ന്യൂദല്‍ഹി: ശശി തരൂര്‍ എം പി യെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന ഭാര്യ സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ ഐപിഎല്‍ വിവാദത്തിന്റെ വഴിയില്‍ അന്വേഷണം തിരിഞ്ഞു. ഇതോടെ കൊലപാതകത്തിലെ പാക്കിസ്ഥാന് ബന്ധമെന്ന ആരോപണവും സംശയവും പുറത്തുവരുമെന്നുറപ്പായി. കേസില്‍ കൂടുതല്‍ വമ്പന്മാര് കുടുങ്ങുമെന്നും വ്യക്തമായി. ദല്‍ഹിക്കു പുറമേ കേരളത്തിലേക്കും അന്വേഷണം നീളുമെന്നാണ് സൂചനകള്‍.
ഇന്നലെ പ്രമുഖ രാഷ്ട്രീയ നേതാവും ബിസിനസ്കാരനും ഇടനിലക്കാരനുമായ അമര്‍ സിങ്ങിനെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. സിങ്ങിനോടു ചോദിച്ച ഒമ്പതു ചോദ്യങ്ങളില്‍ രണ്ടെണ്ണം ഐപിഎല്‍ സംബന്ധിച്ചായിരുന്നു. കൊലപാതകം സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് അമര്‍ സിങ്ങിനറിയാമെന്നതിനെക്കുറിച്ചാണ് പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടിയതെന്നും ദല്‍ഹി പോലീസ് തലവന്‍ ബി.എസ്. ബസി പറഞ്ഞു.
അമര്‍ സിങ്ങിനോടു ചോദിച്ച ചോദ്യങ്ങള്‍- സുനന്ദയെ എത്രകാലമായി അറിയാം. എങ്ങനെയാണ് സാധാരണ തമ്മില്‍ കണ്ടിരുന്നത്. അവസാനം കണ്ടത് എന്നാണ്. എപ്പോളെങ്കിലും വിവാഹ ജീവിതപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തിരുന്നോ. ശശി തരൂര്‍ പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ദുബായിലെ ഹോട്ടലില്‍ താമസിച്ചതിനെക്കുറിച്ച് എന്താണു പറഞ്ഞത്.
അവസാനം കണ്ടപ്പോള്‍ ഐപിഎല്ലിലെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് എന്താണു പറഞ്ഞത്. മരൂരുമായി എന്തായിരുന്നു സുനന്ദയുടെ പ്രശ്നം. സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ തോന്നിയിരുന്നോ. നിര്‍ദ്ദിഷ്ട പത്രസമ്മേളനത്തില്‍ ഐപിഎല്‍ ഇടപാടിനെക്കുറിച്ച് എന്തു വെളിപ്പെടുത്താനായിരുന്നു സുനന്ദയുടെ പദ്ധതി. അമര്‍ സിങ് ചോദ്യങ്ങളോടു സഹകരിച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
ഐപിഎല്ലിലെ കൊച്ചി ടീമായ തസ്ക്കറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. കൊച്ചി ടീമുമായിബന്ധപ്പെട്ട് ശശി തരൂരിന്റെ സുഹൃത്തായിരുന്ന സുനന്ദ 75 കോടി രൂപ വിയര്‍പ്പ് ഓഹരി കൈപ്പറ്റിയതായും നേരത്തെ വിവാദമുണ്ടായിരുന്നു. എന്നാല്‍ പിന്നീടിത് ഇരുവരും നിഷേധിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കൊടുവില്‍ ശശി തരൂര്‍ മന്ത്രി സ്ഥാനം രാജിവെക്കുകയും 2010ല്‍ സുനന്ദയെ വിവാഹം കഴിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: