വൃക്ഷത്തെ അതിന്റെ കായ്കൊണ്ടറിയാം. എങ്ങും ഒരിക്കലും കണ്ടിട്ടില്ലാത്തത്ര സദ്വൃത്തിയും അദ്ധ്യാത്മികതയും പ്രേമവും ഉള്ളവരെ, വിഗ്രഹാരാധനക്കാരെന്നു വിളിക്കുന്നവരുടെ ഇടയ്ക്കു, ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ തന്നെത്താന്‍ ചോദിക്കാറുണ്ട്, പാപം പുണ്യത്തെ പ്രസവിക്കുമോ? എന്ന്.
അന്ധവിശ്വാസം മനുഷ്യന്റെ ഒരു വലിയ ശത്രുതന്നെ; എന്നാല്‍ അതിലും കഷ്ടമാണ് മതഭ്രാന്ത്. ക്രിസ്ത്യാനി എന്തിനു പള്ളിയില്‍ പോകുന്നു? കുരിശെങ്ങനെ ദിവ്യമായി? പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം എന്തുകൊണ്ട് ആകാശത്തേയ്ക്കു തിരിയുന്നു? കത്തോലിക്ക പള്ളികളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്തേ? പ്രോട്ടസ്റ്റന്റുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇത്രയേറെ വിഗ്രഹങ്ങളുള്ളതെന്ത്? എന്റെ സഹോദരരേ, നമുക്കു ശ്വസിക്കാതെ ജീവിക്കാനാവാത്തതുപോലെ, ഏതെങ്കിലും വിഗ്രഹത്തെ മനസ്സില്‍ കല്പിക്കാതെ ചിന്തിക്കാന്‍ സാദ്ധ്യമല്ല.
സാഹചര്യനിയമമനുസരിച്ച് ഭൗതികവിഗ്രഹം മനോവൃത്തിയെ വിളിച്ചുണര്‍ത്തുന്നു. അങ്ങനെ മറിച്ചും. ഇതുകൊണ്ടാണ് ഹിന്ദു ആരാധനയ്ക്കു ബാഹ്യപ്രതീകത്തെ ഉപയോഗിക്കുന്നത്. ഏതു ദേവതയെ ധ്യാനിക്കുന്നുവോ ആ ദേവതയില്‍ മനസ്സു നിലനിര്‍ത്താന്‍ പ്രതീകം സഹായിക്കുന്നു എന്നു ഹിന്ദു പറയും.
വിഗ്രഹം ഈശ്വരനല്ലെന്നും അതു സര്‍വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ, ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും സര്‍വവ്യാപി എന്നുവെച്ചാല്‍ എത്രയ്ക്കര്‍ത്ഥബോധമുണ്ടാകും. അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം. ഈശ്വരന് ഉപരിതരവിസ്താരമുണ്ടോ? ഇല്ലെങ്കില്‍ സര്‍വ്വവ്യാപി എന്നു ജപിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് വിസ്തൃതവിണ്ടലത്തെയോ അന്തരീക്ഷത്തെയോ ആയിരിക്കും അത്രതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: