുളം ഗ്രാമ പഞ്ചായത്തിലെ മൂര്‍ക്കാട്ടിപ്പടിയിലെ മിനിസ്റ്റേഡിയം ഐടിഐ നിര്‍മ്മിക്കാന്‍ വിട്ടുകൊടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഒ. കുട്ടപ്പന് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്കി. 1979-84 കാലകട്ടത്തില്‍ ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 93 സെന്റ് സ്ഥലമാണ് മൂര്‍ക്കാട്ടുപടിയിലെ മിനിസ്റ്റേഡിയം.
അന്നത്തെ പ്രസിഡന്റാണ് ഇപ്പോള്‍ കളിസ്ഥലം ഐടിഐ ക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ മുന്‍കൈയെടുക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ കളിസ്ഥലമില്ലാത്ത പഞ്ചായത്തുകള്‍ എത്രയും വേഗം കളിസ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കെയാണ് മുളക്കുളം പഞ്ചായത്തിലെ കളിസ്ഥലം ഐടിഐ ക്ക് വിട്ടുനല്‍കാന്‍ നീക്കം നടത്തുന്നത്. 1980ല്‍ വാങ്ങിയ 93 സെന്റ് സ്ഥലത്ത് നിന്നാണ് കൃഷിഭവനും, മൃഗാശുപത്രിക്കും, അംഗന്‍വാടിക്കും, പഞ്ചായത്ത് ലൈബ്രറിക്കും സ്ഥലം വിട്ടുകൊടുത്തത്. അവസാനമായി അംഗനവാടിക്ക് സ്ഥലം വിട്ടുകൊടുത്തപ്പോള്‍ ബാക്കിയുള്ള കളിസ്ഥലം ഒരു നിര്‍മ്മാണ പ്രവര്ത്തലങ്ങള്ക്കും നല്‍കില്ലന്ന് അന്നത്തെ ഭറരണസമിതി പ്രതിഷേധവുമായി എത്തിയവര്‍ക്ക് ഉറപ്പുനല്‍കിയതാണ്.
ഐടിഐ തുടങ്ങാന്‍ ഒരേക്കര്‍ സ്ഥലം വേണം. എന്നാല്‍ ഈ സ്ഥലം ഇപ്പോള്‍ അറുപത് സെന്റില്‍ താഴെമാത്രമേ കാണുകയുള്ളു. സര്‍ക്കാരിന്റെ പതിനൊന്നിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവജനങ്ങള്‍ക്ക് കായിക പരിശീലനം നേടുന്നതിനും, മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടി ലക്ഷ്യം വച്ച് വാങ്ങിയതാണ് മൂര്‍ക്കാട്ടുപടിയിലെ മിനിസ്റ്റേഡിയം.
ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും കായിക പരിശീലനം നടത്താന്‍ നിരവധി യുവജനങ്ങളാണ് എത്തുന്നത്. സ്റ്റേഡിയം ഐടിഐക്ക് വിട്ടുകൊടുക്കുന്നതിനെതിരെ പഞ്ചായത്തിലെ ന്യൂമാസ്റ്റേഴ്സ് ക്ലബും പഞ്ചായത്ത് ഭരണസമിതിക്കു പരാതി നല്കിയിട്ടുണ്ടു. പഞ്ചായത്തിന്റെ ഏകദേശം രണ്ടുകോടി രൂപയുടെ സ്വത്താണ് ഐടിഐക്ക് സ്ഥലം വിട്ടുകൊടുത്താല്‍ നഷ്ടമാകുന്നത്. കേരള പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കു വിരുദ്ധവും, കായിക രംഗത്തോടുള്ള അവഗണനയുമാണ് ഇതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: