മനസ്സിനെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നത് ഏതായാലും ശരി അത് സാധനയുടെ പരമോല്കൃഷ്ടഘടകമാണ്. ഈശ്വരനാമരൂപം ഇതില്‍പ്പെടും. പാണ്ഡിത്യവും ഭക്തിയും വിഭിന്നമണ്ഡലങ്ങളില് വര്‍ത്തിക്കുന്നു. പാണ്ഡിത്യം ബുദ്ധിപരമായ മേഖലയില്‍. എന്നാല്‍ ഭക്തിയാകട്ടെ ഹൃദയത്തിലുദിക്കുന്ന ധന്യാനുഭവമാണ്. പാണ്ഡിത്യംകൊണ്ട് ഈശ്വരാനുഭൂതി എളുപ്പമല്ല. എന്നാല്‍ ഈശ്വരനാമജപം ഈശ്വരസാമീപ്യത്തിന്റെ ആനന്ദം സമ്മാനിക്കും. പാണ്ഡിത്യത്തെ ഭക്തികൊണ്ട് മധുരീകൃതമാക്കണം. വിശുദ്ധമായ ആചരണത്തിലൂടെ അത് പ്രകടമാവുകയും വേണം.
ഒരു പണ്ഡിതന് ഒരിക്കല്‍ വായിക്കുകയും പഠിക്കുകയും ചെയ്ത പുസ്തകത്തോട് പിന്നീട് താല്പര്യം തോന്നുകയില്ല. എന്നാല്‍ ഈശ്വരനാമത്തോട് അലംഭാവം തോന്നിയ ഏതെങ്കിലും ഒരു ഭക്തനെക്കുറിച്ച് കേട്ടിട്ടുണ്ടോ! ഭക്തനു ഈശ്വരനാമത്തെ ത്യജിക്കാന്‍ സാദ്ധ്യമല്ല. ആ മധുരനാമം ഭക്തനെയും വിട്ട് പിരിയുകയില്ല. ഈശ്വരനാമം സകല വേദഗ്രന്ഥങ്ങളുടെയും സത്തയാണ്.
ഒരിക്കല്‍ തുക്കാറാമിനോട് സ്വന്തം ഗ്രാമത്തില്‍ ഒരു ഹരികഥ നടത്താനാവശ്യപ്പെട്ടു. ആ ഭക്തനെ സംബന്ധിച്ചിടത്തോളം ”രാമകൃഷ്ണഹരി” എന്ന ദിവ്യമന്ത്രം ഉച്ചത്തില്‍ ആത്മഹര്‍ഷപ്രദമായി ഉരുവിടുന്നതിലുപരി പുതുമയേറിയ മറ്റെന്താണുള്ളത്! ഗ്രാമീണര്‍ അസംഖ്യംപേര്‍ സമ്മേളിച്ചു. കീര്‍ത്തനം സമാരംഭിച്ചു. യതിവര്യന് ഹര്ഷോത്മത്താവസ്ഥയില് മുഴുകി. പക്ഷേ അതില്‍ കഥകളും ഉപകഥകളും ഫലിതവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് വെയ്പ്.
തുക്കാറാമാകട്ടെ ഈശ്വരനാമം ഉരുവിടുക മാത്രമേ ചെയ്തുള്ളൂ. സമയം നീങ്ങി. സദസ്യര്‍ അസ്വസ്ഥരായി. ക്ഷമ നശിച്ചു. ചിലര്‍ ക്ഷോഭിതരായി. അവര്‍ ക്രമേണ സ്ഥലം വിട്ട് തുടങ്ങി. ആന്തരിക നിര്‍വൃതിയുടെ പ്രളയത്തിലമര്ന്നിരുന്ന ആ യോഗി സ്വ ശരീരം തന്നെ വിസ്മരിച്ചിരുന്നു.
ആ രാത്രി മുഴുവന്‍ നാമസങ്കീര്‍ത്തനം ആലപിച്ചു. നേരം പുലര്‍ന്ന് ബാഹ്യലോകത്തെപ്പറ്റി ബോധവാനായപ്പോള്‍ ആ പരവതാനിയുടെ ഉടമ ഒരാള്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ
ഒരു ഭക്തനെ സംബന്ധിച്ച് ഭക്തിയും ഭാവവുമാണ് മറ്റേതിനെക്കാളും മധുരതരവും മഹോത്തമവുമാക്കുന്നത്. അമ്മ നര്‍മ്മരസത്തോടെ ഈ കഥ പറഞ്ഞപ്പോള്‍ മുന്നിലുണ്ടായിരുന്ന ആയിരങ്ങളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: