എരുമേലി: വിനോദസഞ്ചാര മലയോര മേഖലയായ കുട്ടിക്കാനം പാഞ്ചാലിമേട് ശ്രീഭുവനേശ്വരി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തതായി മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണര്‍ ജി.നിത്യജിത്ത് പറഞ്ഞു. 2015 ജനുവരി 14 മുതല്‍ കമ്മീഷണറുടെയും ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവ് പ്രകാരം ക്ഷേത്രം ഏറ്റെടുത്ത് നിത്യപൂജ നടത്താനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം തന്ത്രി ചെറിയനാട് കക്കോട് എരുന്തോലില് മഠം എം. സതീശന് ഭട്ടതിരിയുടെ നിര്‍ദ്ദേശാനുസരണം പ്രാദേശിക സാഹചര്യവും കാലാവസ്ഥയും കണക്കിലെടുത്ത് രാവിലെ 10 മുതല്‍ 12 വരെ ക്ഷേത്രത്തില്‍ നിത്യപൂജ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്ഷേത്രം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടുകയായിരുന്നു. ക്ഷേത്രത്തില്‍ പൂജകളും മറ്റും നടത്തുന്ന നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. പാഞ്ചാലിമേട് ശ്രീഭുവനേശ്വരി ക്ഷേത്രം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ‘ജന്മഭൂമി’ കഴിഞ്ഞയിടെ വാര്‍ത്ത നല്‍കിയിരുന്നു.
ക്ഷേത്രത്തില്‍ മറ്റു ക്ഷേത്രങ്ങളിലേതുപോലെ വഴിപാടും പൂജകളും നടത്താനും ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. മുണ്ടക്കയം വള്ളിയാങ്കാവ് സബ് ഗ്രൂപ്പ് ഓഫീസര്‍ ആര്. മുരളീധരന് നായര്‍, അസി. ദേവസ്വം കമ്മീഷണര്‍ ജി.നിത്യജിത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: