കൊച്ചി: ‘വിഷന്‍-2030’ പദ്ധതിയില്‍ പെടുത്തി ഉടന്‍ നടപ്പാക്കുമെന്ന് ജിസിഡിഎ പ്രഖ്യാപിച്ചിരുന്ന റിംഗ്റോഡ് പദ്ധതിയുടെ കാര്യത്തില്‍ ജിസിഡിഎ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് പറവൂര്‍ മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
കൊച്ചി മറൈന്‍ ഡ്രൈവില്‍നിന്നും ആരംഭിച്ച് എന്‍എച്ച് 17, 47, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുകള്‍ എന്നിവയെ ബന്ധിപ്പിച്ച് 64 കി.മീ. ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വടുതല, ചിറ്റൂര്‍, കോതാട്, ചേന്നൂര്‍, വരാപ്പുഴ, നെടുമ്പാശ്ശേരി, കീഴ്മാട്, പുത്തന്‍കുരിശ്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പ്രദേശങ്ങളിലൂടെയും പ്രധാന റോഡുകളെ ബന്ധിപ്പിച്ചുമാണ് റിംഗ്റോഡ് കടന്നുപോകുന്നത്.
വിവരാവകാശ അപേക്ഷപ്രകാരം ജിസിഡിഎയില്‍നിന്നും ലഭിച്ച മറുപടിയനുസരിച്ച് ആറരലക്ഷം രൂപ ഫീസ് നല്കി കിറ്റ്കോയെ ഈ പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിനായി ഏല്‍പ്പിക്കുകയും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റില്‍ കിറ്റ്കോ പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി നേടുകയും ചെയ്തതായും പദ്ധതി തത്വത്തില്‍ അംഗീകരിച്ചതായും പറയുന്നുണ്ട്. കൂടാതെ ജിസിഡിഎയുടെ 2012-13, 2013-14 വര്‍ഷങ്ങളിലെ ബജറ്റുകളില്‍ 6.25 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയതായും പറയുന്നു. എന്നാല്‍ പിന്നീട് റിംഗ് റോഡ് സംബന്ധിച്ച് ജിസിഡിഎ ഒളിച്ചുകളി നടത്തുകയാണ്.
റിംഗ് റോഡ് വിഷയത്തില്‍ ജിസിഡിഎയുടെ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
കേന്ദ്രസമിതി വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് കാട്ടുനിലത്ത് ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ മേഖലാ പ്രസിഡന്റ് എം. എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ ടി. ഇ. തോമസ്, ജോസഫ് വെളിവില്‍, സന്തോഷ് ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി. എബനേസര്‍ ചുള്ളിക്കാട്ട്, സി. എ. എബ്രഹാം, ബാബു ചക്യാത്ത്, ലോനന് ജോയ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: